ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഇറാക്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികള്‍ക്കൊപ്പം ആറ് മാസം ചെലവിട്ടു നാട്ടില്‍ തിരിച്ചെത്തിയ മുംബെയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി ഇപ്പോള്‍ ഇന്ത്യയിലെ ഭീകരവിരുദ്ധ ഏജന്‍സി ഉദ്യോഗസ്ഥരുടെ പിടിയിലാണ്.
മാധ്യമവാര്‍ത്തകളനുസരിച്ചാണെങ്കില്‍ തീവ്രവാദിയെന്നു സംശയിക്കുന്ന അരീബ് മജീദിനെ നാട്ടിലേക്ക് തിരികെ വരാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. ജിഹാദികളുടെ കക്കൂസ് കഴുകുന്നതടക്കമുള്ള വിടുപണികളാണ് ഇറാക്കില്‍ അധികസമയവും താന്‍ ചെയ്തിരുന്നതെന്ന് അന്വേഷകരോട് അയാള്‍ പറഞ്ഞു.
ഇറാക്കിലും സിറിയയിലും വലിയ ഭൂപ്രദേശം കയ്യടക്കി വെച്ചിരിക്കുന്ന തീവ്രവാദി സംഘമായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി മുംബൈയിലെ കല്യാണില്‍ നിന്നും പോയ നാല് ചെറുപ്പക്കാരില്‍ ഒരാളാണ് 23കാരനായ മജീദ്. ഇസ്ലാമിക് സ്‌റ്റേറ്റിലെ മറ്റ് പല വിദേശ പോരാളികളെയും പോലെ ഓണ്‍ലൈന്‍ വഴിയാണ് മജീദിനെയും തെരഞ്ഞെടുത്തത്. പിന്നെ പ്രാദേശിക ബന്ധങ്ങളുടെ ശൃംഖല വഴി, യാത്രാ ദല്ലാള്‍ മുഖേന ഇറാക്കിലെ മൊസൂളില്‍ എത്തി. മൊസൂള്‍ നഗരം കീഴ്‌പ്പെടുത്തിയതോടെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഒരു പ്രാദേശിക ശക്തിയും ആഗോള ഭീഷണിയുമായി ഉയര്‍ന്നു വന്നത്.
പക്ഷേ അവിടെയെത്തിയതോടെ പറഞ്ഞുപൊലിപ്പിച്ച കഥകള്‍ മാത്രമല്ല ജിഹാദെന്നു മജീദിന് മനസിലായിതുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സിയയിലെ പേര് വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥര്‍ പറഞ്ഞത്, വെള്ളം കൊണ്ടുവരലും,മറ്റ് പോരാളികളെ പരിചരിക്കലും, അവരുടെ കക്കൂസ് വൃത്തിയാക്കലുമൊക്കെയായിരുന്നു അവിടെ മജീദിന്റെ പണിയെന്നാണ്.
വിശദമാക്കപ്പെടാത്ത സാഹചര്യത്തില്‍ അയാള്‍ക്ക് കഴുത്തില്‍ ഒരു വെടിയുമേറ്റു. സഹായത്തിനായി കേണപേക്ഷിക്കും വരെ മൂന്നു ദിവസത്തോളം അയാള്‍ക്ക് ചികിത്സയും ലഭിച്ചില്ല. ‘ഞാന്‍ അവരോടു യാചിച്ചപ്പോഴാണ് അവരെന്നെ ആശുപത്രിയിലെത്തിച്ചത്. ഞാന്‍ സ്വയം ചികിത്സിക്കുകയായിരുന്നു. എന്നാല്‍ മുറിവ് കൂടുതല്‍ വഷളായി. താവളങ്ങളില്‍ വേണ്ടരീതിയില്‍ മരുന്നോ ഭക്ഷണമോ ലഭിച്ചിരുന്നില്ല,’ മജീദ് അന്വേഷണോദ്യഗസ്ഥരോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്‍ഡ്യ എഴുതുന്നു.
മജീദിനെ കടുത്ത മോഹഭാഗം പിടികൂടി. ‘വിശുദ്ധ യുദ്ധവും ഉണ്ടായിരുന്നില്ല, വിശുദ്ധ പുസ്തകത്തിലെ ഉദ്‌ബോധനങ്ങളൊന്നും പാലിക്കുന്നുമുണ്ടായിരുന്നില്ല,’ മജീദ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികള്‍ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തു.’ ഇന്ത്യന്‍ മാധ്യമങ്ങളുടെ വസ്തുതാ കഥന നിലവാരം വെച്ചുനോക്കിയാല്‍ മജീദിന്റേനതായി വന്ന ഈ പ്രസ്താവനകളെ ഒരു നുള്ള് ഉപ്പ് കൂട്ടി വിഴുങ്ങിയാല്‍ മതി.
‘ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ ഗൂഡാലോചന നടത്തിയതിനും നിരോധിക്കപ്പെട്ട വിദേശ ഭീകര സംഘടനയില്‍ അംഗമായതിനുമാണ്’ മജീദിന്റെ പേരില്‍ കുറ്റം ചുമത്തി പിടികൂടിയിരിക്കുന്നത്. എകെ47 തോക്കും റോക്കറ്റ് വിക്ഷേപണിയും ഉപയോഗിക്കാന്‍ പഠിപ്പിച്ചെങ്കിലും മുന്‍നിര പോരാട്ടത്തിന് ‘ഒട്ടും ശാരീരികശേഷി പോരെന്ന്’കണക്കായിയതായും ടൈംസ് ഓഫ് ഇന്‍ഡ്യ പറയുന്നു.
മജീദിനെയും മറ്റുള്ളവരെയും തെരഞ്ഞെടുത്ത്, പശ്ചിമേഷ്യയിലെത്തിച്ച പ്രാദേശിക ശൃംഖലയെ ഇല്ലാതാക്കുന്നതിനാകും ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രഥമ പരിഗണന. ദാരിദ്ര്യവും അസംതൃപ്തിയും വേണ്ടുവോളമുള്ള, തെക്കനേഷ്യയിലെ വലിയ മുസ്ലീം സമൂഹത്തില്‍ നിന്നും യുവാക്കളെ ആകര്‍ഷിക്കല്‍ അല്‍ ക്വെയ്ദയുടെയും, ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും പരിപാടികളിലൊന്നാണ്. എന്നിട്ടും, യൂറോപ്പും, പശ്ചിമാഫ്രിക്കയും,പശ്ചിമേഷ്യയും വെച്ചു നോക്കുമ്പോള്‍ തെക്കന്‍ ഏഷ്യയില്‍ നിന്നുമുള്ള പോരാളികളുടെ എണ്ണം വളരെ കുറവാണ്.
കൂടുതല്‍ പോരാളികളെ എടുക്കുന്നതിനിടയില്‍, ചെറിയ വീട്ടുപണികളുടെ പ്രാധാന്യം ഇസ്ലാമിക് സ്‌റ്റേറ്റ് രഹസ്യമാക്കിവെക്കുന്നില്ല. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രചാരണ വിഭാഗമായ അല്‍സാവ്ര, ഭാര്യമാരും, പാചകക്കാരും, തുന്നല്‍ക്കാരികളുമൊക്കെയായി ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ‘മുജാഹിദ്ദീനുകള്‍ക്ക് ഊര്‍ജവും ശക്തിയും നല്‍കുന്ന’ പാന്‍കേയ്ക്കിന്റെ പാചകക്കൂട്ടുവരെ ഈയാഴ്ചത്തെ ഒരു പോസ്റ്റില്‍ അവര്‍ നല്കിയിട്ടുണ്ട്.