ഏകദിന ക്രിക്കറ്റില്‍ ലോകറെക്കോഡ് പ്രകടനവുമായി രോഹിത് ശര്‍മ 264 റണ്‍സ് നേടിയത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ്. തൊട്ട് പിറ്റെന്നു വെള്ളിയാഴ്ച്ച, ഐ പി എല്‍ വാതുവപ്പ്/ഒത്തുകളി വിവാദത്തിലെ നടക്കാന്‍ സാധ്യതയുള്ള ‘കള്ളക്കളികള്‍’ അന്വേഷിക്കാനായി ബി സി സി ഐ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസനും, സി ഇ ഒ സുന്ദര്‍ രാമനും (കൂടെ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രക്കും) സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഈ സാഹചര്യം ഒട്ടും വിരോധാഭാസമുയര്‍ത്തുന്ന ഒന്നല്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ കടുത്ത വൈരുദ്ധ്യങ്ങളെ ഈ രണ്ടു സംഭവങ്ങളും പ്രതിനിധാനം ചെയ്യുന്നു. ഒരു വശത്ത്, ഒരു യുവ ബാറ്റ്‌സ്മാന്‍ ഔന്നത്യങ്ങളിലെത്തുന്നതിനെക്കാള്‍ സുന്ദരമായി വേറെന്തുണ്ട്. മറുവശത്ത് കളിനടത്തിപ്പിലെ തലതൊട്ടപ്പന്‍മാര്‍ വിവാദങ്ങളുടെ നാറ്റക്കുഴികളിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനേക്കാള്‍ മോശമായി എന്താണുള്ളത്.
ഇവിടെ നേരത്തെ പരാമര്‍ശിച്ച നാലു പേരെ കൂടാതെ ജസ്റ്റിസ് മുദ്ഗല്‍ സമിതി പരമര്‍ശിച്ച എല്ലാവരുടെയും പേരുകള്‍ സുപ്രീം കോടതി പുറത്തുവിടണമെന്ന് മാധ്യമങ്ങളില്‍ മുറവിളി ഉയര്‍ന്നിട്ടുണ്ട്. തീര്‍ച്ചയായും ഇവര്‍ കളിക്കാരാണ്. ഇതില്‍ മൂന്നു പേരുകള്‍ അറിയാതെ പുറത്തുവിട്ടുകഴിഞ്ഞു. ബാക്കിയുള്ള ആറ് പേരുകളുടെ കാര്യത്തില്‍ ആകാംക്ഷ ബാക്കിനില്‍ക്കുന്നു.
കൃത്യമായൊരു പശ്ചാത്തലത്തില്‍ ഈ പേരുകള്‍ പുറത്തുവിടുന്നതിനോട് എനിക്കു യാതൊരു എതിര്‍പ്പുമില്ല. അല്ലെങ്കിലത് ഗുരുതരമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. ഈ പേരുകള്‍ സ്വാഭാവികമായും മാധ്യമ തലക്കെട്ടുകളില്‍ നിറയും എന്നു മാത്രമല്ല, പേരെടുത്തുപറഞ്ഞ് അപകീര്‍ത്തിപ്പെടുത്തുന്ന നിലവിലെ മാധ്യമവഴക്കം കെട്ടുപൊട്ടിക്കുകയും ചെയ്യും. ഒരുപക്ഷേ ഇതായിരിക്കാം ജസ്റ്റിസുമാരായ താക്കുറിനെയും, കൈഫുള്ളയേയും അങ്ങനെ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.
നിരവധി തവണ നീണ്ടുപോയ ഐ പി എല്‍ കേസ് തീര്‍പ്പാകും എന്നു ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ഞാന്‍ അക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. കുറ്റക്കാര്‍ എത്ര ജനപ്രിയരും, സ്വാധീനമുള്ളവരും ആണെന്നത് പരിഗണിക്കാതെ നീതി നടപ്പാകും എന്നാണ് എല്ലാ കളിപ്രേമികളും ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പുതിയ തുടക്കം കൂടിയേ തീരൂ.
അതിനിടെയാണ്, രോഹിത് ശര്‍മയുടെ കിടിലന്‍ പ്രകടനം. ശ്രീലങ്കക്കാര്‍ കളിക്കാന്‍ വന്നെങ്കിലും അവര്‍ അതില്‍ അത്ര ആത്മാര്‍ത്ഥമായല്ല കളിച്ചത്, എങ്കിലും 264 റണ്‍സെന്ന കൂറ്റന്‍ നേട്ടം ഒട്ടും മോശമല്ല.
ഈഡന്‍ ഗാഡനില്‍ രോഹിത് നിസ്സഹയരായ ബൗളര്‍മാരെ ആവോളം പ്രഹരിച്ച് നേനടിയ 264 റണ്‍സ് പലതരത്തിലും എന്നെ ഓര്‍മ്മിപ്പിക്കുന്നത് 1987ലെ ലോകകപ്പില്‍ കറാച്ചിയില്‍ വിവ് റിച്ചാഡ്‌സ് നേടിയ (അതും ശ്രീലങ്കക്കെതിരെ) 181 റണ്‍സാണ്. ഉന്മാദം ബാധിച്ച വെസ്റ്റ് ഇന്ത്യന്‍ പ്രതിഭ മൈതാനത്തിന്റെ വിദൂര മൂലകളിലേക്ക് പന്ത് തലങ്ങും വിലങ്ങും പായിച്ച ദിവസം. കണ്ണും കാലുമുറപ്പിച്ചു എന്നുറപ്പായതോടെ രോഹിത് ഒരു വലിയ ശതകത്തിലേക്ക് നോട്ടമിട്ടു. കൂറ്റനടികളുടെ ഒരു വലിയ ശേഖരം അയാളുടെ പക്കലുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. വിക്കറ്റ് വലിച്ചെറിയുമ്പോള്‍ തന്നെ മികച്ച കളി കളിക്കാനും അറിയാം. പക്ഷേ ഒരു വര്‍ഷത്തില്‍ രണ്ടു ഇരട്ടശതകങ്ങള്‍ എന്ന നേട്ടത്തോടെ സ്വന്തം പ്രതിഭയെ അയാള്‍ മാനിക്കാന്‍ തുടങ്ങി എന്നുവേണം കരുതാന്‍.
ഏതാനും മാസങ്ങള്‍ മൈതാനത്തിന് പുറത്തിരുത്തിയ പരിക്കില്‍ നിന്നും മുക്തി നേടിയാണ് അയാള്‍ മടങ്ങിവന്നതെന്ന് ഓര്‍ക്കണം. അപ്പോഴേക്കും അയാളുടെ ഓപ്പണര്‍ സ്ഥാനം അജിങ്ക്യ രഹാനെ വിജയകരമായി നികത്തുകയും ചെയ്തു. രോഹിത് തന്റെ പ്രകടനത്തിലൂടെ ഉറപ്പിച്ചത് രണ്ടു വാദങ്ങളാണ്. ഒന്ന് ടീമിലെ തന്റെ സ്ഥാനത്തില്‍ സംശയത്തിനിടയില്ല. രണ്ട്, തന്റെ പ്രഥമ പരിഗണന ഓപ്പണിംഗ് ബാറ്റ്‌സ്മാനായിത്തന്നെയാണ്.
സൂക്ഷ്മമായി നോക്കിയാല്‍ ടെസ്റ്റിലും ഏകദിനത്തിലും കൂറ്റന്‍ സ്‌കോറുകളുടെ ഒരു പ്രവണത കാണാം. ടി-20 ക്രിക്കറ്റിന്റെ സ്വാധീനമാണത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 200 ഉം അതിലേറെയും റണ്‍ നേടുന്നത് ഇത് അഞ്ചാം തവണയാണ്. തെണ്ടുല്‍ക്കര്‍ ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനക്രിക്കറ്റിലെ ആദ്യ ഇരട്ടശതകം നേടിയതിന് മുമ്പുള്ള 40 വര്‍ഷങ്ങളില്‍ അതുവരെയാരും ഏകദിനക്രിക്കറ്റില്‍ ആ നേട്ടം കൈവരിച്ചിട്ടിലായിരുന്നു എന്നുകൂടി ഓര്‍ക്കണം.
മെച്ചപ്പെട്ട ബാറ്റുകള്‍, പലപ്പോഴും ചെറിയ മൈതാനങ്ങള്‍, ബാറ്റിംഗിന് അനുകൂലമായ പിച്ചുകള്‍ (നാല് ഇരട്ട ശതകവും ഇന്ത്യയിലാണ് അടിച്ചെടുത്തത് ) എന്നിവയെല്ലാം ഈ നേട്ടങ്ങള്‍ക്ക് ഗണ്യമായി സഹായിച്ചിട്ടുണ്ട്. പക്ഷേ ബാറ്റ്‌സമാന്‍മാര്‍ കൂടുതല്‍ അപായ സാധ്യതകള്‍ എടുത്തു കളിക്കുന്നു എന്നും കാണാം.
2000 മാണ്ടിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറു റണ്‍സ് കടക്കുന്നവരുടെ എണ്ണം കൂടിയത്തിന്റെ കാരണവും ഏതാണ്ടിതൊക്കെയാണ്. അതിനു മുമ്പുള്ള 120 കൊല്ലക്കാലത്തേക്കാള്‍ കൂടുതലാണ് ഇപ്പറഞ്ഞ കാലത്തെ ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറികള്‍.
ഇതൊന്നും ബൌളര്‍മാര്‍ക്ക് അത്ര നല്ല വാര്‍ത്തകളല്ല. പക്ഷേ സകലര്‍ക്കും ബാറ്റ് ചെയ്താല്‍ മാത്രം മതിയെന്ന് പറയുന്ന,പന്തെറിയാന്‍ ആരുമില്ലാതാവുന്ന അവസ്ഥ വരുത്താതിരിക്കലാണ് കാത്തിരിക്കുന്ന വെല്ലുവിളി.