UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീച്ചില്ലാതെ എങ്ങനെ ബീച്ച് വോളി കളിക്കും? ഒരു ഇന്ത്യന്‍ പ്രതിസന്ധി

Avatar

കെപിഎസ് കല്ലേരി

ഒരു ബീച്ചുപോലുമില്ലാത്തിടത്ത് നിന്ന് ബീച്ച് വോളി കളിച്ച് രാജ്യത്തെ നയിക്കുന്ന താരങ്ങളായതിന്റെ കഥയാണ് ടി. നരേഷിനും എം.സി.എച്ച്.ആര്‍ കൃഷ്ണം രാജുവിനും പറയാനുള്ളത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നരേഷും കൃഷ്ണം രാജുവും ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള ബീച്ച് വോളീബോളില്‍ ആന്ധ്രപ്രദേശിനുവേണ്ടി കളിക്കാനാണ് കോഴിക്കോട് എത്തിയത്. ആദ്യ രണ്ടുകളികൊണ്ടുതന്നെ കോഴിക്കോട്ടെ ആയിരക്കണക്കായ വോളിബോള്‍ പ്രേമികളുടെ ആവേശമായിരിക്കുകയാണ് കേര്‍ട്ടില്‍ മിന്നല്‍പിണര്‍ തീര്‍ക്കുന്ന ഈ താരങ്ങള്‍. ഗോവയേയും കേരള വണ്ണിനേയും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇവരുടെ ആന്ധ്ര ക്വാര്‍ട്ടറിലേക്ക് കയറിയത്. ബീച്ചിലെ പൂഴിയില്‍ നിന്നും ചാടി ഉയര്‍ന്ന് ഇവര്‍ തൊടുത്തുവിടുന്ന സ്മാഷുകള്‍ക്ക് മുമ്പില്‍ നിഷ്പ്രഭരായി നോക്കി നില്‍ക്കുകയാണ് എതിര്‍ ടീമുകള്‍. ഹരിയാനയ്ക്ക് വേണ്ടി മുന്‍ ഇന്ത്യന്‍ വോളി ക്യാപ്റ്റന്‍ സഞ്ജയ്കുമാറടക്കം രംഗത്തുണ്ടെങ്കിലും നിലവിലുള്ള ഇന്ത്യന്‍ ബീച്ച് വോളിബോള്‍ താരങ്ങളായ ടി. നരേഷും എം.സി.എച്ച്.ആര്‍ കൃഷ്ണം രാജുവുമാണ് കളിയിലെ മിന്നും താരങ്ങള്‍. 2008ലെ സീനിയര്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിലും ഇരുവരും അംഗങ്ങളായിരുന്നു. തുടര്‍ന്നാണ് ബീച്ച് വോളി ഇന്ത്യന്‍ ടീമിലേക്കുള്ള വരവ്. 

ബീച്ച് വോളിയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുമ്പോള്‍…?
‘കേരളത്തിലെ ബീച്ചുകളും ഇവിടെ ബീച്ച് വോളിബോളിന് നല്‍കുന്ന പ്രാധാന്യവും തിങ്ങിനിറഞ്ഞ ഗ്യാലറിയും കാണുമ്പോള്‍ അസൂയതോന്നുന്നു. ഞങ്ങളുടെ നാട്ടില്‍ കളിക്കാന്‍ ഒരു ബീച്ചുപോലുമില്ല. കൃത്രിമമായി പൂഴിയിറക്കിയ കോര്‍ട്ടിലാണ് പരിശീലനം. വലിയ ചെലവുവരുന്നതിനാല്‍ പലപ്പോഴും അത് സാധിക്കാറുമില്ല. എന്നിട്ടും ഞങ്ങള്‍ നടത്തുന്ന കഠിന പരിശീലനമാണ് ഇവിടം വരെ എത്തിച്ചത്…’

ബീച്ച് വോളിബോളും വോളീബോളും തമ്മില്‍…?
‘വോളിബോളിനെ അപേക്ഷിച്ച് വലിയ കായിക അധ്വാനമുള്ള കളിയാണ് ബീച്ച് വോളി. കോര്‍ട്ടിന് ഒരുമീറ്റര്‍ ചെറുപ്പമുണ്ടെങ്കിലും വോളിബോളില്‍ ആറുപേര്‍കളിക്കുന്ന സ്ഥാനത്ത് രണ്ടുപേരാണ് ഒരു ടീമില്‍. രണ്ടുപേരും അറ്റാക്കറും സെറ്ററുമാവണം. ഫിംഗര്‍ പലപ്പോഴം ഫൗളാവുന്നതിനാല്‍ അണ്ടര്‍ ആം മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക. അറ്റാക്കിനേക്കാള്‍ കൂടുതലും ചെറിയ പ്ലെയ്‌സുകളാണ് ഉപയോഗിക്കുന്നതിനാല്‍ മുഴുവന്‍ സമയവും കോര്‍ട്ട് നിറഞ്ഞ് കളിക്കണം. പോരാഞ്ഞിട്ട് പൂഴിയും. ഇതില്‍ നിന്നുതന്നെ മനസ്സിലാകുമല്ലോ, എത്രമാത്രം കായികാധ്വാനം വേണം ഈ കളിക്കെന്ന്. ബീച്ച് വോളിബോളില്‍ പരിശീലനം നേടുന്ന കളിക്കാര്‍ക്ക് സാധാരണ വോളിബോളിനെ അനായാസം കൈകാര്യം ചെയ്യാനാവും.

വനിതകളുടെ ഡ്രസ് മാറ്റത്തെ കുറിച്ച്..?
ബീച്ച് വോളിബോളില്‍ ആദ്യമായിട്ടാണ് വനിതകള്‍ വലിയ ഷോട്‌സിട്ട് കളിക്കുന്നത് കാണുന്നത്. ആതിഥേയരായ കേരള ടീമിന്റെ നിര്‍ബന്ധം കാരണമാണ് ഇത്തരമൊരു മാറ്റം ഉണ്ടായതെന്നാണ് കരുതുന്നത്. ഇത് ബീച്ച് വനിതാവോളിക്ക് കൂടുതല്‍ ഉണര്‍വേകും. ഇത്രയും കാലം സ്വിമ്മിംഗ് സ്യൂട്ടിന് സമാനമായ ഡ്രസ്സിടേണ്ടിവരുന്നതിലെ പ്രയാസം കാരണമാണ് വനിതകള്‍ വലിയതോതില്‍ ബീച്ച് വോളിബോളിലേക്ക് വരാതിരുന്നത്. ഇപ്പോള്‍ ഉണ്ടായ മാറ്റം നല്ലതാണ്. കേരള വനിതാ-പുരഷടീമുകള്‍ക്ക് മനസുവെച്ചാല്‍ രാജ്യത്തെ ഏറ്റവും മികച്ച് ബീച്ച് വോളിബോള്‍ ടീമായിമാറാന്‍ കഴിയും. കാരണം എന്തുമാത്രം ബീച്ചുകളാണിവിടെ ഉള്ളത്.

കോടികളാണ് ചെലവഴിക്കുന്നത്, കളിക്കാര്‍ക്ക് വല്ല ഗുണവുമുണ്ടോ..?
ശരിയാണ്, കോടികളാണ് ദേശീയ ഗെയിംസടക്കം രാജ്യത്തെ മിക്കവാറും കായിക മാമാങ്കങ്ങള്‍ക്ക് മുടക്കുന്നത്. ഇതിന്റെ നൂറിലൊരംശം ഏതെങ്കിലുമൊരു കളിയെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മളെന്നേ നന്നായിപ്പോവുമായിരുന്നു. ചൈനയില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ ഞങ്ങളിറങ്ങിയപ്പോള്‍ ബീച്ച് വോളിബോളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത് വന്നു. 36 രാജ്യങ്ങളുമായി കളിച്ചിട്ടാണ് ഈ നേട്ടം.

ഇന്ത്യന്‍ വോളിബോള്‍ അസോസിയേഷന്‍ ചെറുതായെങ്കിലും കളിയെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. കളിയെ പ്രോത്സാഹിപ്പിക്കാനും കളിക്കാരെ ശ്രദ്ധിക്കാനും അസോസിയേഷനൊപ്പം സര്‍ക്കാര്‍ മുന്നില്‍ നിന്നാല്‍ ഏഷ്യന്‍ഗെയിംസിലെ ഒമ്പതാം സ്ഥാനം അടുത്തവര്‍ഷം ഒന്നാം സ്ഥാനത്താവും. വൈകാതെ ഒളിംമ്പിക്‌സ് സ്വപ്‌നവും പൂവണിയും…സംഘാടനത്തിനും ആഘോഷങ്ങള്‍ക്കും വേണ്ടിയല്ല പണം പൊടിക്കേണ്ടത്. നല്ലകളിക്കാരെ വാര്‍ത്തെടുക്കാനും കളിക്കാരുടെ നിത്യവൃത്തിക്കും വേണ്ടിയാവണം…’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍