UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കളി നടത്തേണ്ടത് ഫുട്ബോള്‍ ഫെഡറേഷനാണ്; റിലയന്‍സല്ല-അഭിമുഖം/ടി.എ ജാഫര്‍ ഇന്ത്യന്‍ ഫുട്ബോളിനെ രക്ഷിക്കാന്‍ സച്ചിന്‍ മാത്രം പോര- അഭിമുഖം/ടി.എ ജാഫര്‍

Avatar

കാലുകളില്‍ വീണ്ടും പന്തുരുളാന്‍ തുടങ്ങിയിരിക്കുന്നു. ആവേശത്തിന്റെ തിരമാലകള്‍ തീര്‍ത്ത് കൊച്ചിയില്‍ ഐഎസ്എല്ലും, മഞ്ചേരിയില്‍ സന്തോഷ് ട്രോഫി തെക്കന്‍ മേഖലാ യോഗ്യതാ മത്സരങ്ങളും നടന്നു. നെഞ്ചിലേക്ക് തെറിച്ചുവീണ കളിയുടെ കനലുമായി ആയിരങ്ങള്‍ ഗ്രാമങ്ങളിലേക്ക് രാത്രിവണ്ടികള്‍ കയറി. കൃഷിയോഴിഞ്ഞ കൃഷിയിടങ്ങളില്‍, നെഞ്ചിലെ ചൂടുമായി പകല്‍ കായാന്‍ രണ്ടറ്റങ്ങളില്‍ ഗോളി പോസ്റ്റുകളുണ്ട്. ചൂടാറുമ്പോള്‍ പതുക്കെ പന്തുരുളാന്‍ തുടങ്ങും. കുറുകിയുമിറുകിയും നീണ്ടകയ്യടികളുമായി പന്തുകള്‍ ആകാശങ്ങള്‍ തേടി പറന്നുയര്‍ന്ന്…. തെരുവുകളിലേക്കും പന്തുകളുരുളുന്നു. അടുത്ത കാലത്തായി കോര്‍പ്പറേറ്റുകള്‍ പണമെറിഞ്ഞു തുടങ്ങിയതോടെ ഫുട്‌ബോളിന് മാര്‍ക്കറ്റ് വാല്യൂ കൂടിയെന്ന് സംസാരം.

 

ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973 ടീം വൈസ് ക്യാപ്റ്റന്‍, 1991 – 92, 1992 – 93 സന്തോഷ് ട്രോഫി വിജയികളായ കേരളാ ടീം കോച്ച്: ടി.എ.ജാഫര്‍, മട്ടാഞ്ചേരിക്കാരുടെ ജാഫറങ്കിള്‍. അദ്ദേഹവുമായുള്ള കാല്‍പന്തുകളിയുടെ വര്‍ത്തമാനത്തില്‍ നിന്ന്… അഭിമുഖത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: ഇന്ത്യന്‍ ഫുട്ബോളിനെ രക്ഷിക്കാന്‍ സച്ചിന്‍ മാത്രം പോര- അഭിമുഖം/ടി.എ ജാഫര്‍

തയാറാക്കിയത്: കെ.ജി ബാലു

ഭാഗം 2

കേരളത്തിലാദ്യം ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളാണുണ്ടാകുന്നത്. നമ്മുടെ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയെല്ലാം ആസ്ഥാനം ട്രിവാന്‍ഡ്രമായിരുന്നു. അന്ന് ഡിപ്പാര്‍മെന്റിന്റെ തലപ്പത്തിരുന്നവര്‍ കളിയോട് താല്പര്യമുള്ളവരായിരുന്നു. തലപ്പത്തുള്ളവരുടെ താല്പര്യം താഴെത്തട്ടുവരെ കാണും. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ പെട്ടന്ന് മുന്നോട്ടു നീങ്ങും. ഈ താല്പര്യം മൂലം ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോര്‍ട്‌സ് ക്വോട്ടകള്‍ കൃത്യമായി പ്രവര്‍ത്തിക്കും. പ്രത്യേകിച്ച് ഫുട്‌ബോള്‍. അങ്ങനെ ട്രിവാന്‍ഡ്രത്ത് ടീമുകളുണ്ടായി. എറണാകുളത്തേക്ക് ഫുട്‌ബോള്‍ വരുന്നത് ഫാക്‍ടിന്റെ താല്പര്യമായിരുന്നു. പ്രത്യേകിച്ച് എം.കെ.കെ നായര്‍ സാര്‍. അദ്ദേഹമാണ് സൈമണ്‍ സുന്ദര്‍രാജ് സാറിനെ ട്രിവാന്‍ഡ്രത്ത് നിന്ന് ഇങ്ങോട്ട് കൊണ്ടുവരുന്നത്. അതിനുശേഷം പ്രീമിയര്‍ ടയേഴ്‌സ് ടീമുണ്ടാക്കി. എന്റെ അഭിപ്രായത്തില്‍, അന്ന് ഒരു കമ്പനിക്കും കിട്ടാത്ത പ്രശസ്തി, പരസ്യം ഒക്കെ പ്രീമിയര്‍ ടയേഴ്‌സിന്, ഫുട്‌ബോള്‍ ടീം ഉണ്ടാക്കികൊടുത്തിട്ടുണ്ട്.

 

കാരണം ഏഴുപത്തിനാലില്‍ ഞങ്ങള്‍ പ്രധാനപ്പെട്ട അഞ്ച് ട്രോഫികള്‍ നേടി. ജി.വി.രാജ തുടക്കം. കൊല്ലം ഗോള്‍ഡണ്‍ ജൂബിലി, എറണാകുളം നെഹ്‌റുകപ്പ്, അതുകഴിഞ്ഞ് ചക്കോളാ ട്രോഫി, പിന്നെ… ഡാര്‍ജലിങ്ങ് ട്രോഫി. ഡാര്‍ജലിങ്ങില്‍ വച്ച് ഈസ്റ്റ് ബംഗാളുമായുള്ള ഫൈനല്‍ ഡ്രോയാകുന്നു. പിന്നെ ടോസിങ്ങിലൂടെ ഞങ്ങള്‍ വിന്‍ ചെയ്തു. ഞാനിപ്പോഴും ഓര്‍ക്കുന്നു, അന്നത്തെ ദേശീയ പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ്, പ്രദേശിക പത്രങ്ങളായ മാതൃഭൂമി, മാനോരമ ഇങ്ങനെ എല്ലാ പത്രങ്ങളുടെയും സ്‌പോര്‍ട്‌സ് പേജില്‍ ഫുള്‍പേജ് കവറേജ് വരും. പ്രീമിയര്‍ ടയേഴ്‌സിന്റെ പേരും. കോടികള്‍ കൊടുത്താല്‍ പോലും കിട്ടാത്ത പരസ്യം. അവര്‍ക്കെന്താണ് ചെലവ്. പത്തുമുപ്പതു പേരുടെ സാലറി. സ്ഥാപനത്തെ താഴ്ത്തികെട്ടി പറയുന്നതല്ല. ആ കമ്പനിക്ക് അങ്ങനെയൊരു മന:സ്ഥിതിയുണ്ടായത് കൊണ്ട് അന്ന് കുറേയധികം കളിക്കാര്‍ രക്ഷപ്പെട്ടു. അതില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ഒളിമ്പ്യന്‍ റഹ്മാനിക്കയ്ക്കാണ്. അബ്ദുള്‍ റഹ്മാനിക്ക. കുറെയധികം കളിക്കാരെ പ്രീമിയര്‍ ടയേഴ്‌സിന് വേണ്ടി പുള്ളിക്കാരന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

 

എഴുപത്തിമൂന്നില്‍ ഞങ്ങള്‍ പത്തു കളിക്കാരാണ് സ്റ്റേറ്റ് ടീമിലുണ്ടായിരുന്നത്; സന്തോഷ് ട്രോഫി കളിക്കാന്‍, പ്രീമിയര്‍ ടയേഴ്‌സില്‍ നിന്ന്. ഹോം ഗ്രൗണ്ടായതിനാല്‍ പ്രീമിയര്‍ ടയേഴ്‌സില്‍ നിന്ന് ഇരുപത്തിരണ്ടുപേരെ സെലക്റ്റ് ചെയ്തിരുന്നു. രണ്ട് ഗോളികള്‍ പ്രീമിയര്‍ ടയേഴ്‌സില്‍ നിന്നാണ്. വിക്രമനും സെയ്ദ് മുഹമ്മദും. പിന്നെ പൗലോസ്, പ്രസന്നന്‍, ഞാന്‍, വില്യംസ്, അങ്ങനെ പത്ത് പേരടങ്ങിയ ഒരു ടീമായിരുന്നു. ക്യാപ്റ്റന്‍ മണി എഫ്എസിടിയില്‍ നിന്നായിരുന്നു. അത് പോലെതന്നെ എഴുപത്തിനാലില്‍ കല്‍ക്കത്തയില്‍ വച്ച് ജൂനിയര്‍ നാഷണല്‍സ് നടന്നു. നമ്മളന്ന് രണ്ട് ഗോളിന് ബംഗാളിനെ തോല്പിച്ച് ട്രോഫി നേടി. റഹ്മാനിക്കയാണ് കോച്ച്. അന്ന് കളിച്ചതില്‍ പത്തുപേരും പ്രീമിയര്‍ ടയേഴ്‌സിന്റെ കളിക്കാരായിരുന്നു. ഒരാള്‍ മാത്രം, ഗോള്‍കീപ്പര്‍ ഇട്ടിമാത്യു ടൈറ്റാനിയത്തില്‍ നിന്നായിരുന്നു. അതെല്ലാം ആലോചിക്കുമ്പോള്‍ കോച്ചിനെ നമിച്ചേ പറ്റൂ. ഒളിമ്പ്യന്‍ റഹ്മാനിക്ക, എന്‍.എന്‍.നജീബ്, എസ്ബിടി കോച്ചായിരുന്നു അദ്ദേഹം. മജീദ്, മൈക്കിള്‍, ദിനകര്‍ പ്രേമപ്പ (പാലക്കാട്), റഹ്മാനിക്ക വളര്‍ത്തി വലുതാക്കിയ കളിക്കാരാണ്.

 

 

വിജയങ്ങളെല്ലാം ദൈവാനുഗ്രഹമാണ്. തൊണ്ണൂറ്റി രണ്ടിലെ സന്തോഷ് ട്രോഫി കോയമ്പത്തൂര്. പതിനാലു പേരുമായി ഞങ്ങള്‍ കോയമ്പത്തൂര്‍ക്ക്. കേരളാ പോലീസിന്റെ ആറ് കളിക്കാര്‍ പോലീസ് ഗെയിംസിന് പോയി. ഞങ്ങള്‍, പതിനാലു പേരുമായി കണ്ണൂര്‍ ജിംഖാന ബ്രദേഴ്‌സുമായി പ്രാക്റ്റീസ് മാച്ച് കളിച്ചു. കളിച്ച മൂന്നു മാച്ചും കേരളാ ടീം തോറ്റു. പക്ഷേ കളി കളിച്ചേ മതിയാകൂ. അങ്ങനെ ഞങ്ങള്‍ പതിനാലു പേരുമായി കോയമ്പത്തൂര്‍ക്ക് പോയി. മൂന്നു ദിവസം മുന്നേയെത്തി. നാളെയാണ് കളിയെങ്കില്‍ തലേദിവസം, പോലീസ് ഗെയിംസില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി വിന്നേഴ്‌സായിരുന്ന കേരളാ പോലീസ്, ഫസ്റ്റ് റൗണ്ടില്‍ അന്ന് ഒരു ടീമേയല്ലാതിരുന്ന സിആര്‍പിഎഫിനോട് തോറ്റ് കോയമ്പത്തൂരെത്തി. നമ്മക്ക് ആ കരുത്ത് കൂടി. അന്ന് ചാക്കോ, സത്യന്‍, കുരികേശ് മാത്യു, പാപ്പച്ചന്‍, തോബിയാസ്, മെഹമ്മൂദ്, ഇങ്ങനെ ആറ് കളിക്കാര്‍ വന്നു ജോയിന്‍ ചെയ്യുന്നു. ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല ആ കളിക്കാര്‍ വന്ന് ജോയിന്‍ ചെയ്യുമെന്ന്. കാരണം അന്നത്തെ ഭയങ്കര ടീമാണ് കേരളാ പോലീസ്. വിജയന്‍, ഷറഫലി ഇവരെല്ലാം ഉള്ള ടീമാണ്. പക്ഷേ ഫസ്റ്റ് റൗണ്ട് തോറ്റു. അത് നമുക്കൊരു ഭാഗ്യമായി. ഫസ്റ്റ് റൗണ്ട് മാച്ചുകളെല്ലാം മേഘാലയ, ഹരിയാന തുടങ്ങിയ ടീമുകളുമായി. അതെല്ലാം വളരെയീസിയായി നമ്മള്‍ ജയിച്ചു. പിന്നെ വന്നത് ബംഗാള്‍. ബംഗാള്‍ അന്ന് ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ ഇലവനാണ്. പക്ഷേ നമ്മുടെ കുട്ടികളുടെ അധ്വാനം. അവരെക്കാള്‍ കൂടുതല്‍ കരുത്തും സ്റ്റാമിനയും നമ്മുടെ കുട്ടികള്‍ കാണിച്ചു. 18-ാം മിനിറ്റില്‍ അവര്‍ക്ക് ഒരു പെനാല്‍റ്റി കിക്ക് കിട്ടിയിരുന്നു. കിക്കെടുത്തത് ഒരു ഇന്റര്‍നാഷണല്‍ പ്ലയര്‍. പക്ഷേ ബോള്‍ പുറത്തടിച്ച് കളഞ്ഞു. അവസാനം കളി ഡ്രോ. ട്രൈബ്രേക്കറും സമനിലയായപ്പോള്‍ ഞാന്‍ ഷറഫലിയോടും വിജയനോടും പറഞ്ഞു; മലപ്പുറത്തുനിന്നും തൃശൂരുന്നുമാണ് കൂടുതല്‍ കാണികള്‍. അടിച്ച് ഗോള്‍ മിസ്സായാല്‍ കൂവല്‍ ഷുവറാണ്. ഷറഫലി പിന്മാറി. വിജയന്‍ അടിച്ച് ഗോളിയുടെ കൈയിലും കൊടുത്തു. എങ്കിലും ആ കളി ജയിച്ചു. പിന്നെ ഫൈനലില്‍ ഗോവ. എല്ലാവരും സീനിയര്‍ പ്ലയേഴ്‌സ്. നമ്മുടെ ടീമാണെങ്കില്‍ ജൂനിയേഴ്‌സാണ്. പതച്ച വെയിലത്ത്, ഉച്ചയ്ക്ക് ഒരു മണിക്കാണ് കളി. പോള്ളുന്ന ചൂടിലും നമ്മുടെ ടീം ഒത്തൊരുമയോടെ കളിച്ചു. അങ്ങനെ തൊണ്ണൂറ്റി രണ്ടിലെ സന്തോഷ് ട്രോഫിയും നമ്മള്‍ നേടി.

 

ഇന്ത്യന്‍ ഇലവന് വേണ്ടി (ഇന്റര്‍നാഷണല്‍ മാച്ചല്ല) ഒരിക്കല്‍ ഞാന്‍ ജര്‍മനിയോട് കളിച്ചിരുന്നു. അതേ സമയം സത്യനും വിജയനും പാപ്പച്ചനുമെല്ലാം അഞ്ചോ ആറോ തവണ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പക്ഷേ അവര്‍ എനിക്കു തന്നിരുന്ന ബഹുമാനം അത് വളരെ വിലപ്പെട്ടതായിരുന്നു. എനിക്കറിയാം അവര്‍ എന്നെക്കാള്‍ നല്ല കളിക്കാരാണെന്ന്… ഇപ്പോഴും കളിക്കുന്നു. നമ്മള്‍ സ്‌നേഹിച്ചാലേ അത് തിരിച്ചുകിട്ടൂ. നമ്മള്‍ ബഹുമാനിച്ചാലേ തിരിച്ച് ലഭിക്കൂ. അത് പോലെയാണ് ഞാന്‍ കുട്ടികളെ കാണുന്നത്. അതൊക്കെ എനിക്ക് റഹ്മാനിക്കയില്‍ നിന്നും കിട്ടിയ പാഠങ്ങളാണ്. കളിക്കാരുടെ കളിമാത്രം നോക്കിയാല്‍ പോരാ. അവരുടെ വെല്‍ഫയറും നോക്കണം. അവര്‍ എവിടെയാണ് കിടക്കുന്നത്. എന്താണ് കഴിക്കുന്നത്. ഇങ്ങനെയെല്ലാം നോക്കണം. നമ്മള്‍ കളിക്കാരുടെ കൂടെ നിന്ന് ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്താല്‍, അതിന്റെ ഔട്ട്പുട്ട് നമ്മുക്ക് കിട്ടും. ഷുവറാണ്. ഒരു സംശയമില്ല.

 

അത് പോലെതന്നെ തൊണ്ണൂറ്റി മൂന്നിലെ സന്തോഷ് ട്രോഫിയും. തൊണ്ണൂറ്റി മൂന്നിലെ അഡ്വാന്റേജ്, ഷറഫലിയും വിജയനും കേരളാ ടീമിലേക്ക് വന്നുവെന്നതാണ്. അപ്പോള്‍ ടീം സ്ട്രോങ്ങായി. അന്നത്തെ ഏറ്റവും നല്ല പ്ലയര്‍ ഐ.എം.വിജയനായിരുന്നു. അതേ പോലെ ഈക്വല്‍ റ്റു വിജയനായിരുന്നു ഷറഫലി. അത്ര ടാലന്റുണ്ടായിരുന്നു. പക്ഷേ ഡിഫന്‍സീവായതിനാല്‍ ഗോളുകളില്ല, സ്റ്റാര്‍ വാല്ല്യൂവും. വിജയനും പാപ്പച്ചനുമെല്ലാം ഗോളടിച്ചിരുന്നു. പാപ്പച്ചന്റെ തൊണ്ണൂറ്റി മൂന്നിലെ ഗോളൊന്നും മറക്കൂല. മഹാരാഷ്ട്രയോടുള്ള ഫൈനലിലെ ഗോള്‍, ഒരു ഇന്റര്‍നാഷണല്‍ ഗോള്‍ തന്നെയായിരുന്നു അത്. അത്ര ബ്യൂട്ടിഫുള്ളായിരുന്നു.

 

 

ഈ വീടുതന്നെ എനിക്കു തന്നത് ഫുട്‌ബോളാണ്. അഞ്ചേമുക്കാല്‍ സെന്റ് കോര്‍പ്പറേഷന്‍ തന്നു. ഫുട്‌ബോളിന്റെ ഭ്രാന്തന്മാര്‍ വച്ച് തന്ന വീടാണിത്. അങ്ങനെയൊരു ഭാഗ്യം ആര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല. പി.ടി.ഉഷയോട് പോലും മാന്യമായല്ല ഗവണ്‍മെന്റ് പെരുമാറിയത്. മറ്റ് കളിക്കാരുടെ കാര്യത്തിലും ഗവണ്‍മെന്റ് നിലപാടുകള്‍ വളരെ മോശമാണ്. നാടിനുവേണ്ടിയാണ്, രാഷ്ട്രത്തിനുവേണ്ടിയാണ് കളിക്കുന്നതെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കുന്നില്ല. സ്പോര്‍ട്ട്സിനെ സ്‌പോര്‍ട്‌സായിട്ടുമാത്രമാണ് കാണുന്നത്. കളിക്കാരുടെ വെല്‍ഫയറോ മറ്റുകാര്യങ്ങളിലോ ഒന്നും ആര്‍ക്കും ഒരു താല്പര്യവുമില്ല.

 

കുറച്ചു നാള്‍മുമ്പ്, കെഎഫ്എ സെമിനാറു പോലെ ഒരു മീറ്റിങ്ങു നടത്തി. അതില്‍ കെഎഫ്എ പ്രസിഡന്റ് പറഞ്ഞത്. ഫുട്‌ബോളിന്റെ അഡ്മിനിസ്‌ട്രേഷനാണ് കെഎഫ്എയ്ക്കുള്ളത്. ബാക്കികാര്യങ്ങള്‍, കളിയേ വളര്‍ത്തിയേടുക്കേണ്ട കടമ, കളിക്കാരുടെ വെല്‍ഫയര്‍ തുടങ്ങിയതൊക്കെ… ക്ലബുകള്‍ക്കാണെന്നാണ്. അതിനോട് അപ്പോള്‍ തന്നെ കൂറേയധികം പേര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ആര്‍ക്കാലോചിച്ചാലും അറിയാവുന്ന കാര്യമേയുള്ളൂ… അത് ശരിയല്ലെന്നത്. ക്ലബുകള്‍ പണിയെടുക്കാതെ ടീമുണ്ടാകില്ല. പക്ഷേ ഏറ്റവും കീഴ്ഘടകമായ ക്ലബും കളിക്കാരും ഏങ്ങനെ, എവിടെയുണ്ടെന്നുള്ളത് കെഎഫ്എ അറിഞ്ഞിരിക്കണം. അറിയാതെ നിവൃത്തിയില്ല.

 

ഇപ്പോള്‍ ഇന്റര്‍ ഡിസ്ട്രിക്റ്റ് ഫുട്‌ബോള്‍ നടക്കുന്നു. ഒരു തട്ടിക്കൂട്ടാണ്. അതൊന്ന് നടത്തണം. അതിന് കൂറെ പേരെ സെലക്റ്റ് ചെയ്‌തെടുക്കണം. മൂന്നു ദിവസം കൊണ്ട് കളിതീരും. ഇല്ലെങ്കില്‍ അഞ്ച്. 14 ടീമുണ്ട്. രാവിലെ സെമി, വൈകീട്ട് ഫൈനല്‍. അത് ഒരു കടത്താണ്. അത് പാടില്ല. കളിക്കാര്‍ക്ക് പ്രത്യേകിച്ച് ജൂനിയേഴ്‌സ്, സബ് ജൂനിയേഴ്‌സ്… റസ്റ്റില്ലാതെ കളിപ്പിക്കരുത്. വിശ്രമം നല്‍കാതെ എന്തിനാണ് ഇങ്ങനെ കളിപ്പിക്കുന്നത്. അതായത് കളിക്കാരുടെ വെല്‍ഫയര്‍ നോക്കുന്ന കാര്യത്തില്‍ ഡിഎഫ്എയും കെഎഫ്എയും എഐഎഫ്എഫും എല്ലാവരും കണക്കാണ്. പത്രങ്ങളുടെ കാര്യമെടുക്കൂ… സബ് ജൂനിയര്‍ വരുമ്പോള്‍ ഒറ്റക്കോളം. സന്തോഷ് ട്രോഫിക്ക് ഒരു പേജും. പ്രാധാന്യം വേണം; വേണ്ടന്നല്ല. സബ് ജൂനിയര്‍ കളികളുടെ ഫോട്ടോയും വാര്‍ത്തയും വന്നാല്‍ അത് അവര്‍ക്കൊരു മോട്ടിവേഷനാണ്. സ്വന്തം പേരും ഫോട്ടോയും പത്രത്തിലും ചാനലിലും വരികയെന്നത്.

 

കളി ജയിക്കുമ്പോള്‍ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കും. സംഘടനയാണ് പിന്നീട് ഇവ നേടിയെടുത്ത് കളിക്കാര്‍ക്ക് നല്‍കേണ്ടത്. അതിന് സംഘടനയ്ക്ക് എവിടേ നേരം. പിന്നെ കളിക്കാരുവേണം അതിന്റെ പുറകേയോടാന്‍. സര്‍ക്കാറിന്റെ നൂലാമാലകളില്‍പ്പെട്ട് അതങ്ങ് പോകും. കളികഴിഞ്ഞ് അവാര്‍ഡ് ഡിക്ലറേഷനും കഴിഞ്ഞ് പിറ്റേ ദിവസം തന്നെ കൊടുക്കുകയാണെങ്കില് അതൊരു മോട്ടിവേഷനാണ്. ഇത് കൊടുക്കും, എല്ലാം എല്ലാവരും മറന്ന് കഴിയുമ്പോള്‍. അങ്ങനെ കൊടുത്തിട്ടെന്ത് കാര്യം.

 

 

കളിക്കാന്‍ ഇന്ന് ചെലവേറിയിരിക്കുന്നു. മുമ്പ് ക്ലബുകളാണ് ഞങ്ങള്‍ക്ക് കളിക്കാനാവശ്യമായ ബൂട്ട്‌സും ഫുട്‌ബോളും ജേഴ്‌സിയും മറ്റും തന്നിരുന്നത്. എന്നാല്‍ ഇന്ന് കളിക്കാരന്‍ തന്നെ ഇത് കണ്ടെത്തണം. കെഎഫ്എയുടെ മേല്‍നോട്ടത്തില്‍ ഡിഎഫ്എ വഴി കളിക്കാരനാവശ്യമായതെല്ലാം ചെയ്തു കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. കെഎഫ്എ മീറ്റിങ്ങുകളില്‍ മാത്രമാണ് കണക്കുകളവതരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഓരോ ക്ലബിനും കെഎഫ്എയുടെ കണക്കുകളറിയാന്‍ അവകാശമുണ്ട്. പൈസ എതെല്ലാം രീതിയിലാണ് ചെലവാക്കുന്നതെന്ന് അവരും അറിഞ്ഞിരിക്കണം. പക്ഷേ അതിവിടെ നടക്കുന്നില്ല. കെഎഫ്എയും എഐഎഫ്എഫും ഇക്കാര്യത്തില്‍ ഒരുപോലാണ്.

 

ഐഎസ്എല്ലിന്റെ കാര്യമെടുക്കാം. കേരളത്തില്‍ നടന്ന മാച്ചുകളില്‍ കെഎഫ്എയ്ക്ക് യാതൊരു പങ്കുമില്ല. മാച്ച് മൊത്തം റിലയന്‍സാണ് കണ്ടക്റ്റ് ചെയ്തിരിക്കുന്നത്. കെഎഫ്എയ്ക്ക് അതില്‍ യാതൊരു പാര്‍ട്ടുമില്ല. ടെക്‌നിക്കല്‍ സൈഡില്‍ മാത്രമേ കെഎഫ്എയുള്ളൂ. അതായത് ഇനി ഭാവിയില്‍ കെഎഫ്എ അല്ലെങ്കില്‍ എഐഎഫ്എഫ് നോക്കുകുത്തികളാകും. പക്ഷേ, അപ്പോഴും അവര്‍ക്ക് കിട്ടാനുള്ളത് കിട്ടും. എനിക്കുതോന്നുന്നത് നിശ്ചിത തുക ഇരുവര്‍ക്കും കൊടുത്തശേഷം കളി റിലയന്‍സ് ഇവന്‍മാനേജ്‌മെന്റിനെ ഏപ്പിച്ചു. ഇവന്‍റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് ഫുട്‌ബോള്‍ എന്താണെന്ന് അറിയണമെന്നുപോലുമില്ല. അവര്‍ക്കെന്തെല്ലാം കോപ്രായങ്ങള്‍ കാണിക്കാമോ അതെല്ലാം കാണിച്ചുവെക്കും. അതിനിടയില്‍ മാച്ചു നടക്കും. അത്രതന്നെ.

 

“1,20,000 കുട്ടികളെ പരിശീലിപ്പിക്കുമെന്നാണ് സച്ചിന്‍ ഡിക്ലയര്‍ ചെയ്തത്. എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. കാരണം 1,20,000 കുട്ടികളെ മോള്‍ഡ് ചെയ്‌തെടുക്കുകയെന്നാല്‍ അത് എത്രമാത്രം സാധ്യമാകും ? ഐഎസ്എല്‍ മാമാങ്കത്തിനിടയില്‍ 1,20,000 കുട്ടികളെ ചോക്കൗട്ട് ചെയ്‌തെടുക്കുന്നതെങ്ങനെ? പിന്നെ സച്ചിനെപോലൊരാള്‍ പറഞ്ഞ സ്ഥിതിക്ക് എെന്തങ്കിലും നടന്നുകിട്ടിയാല്‍ നമ്മുടെ കുട്ടികളുടെ ഭാഗ്യം. ഒന്നാലോചിച്ച് നോക്കൂ… 14 ജില്ലയില്‍ നിന്ന് 1,20,000 കുട്ടികളെ കണ്ടെത്തണം. അതായത് ഒരു ജില്ലയില്‍ നിന്ന് ഏതാണ്ട് 8500-ഓളം കുട്ടികള്‍”… 

 

കാലുകളില്‍ വീണ്ടും പന്തുരുളാന്‍ തുടങ്ങിയിരിക്കുന്നു. ആവേശത്തിന്റെ തിരമാലകള്‍ തീര്‍ത്ത് കൊച്ചിയില്‍ ഐഎസ്എല്ലും, മഞ്ചേരിയില്‍ സന്തോഷ് ട്രോഫി തെക്കന്‍ മേഖലാ യോഗ്യതാ മത്സരങ്ങളും നടന്നു. നെഞ്ചിലേക്ക് തെറിച്ചുവീണ കളിയുടെ കനലുമായി ആയിരങ്ങള്‍ ഗ്രാമങ്ങളിലേക്ക് രാത്രിവണ്ടികള്‍ കയറി. കൃഷിയോഴിഞ്ഞ കൃഷിയിടങ്ങളില്‍, നെഞ്ചിലെ ചൂടുമായി പകല്‍ കായാന്‍ രണ്ടറ്റങ്ങളില്‍ ഗോളി പോസ്റ്റുകളുണ്ട്. ചൂടാറുമ്പോള്‍ പതുക്കെ പന്തുരുളാന്‍ തുടങ്ങും. കുറുകിയുമിറുകിയും നീണ്ടകയ്യടികളുമായി പന്തുകള്‍ ആകാശങ്ങള്‍ തേടി പറന്നുയര്‍ന്ന്…. തെരുവുകളിലേക്കും പന്തുകളുരുളുന്നു. അടുത്ത കാലത്തായി കോര്‍പ്പറേറ്റുകള്‍ പണമെറിഞ്ഞു തുടങ്ങിയതോടെ ഫുട്‌ബോളിന് മാര്‍ക്കറ്റ് വാല്യൂ കൂടിയെന്ന് സംസാരം.

 

ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973 ടീം വൈസ് ക്യാപ്റ്റന്‍, 1991 – 92, 1992 – 93 സന്തോഷ് ട്രോഫി വിജയികളായ കേരളാ ടീം കോച്ച്: ടി.എ.ജാഫര്‍, മട്ടാഞ്ചേരിക്കാരുടെ ജാഫറങ്കിള്‍. അദ്ദേഹവുമായുള്ള കാല്‍പന്തുകളിയുടെ വര്‍ത്തമാനത്തില്‍ നിന്ന്…. ഭാഗം- 1. തയാറാക്കിയത്- കെ.ജി ബാലു

 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ എനിക്ക് ഫുട്‌ബോളിനോട് താല്പര്യമുണ്ടായിരുന്നു. സാന്റാക്രൂസ് ഹൈസ്‌കൂള്‍, ഹാജി മൂസാ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു പഠനം. ആനവാതില്‍ അമ്പല ഗ്രൗണ്ടില്‍ പന്തു തട്ടികൊണ്ടായിരുന്നു ഞാന്‍ ഫുട്‌ബോളിലേക്ക് വരുന്നത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ ഫോട്ട് കൊച്ചി യങ്‌സ്‌റ്റേഴ്‌സ് സ്‌പോട്‌സ് ക്ലബിലാണ് ആദ്യ പരിശീലനം ലഭിക്കുന്നത്. അബുക്കയായിരുന്നു ആദ്യ കോച്ച്.

 

അന്ന് പരേഡ് ഗ്രൗണ്ടിന്റ അവസ്ഥയല്ല പ്രൗഢി, ശരിക്കും പറഞ്ഞാല്‍ വെല്‍ കാര്‍പെറ്റ് പോലെ കിടന്ന ഗ്രൗണ്ടായിരുന്നു. എല്ലാവരെയും കളിക്കാനനുവദിക്കില്ല. പ്രധാനപ്പെട്ട ക്ലബുകള്‍ക്ക് ഒരു ദിവസം പ്രാക്റ്റീസിനും കളിക്കാനും അനുവാദമുണ്ട്. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മണിക്ക് കൊച്ചിന്‍ ക്ലബിലെ കളിക്കാര്‍ (അതിന്റെ ആള്‍ക്കാര്‍ മുഴുവനും അന്ന് ബ്രട്ടീഷുകാരായിരുന്നു) ബൂട്ടും കെട്ടി പ്രാക്റ്റീസ് ചെയ്യും.

 

അന്നത്തെ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റായ റീഡാര്‍ ട്രോഫി ഹോക്കി ടൂര്‍ണമെന്റ് പരേഡ് ഗ്രൗണ്ടില്‍ നടന്നിരുന്നു. ട്രിച്ചി, കോവല്‍പെട്ടി, ട്രിവാന്‍ഡ്രം എന്നിവിടങ്ങളിലെ ടീമുകള്‍ കളിച്ചിരുന്ന ടൂര്‍ണമെന്റാണത്. യാതൊരുവിധ മിനുക്കുപണികളുമില്ലാതെ, എങ്ങനെയാണോ ഗ്രൗണ്ടുള്ളത് അതുപോലെ, ആ ഗ്രൗണ്ടില്‍ ഹോക്കി ടൂര്‍ണമെന്റുകള്‍ നടന്നു. അന്ന് അത്ര വെല്‍വെറ്റായിരുന്നു നമ്മുടെ പരേഡ് ഗ്രൗണ്ട്. ഇന്ന് മുക്കാല്‍ ഭാഗവും പുല്ലുപോയി കഷണ്ടികയറിയ പോലെയായി.

 

ഒരു മാച്ച് ഫിക്‌സ് ചെയ്ത് അഞ്ചു മണിയെന്ന് പറഞ്ഞാല്‍ അഞ്ച് മണി. 5.05 ആയാല്‍ ബ്രിട്ടീഷ് ടീം പ്രാക്റ്റീസ് തുടങ്ങും. പിന്നെ മറ്റ് കളിയില്ല. അത്ര കണിശമായിരുന്നു കാര്യങ്ങള്‍. നമ്മുടെ നാട്ടുകാരുടെ കൈയില്‍ കിട്ടിയ ശേഷമാണ് ഈ ദുരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയത്. ആര്‍ക്കും എന്തും ചെയ്യാമെന്ന സ്ഥിതിവിശേഷമായി. മറ്റത് അങ്ങനെയായിരുന്നില്ല. ആ ഗ്രൗണ്ടിലെ പുല്ലില്‍ ഒന്ന് തൊടണമെങ്കില്‍ അവരുടെ അനുവാദം വേണം. ഇന്ന് ഒരുവഴിക്ക് ആടുമാടുകള്‍, പശുക്കള്‍, കാര്‍ പാര്‍ക്കിങ്ങ്, ബാക്കി വരുന്നിടത്ത് നൂറു കുട്ടികള്‍, നൂറു കളികള്‍… അന്ന് ഗ്രൗണ്ട് നോക്കാനായിട്ട് രണ്ട് സെക്യൂരിറ്റിമാരുണ്ടാകും. അവര്‍ സദാഗ്രൗണ്ടിനു ചറ്റും നടക്കും. അവരുടെ അനുവാദമില്ലാതെ ഗ്രൗണ്ടില്‍ കടക്കാന്‍ പറ്റില്ല. ഇന്ന് ആടുമാടുകള്‍, പശുക്കള്‍, കാറുകള്‍ എല്ലാം ഗ്രൗണ്ടിലാണ്. ഒരു വിഭാഗം നന്നാക്കാന്‍ നോക്കുമ്പോള്‍ മറു വിഭാഗം അതിനെതിരായി പ്രവര്‍ത്തിക്കും. ആര്‍ക്കും ഫുട്‌ബോളിനോട് താല്പര്യമില്ല. ഫുട്‌ബോളിനോടെന്നെല്ല. ഒന്നിനോടും.

 

ഇന്ത്യയില്‍ മൊത്തത്തില്‍ സ്‌പോര്‍ട്‌സ് വെറുമൊരു കളിമാത്രമാണ്. പുറം രാജ്യങ്ങളില്‍ അത് ഗൗരവ വിഷയമാണ്. അതിനാവശ്യമായ ട്രീറ്റ്‌മെന്റാണ് അവര്‍ നല്‍കുന്നത്. പ്രാക്റ്റീസായാലും ഡയറ്റായാലും മറ്റെന്തായാലും ഡിസിപ്ലിനായിട്ടാണ് കാര്യങ്ങള്‍. 158 ല്‍ നിന്ന് 170-ാം റാങ്കിലാണ് ഫുട്‌ബോളില്‍ നമ്മളിപ്പോള്‍. അതാണ് നമ്മുടെ ഡിസിപ്ലിന്‍. താഴോട്ടാണ്.

 

 

ഇവിടെ കളിയിപ്പോള്‍ കച്ചവടമാണ്. ഐഎസ്എല്ലിനെ കൊണ്ടുള്ള ഒരു പ്രധാനപ്പെട്ട ഉപകാരം ഇവിടുത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു വിരുന്നായി. വിരുന്ന് വന്നതു കൊണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഐഎസ്എല്‍ ഒരു ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഫുട്‌ബോളിനോടുള്ള താല്പര്യം കൂട്ടി. ഇത് കച്ചവടം എന്ന പ്രോപ്പഗാണ്ട പ്രമോഷന്‍ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുത്തതാണ്. കളികാണത്തവനെയും കാഴ്ച്ചക്കാരനാക്കും. ഐപിഎല്‍ പോലെ ഐഎസ്എല്‍. ഇനിയിപ്പോ കളിയേക്കുറിച്ച് പറയുകയാണെങ്കില്‍ ഐഎസ്എല്ലില്‍ മൂന്നോ നാലോ മാച്ചുകള്‍ നന്നായി നടന്നെന്നല്ലാതെ, ഐ ലീഗിനേക്കാള്‍ കുറച്ചുംകൂടി ബറ്ററായിട്ട് കളി നടത്താന്‍ കഴിഞ്ഞുവെന്നല്ലാതെ കളി നിലവാരം നോക്കിയാല്‍ നല്ല മാച്ചുകള്‍ നടന്നുവെന്ന് പറയാന്‍ പറ്റില്ല.

 

പുറം രാജ്യങ്ങളില്‍ നിന്നും വരുന്ന കളിക്കാര്‍ക്ക് അവരുടെ ടാലന്റ് ഇന്‍ബോണാണ്. 34, 43 വയസായാലും അവര്‍ക്ക് കളിക്കാന്‍ പറ്റുന്നതും അതുകൊണ്ടാണ്. അവരുടെ പാസിങ്ങും, ട്രാപ്പിങ്ങും, ട്രിബ്ലിങ്ങും വളരെയധികം കണ്‍ട്രോള്‍ഡാണ്. ഇവിടെ എല്ലാവരും പറയുന്നത് ഇന്ത്യന്‍ പ്ലയേഴ്സ്സിന് സ്റ്റാമിന ഇല്ല എന്നാണ്. പക്ഷേ അത് തെറ്റാണ്. കഴിഞ്ഞ ഐഎസ്എല്ലില്‍ തന്നെ നമ്മുടെ പ്ലയേഴ്‌സ് നല്ല സ്റ്റാമിനയോടെയാണ് കളിക്കുന്നത്. എനിക്കു തോന്നുന്നത്, നമ്മുടെ പ്ലയേഴ്‌സിന് സ്റ്റാമിനയില്ലായെന്നു പറയേണ്ടി വരുന്നത് അവരുടെ മിസ് പാസും, മിസ് ട്രാപ്പിങ്ങും മൂലമാണ്. അതായത്, നമ്മള്‍ സ്റ്റാമിന അനാവശ്യമായി വേസ്റ്റ് ചെയ്യുന്നു. ഇപ്പോ സ്ഥിതി മാറിത്തുടങ്ങി, പാസിങ്ങിലും മറ്റും കൂറേകൂടി കൃത്യത വന്നുതുടങ്ങി.

 

എനിക്കു തോന്നുന്നത് പൈസയെറിഞ്ഞ് പൈസ തിരിച്ചു പിടിക്കുകയെന്നത് കൊണ്ട് ഐഎസ്എല്ലിന്റെ ഇനിയുള്ള സീസണുകളില്‍ കുറേയേറെ ചെറുപ്പക്കാരെ കൊണ്ടുവന്നു കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് മെച്ചമുണ്ടാകുമെന്ന് തോന്നുന്നില്ല. അതിന് നമ്മള്‍ 15 വയസിന് താഴെയുള്ള കുട്ടികളെ ഗ്രൗണ്ടില്‍ കൊണ്ടുപോയി കളി കാണിച്ച്, അതുപോലെ ഡിസിപ്ലിനായി കോച്ചിങ്ങ് കൊടുത്തുകൊണ്ടുവേണം തുടങ്ങാന്‍. എന്നാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്‌ബോള്‍ വളരൂ. ഇപ്പോഴത്തെ കളിക്കാരുടെ ഒരു സാധ്യത അവര്‍ക്ക് വിദേശ കളിക്കാരുമായി കളിക്കാനുള്ള അവസരമുണ്ടായി. പിന്നെ സാമ്പത്തികയിട്ടുള്ള മെച്ചം. ഇതൊന്നുമില്ലാതെ അവരുടെ ടാലന്റോ സ്റ്റാന്‍ന്റേര്‍ഡോ ഉയര്‍ത്തിയെടുക്കണമെങ്കില്‍ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വരും ഐഎസ്എല്ലില്‍ സീസണുകളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് അവരുടെ പെര്‍ഫോമന്‍സ് ഹൈലവലില്‍ നിലനില്‍ത്തിയാല്‍ മാത്രമേ ടീമില്‍ ഇടമുണ്ടാകൂ. ഇപ്പോഴത്തേതിനേക്കാള്‍ മെച്ചപ്പെട്ട ടാലന്റുള്ള ചെറുപ്പക്കാരായ വിദേശ കളിക്കാരെ ഐഎസ്എല്ലില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കും. കാരണം ഇത് പണമെറിഞ്ഞുള്ള കളിയാണ്. തിരിച്ചു പിടിക്കേണ്ട പണത്തെക്കുറിച്ചും പൂര്‍ണമായ ബോദ്ധ്യം എറിയുന്നവര്‍ക്കുണ്ടായിരിക്കും.

 

 

170-ാം റാങ്കിലുള്ള രാജ്യത്തെ കളിക്കാരും അതേ റാങ്ക് നിലവാരത്തിലായിരിക്കും. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതുമായി കിടപിടിക്കാന്‍ പോയിട്ട്, മുമ്പില്‍ നില്‍ക്കാന്‍പറ്റില്ല നമ്മുടെ കളിക്കാര്‍ക്ക്. ഹാഡ് വര്‍ക്കിങ്ങ്, ഡിവോട്ടിങ്ങ്, ഡെഡിക്കേഷന്‍, സെല്‍ഫ് ഡിസിപ്ലിന്‍ ഇതിലെല്ലാം നമ്മള്‍ വളരെ പിന്നിലാണ്. ഇതിനെല്ലാം ഉപരി ദൈവം കൊടുത്തൊരു കഴിവുണ്ട്. എല്ലാ കളിക്കാരും ഈ കഴിവുകൊണ്ടാണ് കളിച്ചു മെച്ചപ്പെടുന്നത്. ഒരു കോച്ചിനും ഒരിക്കലുമൊരു കളിക്കാരനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. അവന്റെ ടാലന്റ് പോളിഷ് ചെയ്‌തെടുത്ത് ഹൈലെവലില്‍ കൊണ്ടുവരാമെന്നേയൊള്ളൂ, അല്ലാതെ ഇന്‍ബോണ്‍ ടാലന്റില്ലാത്ത ഒരാളെ പ്ലയറാക്കിയെടുക്കാന്‍ സാധിക്കില്ല.

 

കാണികളെ സംബന്ധിച്ച് കളിയൊരു ഉത്സവമായി മാറും. ആള്‍ക്കാര്‍ കളികാണും, ഗാലറികള്‍ നിറയും, ടിവിയുടെ മുന്നിലും ആളുകൂടും. കൊട്ടിഘോഷിച്ചുകൊണ്ട് നടത്തുന്നതിനാല്‍ കുട്ടികളും കാണാനുണ്ടാകും. പക്ഷേ അതുകൊണ്ടുമാത്രം കളി നന്നാവില്ല. ആ താല്പര്യം വളര്‍ത്തിയെടുത്താല്‍ മാത്രമേ രാഷ്ട്രത്തിനതുകൊണ്ട് ഗുണമുണ്ടാകൂ.

 

1,20,000 കുട്ടികളെ പരിശീലിപ്പിക്കുമെന്നാണ് സച്ചിന്‍ ഡിക്ലയര്‍ ചെയ്തത്. എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. കാരണം 1,20,000 കുട്ടികളെ മോള്‍ഡ് ചെയ്‌തെടുക്കുകയെന്നാല്‍ അത് എത്രമാത്രം സാധ്യമാകും ? ഐഎസ്എല്‍ മാമാങ്കത്തിനിടയില്‍ 1,20,000 കുട്ടികളെ ചോക്കൗട്ട് ചെയ്‌തെടുക്കുന്നതെങ്ങനെ? പിന്നെ സച്ചിനെപോലൊരാള്‍ പറഞ്ഞ സ്ഥിതിക്ക് എെന്തങ്കിലും നടന്നുകിട്ടിയാല്‍ നമ്മുടെ കുട്ടികളുടെ ഭാഗ്യം. ഒന്നാലോചിച്ച് നോക്കൂ… 14 ജില്ലയില്‍ നിന്ന് 1,20,000 കുട്ടികളെ കണ്ടെത്തണം. അതായത് ഒരു ജില്ലയില്‍ നിന്ന് ഏതാണ്ട് 8500-ഓളം കുട്ടികള്‍. ഇവര്‍ക്കു വേണ്ട ഗ്രൗണ്ട്, പരിശീലനം, കോച്ച്, അസിസ്റ്റന്റ് കോച്ച്, മെറ്റീരിയല്‍സ്, കുട്ടികളുടെ വെല്‍ഫെയര്‍, ഇതിനൊക്കെ പുറമേ ഇതിനെല്ലാമാവശ്യമായ തുക. സംഘാടനം… ഇതൊന്നും പെട്ടെന്ന് സാധ്യമാകുന്നതല്ല. ആദ്യം ബെയ്‌സ് ഉണ്ടാക്കിയെടുക്കണം. പിന്നെയല്ലേ മേലോട്ട്. ക്രിക്കറ്റ് നോക്കൂ… ഇന്ന് ഇന്ത്യയിലൊട്ടുക്കും അക്കാദമികളുണ്ട്, ഗ്രൗണ്ടുകളുണ്ട്. പല സ്‌കൂളുകളും ക്രിക്കറ്റിനെ പ്രേത്സാഹിപ്പിക്കാനായി പണം ചെലവഴിക്കുന്നു. അതുകൊണ്ടുതന്നെ ക്രിക്കറ്റിന് ഇന്ത്യയില്‍ ഇനിയും മാര്‍ക്കറ്റുണ്ട്.

 

ഫിഫ കുറച്ചധികം തുക ഫുട്‌ബോളിനായി ഇന്ത്യയില്‍ ചെലവഴിക്കുന്നുണ്ടെന്നാണറിയുന്നത്. പക്ഷേ അത് താഴെത്തട്ടുവരെയെത്തുന്നുണ്ടോ എന്നാരും അന്വേഷിക്കാറില്ല. ഇവിടെ ഫുട്‌ബോളിനെ സംബന്ധിച്ച് ക്ലബാണ് ഏറ്റവും താഴെ. ആദ്യം ക്ലബുകള്‍ കളിക്കാരെ കണ്ടെത്തി പരിശീലിപ്പിച്ച് ക്ലബ് ടീം രൂപീകരിക്കും. ഇങ്ങനെ രൂപപ്പെടുന്ന ക്ലബുകള്‍ ചേര്‍ന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപീകരിക്കും ഡിഎഫ്എ (ഡിസ്ട്രിക്റ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍) ചേര്‍ന്ന് കെഎഫ്എ (കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍). കെഎഫ്എയില്‍ നിന്ന് എഐഎഫ്എഫ് (ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍).

 

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും താഴെതട്ടിലുള്ള ക്ലബുകള്‍ക്ക് ഫൈനാന്‍ഷ്യല്‍ ബെനഫിറ്റോ മറ്റുകാര്യങ്ങളിലോ ഡിഎഫ്എയോ കെഎഫ്എയോ ഒന്നും ചെയ്യുന്നില്ല. ക്ലബുകള്‍ അവരുടെ കൈയിലെ പൈസ കൊണ്ട് കളിക്കാരെ സംരക്ഷിക്കണം. ലീഗ് കളിക്കാനുള്ള ചെലവുവരെ അവര്‍ കണ്ടെത്തണം. ഇന്ന് ഫുട്‌ബോള്‍ പഴയപോലെയല്ല. വളരെ എക്‌സ്‌പെന്‍സീവാണ്.

 

കുട്ടികള്‍ക്ക് ഇപ്പോള്‍ ഫുട്‌ബോള്‍ തന്നെവേണം കളിക്കാന്‍. എന്റെ ചെറുപ്പത്തില്‍ ടെന്നീസ് ബോളും റബര്‍ പന്തും മാങ്ങാണ്ടിയും തട്ടിതട്ടിയാണ് പന്ത് തട്ടാന്‍ പഠിച്ചത്. ഇന്നത്തെ കുട്ടികള്‍ക്കറിയില്ല ടെന്നീസും റബര്‍ പന്തുമുപയോഗിച്ച് എങ്ങനെ പന്തുതട്ടാമെന്ന്. ഇന്ന് ഞങ്ങള്‍ കളിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ ഫെസിലിറ്റീസുണ്ട്. എന്നാല്‍ സെല്‍ഫ് ഡിസിപ്പിന്‍ ഇല്ല. ഞങ്ങളുടെ തലമുറയുടെ കാലത്ത് ആറ് മണിയെന്ന് പറഞ്ഞാല്‍ ആറ് മണി. ഇന്ന് ആറ് മണിയെന്ന് പറഞ്ഞാല്‍ ഏഴിന് വരും. ഇന്ന് പത്ത് പേര് പ്രക്ടീസിനു വന്നാല്‍ നാളെ പതിനഞ്ച് പേരുവരും. അതില്‍ തന്നെ പത്ത് പേര് പുതിയ കുട്ടികളാകും. പിന്നെങ്ങനെ പരിശീലനത്തില്‍ സ്ഥിരതവരും. ഇവിടെ ഒരു കോച്ചിന്റെ പ്രശ്‌നം ഏന്തെങ്കിലും പറഞ്ഞു കൊടുക്കാമെന്നു കരുതിയാല്‍ കണ്ടിന്യൂയിറ്റി ഇല്ലാതാകുന്നു. സ്ഥിരം വരുന്നവരെ പോലും ശ്രദ്ധിക്കാന്‍ പറ്റാതാകുന്നു. സെല്‍ഫ് ഡിസിപ്ലിന്‍ ഇല്ലാത്തിടത്തോളം ഫുട്‌ബോള്‍ നന്നാകില്ല. നമ്മള്‍ക്ക് സ്വയം ഒരു മനസില്ലാത്തിടത്തോളം ഫുട്‌ബോള്‍ കളിക്കാന്‍ കഴിയില്ല.

 

 

ഐ ലീഗിന്റെ കാര്യമെടുക്കൂ… ഇപ്പോള്‍ പഴയപോലെ സ്റ്റാന്‍ഡേര്‍ഡ് തീരേയില്ല. അതുകൊണ്ടുതന്നെ കാണികളും കുറവ്. കാണികളില്ലാതായതോടെ കളിക്കാരുടെ ഇംപ്രൂവ്‌മെന്റ് കുറഞ്ഞു. കാരണം കാണികളാണ് ആവേശം കൊടുക്കുന്നത്. ആവേശത്തിന്റെ പുറത്ത് ചെറിയതെറ്റുകള്‍ തിരുത്തി കളിമെച്ചപ്പെടുത്താന്‍ കളിക്കാര്‍ ശ്രമിക്കും. അതുകൊണ്ടുതന്നെ 62,000 കാണികള്‍ ഐസ്എല്ലിന്റെ അടുത്ത സീസണുകള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിക്കും. സത്യത്തില്‍ അവരാണ് ഫുട്‌ബോള്‍ ഭ്രന്തന്മാര്‍. എവിടുന്നെല്ലാം കഷ്ടപ്പെട്ട് വരണേന്നറിയാമോ… നഗരം അന്ന് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും. ഗാലറിയിലിരുന്ന് കളികാണുകയെന്നാല്‍, ഇന്ന് പഴയപോലെ ആസ്വദിക്കാന്‍ കഴിയില്ല. വളരെ ദൂരെയിരുന്ന് വേണം ഇന്ന് കളികാണാന്‍. ഗാലറിയില്‍ സ്‌ക്രീനീങ്ങുകള്‍ ഉണ്ടാകുമെങ്കിലും, കളിയിന്ന് കാണാന്‍ കൂറേകൂടി സൗകര്യം എനിക്കുതോന്നുന്നത് ടിവിയിലൂടെയാണ്. അതാകുമ്പോള്‍ കൃത്യം റീപ്ലേകള്‍ ഉണ്ടാകും. ഇപ്പോഴത്തെ ഗാലറികളാണെങ്കില്‍ ഇളകിമറിയുകയായിരിക്കും. അതൊരാവേശമാണ്. നമ്മക്ക് കളിമാത്രം കാണാന്‍ പറ്റില്ല. അന്ന് കളി കുറേകൂടി അടുത്ത് നിന്നാണ് കാണുന്നത്. മിക്കവാറും മുള ഗാലറിയും ഗ്രൗണ്ടും തമ്മില്‍ ദൂരം കുറവായിരിക്കും. കൂറേകൂടി അടുത്ത് നിന്ന് കളിക്കാരന്റെ മൂമെന്റുകള്‍ കാണിക്കു നേരിട്ട് മനസിലാക്കാന്‍ പറ്റും.

 

എന്റെ എക്‌സ്പീരിയന്‍സ് വച്ച് പറയുകയാണെങ്കില്‍, ഞങ്ങള്‍ക്ക് മുമ്പുകളിച്ചിരുന്ന തലമുറ അതായത്, ഒളിമ്പ്യന്‍ റഹ്മാന്‍, പി.കെ.ബാനര്‍ജി, എസ്.മുന്ന, സൈമണ്‍ സുന്ദര്‍രാജ്…. ഇങ്ങനെയുള്ള കളിക്കാരുടെ അന്നത്തെ ടാലന്റ് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. അവരുടെ അറുപതു ശതമാനം കളിയേ ഞങ്ങള്‍ കളിച്ചിട്ടുള്ളൂ. ഞങ്ങളുടെ ബാച്ചെന്നു പറയുന്നത് പ്രീമിയര്‍ ടയേഴ്‌സ്, ടൈറ്റാനിയം, ഫാക്റ്റ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, ഏജീസ് ഓഫീസ്… എല്ലാം നല്ല ടീമാണ്… നല്ല കളിക്കാരുമാണ്… അന്ന് ആ തലമുറയിലുണ്ടായിരുന്ന മിക്കവാറും എല്ലാ കളിക്കാരുടെയും വേറെ ബോട്ട്‌സ് ഓരോ കാണികള്‍ക്കുമറിയാം. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരൊക്കെ മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, കേരളാ ടീം, പ്രീമിയര്‍ ടയേഴ്‌സ്, ടൈറ്റാനിയം, ഫാക്റ്റ് അങ്ങനെ… ആരെക്കെ ഏതൊക്കെ ടീമിലുണ്ടെന്ന് ഏതൊരുകാണിയോടു ചോദിച്ചാലും പറഞ്ഞുതരും. ഞങ്ങള്‍ക്ക് ശേഷം ഐ.എം.വിജയന്‍, ഷറഫലി, പാപ്പച്ചന്‍, സത്യന്‍ അങ്ങനെ നല്ലൊരു ബാച്ച് വന്നു. അതിനുശേഷം ആരെയും ആര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഒരു ആസിഫ് സൈയ്ദ്… ഒരു എന്‍.പി.പ്രദീപ്… നമ്മുക്കറിയാവുന്നത് തുച്ചമായ ആള്‍ക്കാരെയാണ്. അതേസമയം ഒരു ടീമില്‍ വേണ്ടത് പതിനൊന്നു പേരെയാണ്. അതില്‍ ഒന്നോരണ്ടോപേരെ മാത്രമേ നമ്മുക്കറിയാവുന്നവരായുള്ളൂ.

 

(തുടരും)

നാളെ: കളി നടത്തുക ഇനി ഇവന്റ് മാനേജ്മെന്‍റുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍