സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇടപഴകുന്നത് ഇസ്ലാമിന് നിഷിദ്ധമാണെന്നും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധരാണെന്നും ഇവരെ പള്ളയ്ക്കകത്ത് കയറ്റാനാവില്ലെന്നും മറ്റും ഹാജി അലി ദര്‍ഗ ട്രസ്റ്റും വാദിച്ചിരുന്നു.
മുംബൈയിലെ ഹാജി അലി ദര്‍ഗയുടെ ഉള്‍ ഭാഗത്ത് സ്ത്രീകള്‍ക്ക് പ്രവേശനം നേടിയെടുത്തത് ശക്തമായ പ്രതിഷേധത്തിലൂടെയും തുടര്‍ന്നുള്ള ബോംബെ ഹൈക്കോടതി വിധിയേയും തുടര്‍ന്നാണ്. എന്നാല്‍ മത പൗരോഹിത്യം ഉയര്‍ത്തിയിരുന്ന എതിര്‍പ്പുകളെല്ലാം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇല്ലാതായി. ഇപ്പോള്‍ യുവതികളടക്കമുള്ള സ്ത്രീകള്‍ ദര്‍ഗയുടെ വിശുദ്ധമായ ഉള്‍ഭാഗത്ത് (പീര്‍ ഹാജി അലിയുടെ ശവകൂടീരമുള്ളയിടം) സ്വതന്ത്രമായി പ്രാര്‍ത്ഥിക്കുയും ആരാധന നടത്തുകയും പുറത്ത് മൊബൈലില്‍ സെല്‍ഫിയെടുക്കുകയും ശാന്തമായി വന്നുപൊയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്‌ന. ശബരിമലയില്‍ അയ്യപ്പ ഭക്തരെന്ന് അവകാശപ്പെടുന്നവര്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന 50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടുകൊണ്ടിരിക്കുമ്പോളാണ് ഇത്.
2011-12ല്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റാണ് ദര്‍ഗയുടെ ഉള്‍ഭാഗത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും നിരോധിച്ചത്. എന്നാല്‍ ബോംബെ ഹൈക്കോടതി വിധിയെ തുടര്‍ന്ന് 2016 ഒക്ടോബറില്‍ അവര്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും പ്രവേശനം അനുവദിക്കാന്‍ തയ്യാറായി. ശബരിമലയുടെ കാര്യത്തിലെന്ന പോലെ നിരവധി സ്ത്രീകള്‍ ദര്‍ഗയുടെ അകത്ത് പ്രവേശിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഉത്തരേന്ത്യയില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സ്ത്രീകള്‍ ഹാജി അലി ദര്‍ഗയില്‍ എത്തുന്നുണ്ട്.
സ്ത്രീകള്‍ സൗകര്യം ഒരുക്കുന്നതിനായി രണ്ടാഴ്ചത്തെ സമയമാണ് 2016 ഒക്ടോബറില്‍ ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. സുപ്രീം കോടതി നാല് മാസത്തെ സമയം അനുവദിച്ചു. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന ബാരിക്കേഡുകള്‍ നീക്കി. 75-80 വരുന്ന സംഘം ദര്‍ഗ സന്ദര്‍ശിച്ചു. സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇടപഴകുന്നത് ഇസ്ലാമിന് നിഷിദ്ധമാണെന്നും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധരാണെന്നും ഇവരെ പള്ളയ്ക്കകത്ത് കയറ്റാനാവില്ലെന്നും മറ്റും ഹാജി അലി ദര്‍ഗ ട്രസ്റ്റും വാദിച്ചിരുന്നു.
നാഗ്പൂരിലെ ശനീശ്വര്‍ ക്ഷേത്രം അടക്കമുള്ളയിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുകയും കോടതി വിധി വന്നതിന് ശേഷം പോലും ക്ഷേത്രം അധികൃതരും യാഥാസ്ഥിതികരും സ്ത്രീ പ്രവേശനം തടയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടി വന്നു. 1965ല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം നിയന്ത്രിച്ച് ദേവസ്വം ബോര്‍ഡ് ചട്ടവും 1972ലെ സംസ്ഥാന നിയമവും വന്നെങ്കിലും 1991ലെ ഹൈക്കോടതി വിധി വരുന്നത് വരെ ശബരിമലയില്‍ സ്ത്രീകള്‍ ധാരാളമായി പ്രവേശിക്കുകയും ചോറൂണ്‍ അടക്കമുള്ള ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു.
സംഘപരിവാറുമായി ബന്ധമുള്ള ഭാരതീയ മുസ്ലീം മഹിള ആന്ദോളന്‍ ആണ് കോടതിയെ സമീപിച്ചിരുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന സംഘപരിവാറും ബിജെപിയും ഇപ്പോള്‍ രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗായി നിലപാട് മാറ്റുകയും പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുകയുമാണ്.