ശ്രീനാഥിന്റെ ഫോണും പേഴ്‌സുമൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല
നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ച് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ മുറിയില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും കൈവശമില്ലായിരുന്നുവെന്നും താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്‌നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രോപ്പര്‍ട്ടി ലിസ്റ്റില്‍ രേഖപ്പെടുത്തിയ പ്രകാരം അത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന ബ്ലേഡ് മാത്രമാണ് ശ്രീനാഥിന്റെ ഫോണും പേഴ്‌സുമൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകനായ വിനോദ് കുമാറിന്റെ മൊഴിയില്‍ പറയുന്നത്- ‘2010 മേയ് 18-ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19-ന് ഷൂട്ടിങ്ങില്‍ പങ്കെടുത്തു. 19-ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ല. ശ്രീനാഥ് ഹോട്ടലില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടാക്കിയതായി പറഞ്ഞുകേട്ടിരുന്നു. പിന്നീട് ശ്രീനാഥിനെ ഷൂട്ടിങ്ങില്‍ പങ്കെടുപ്പിക്കാത്തതിനാലും സിനിമയില്‍ നിന്നു നീക്കം ചെയ്യാനിടയുണ്ടായേക്കാമെന്ന അറിവിലും ഉണ്ടായ മാനസികവിഷമം മൂലം ആത്മഹത്യ ചെയ്തിരിക്കാം’ എന്നാണ്.
ഈ മൊഴി നിലനില്‍ക്കുമ്പോള്‍ തന്നെ പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍, ശ്രീനാഥ് ഹോട്ടലില്‍ ആരുമായാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നോ, എന്തായിരുന്നു പ്രശ്‌നമെന്നോ, എന്തായിരുന്നു സിനിമയില്‍ നിന്ന് നീക്കാനുള്ള കാരണമെന്നോ തുടങ്ങിയ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.