നിയമ സഭയില്‍ ആദിവാസികളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ മന്ത്രി എ കെ ബാലനെതിരെ പ്രതികരിക്കാത്ത സാംസ്കാരിക നായകന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇത്രയും ഷണ്ഡത്വം ബാധിച്ച ഒരു പൊതുസമൂഹം ലോകത്ത് വേറെ എവിടെയുമുണ്ടാവുമെന്നു തോന്നുന്നില്ലെന്നും. കേരളത്തിൽ സാംസ്കാരിക നായകൻമാരെ കണ്ടാൽ കുളിക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്നും സുരേന്ദ്രന്‍ പറയുന്നു. താനൊരു പട്ടികജാതിക്കാരനാണെന്ന് മനസ്സുകൊണ്ട് സമ്മതിക്കാൻ തയ്യാറാവാത്തത് ഒരുതരം മനോരോഗമാണെന്നും സാംസ്കാരിക നായകന്മാരുടെയൊക്കെ ഉള്ളിലെ ജാതി വിഴുപ്പ് ഇപ്പൊഴും പോയിട്ടില്ലെന്നും സുരേന്ദ്രന്‍ ഫേസ് ബുക്ക് പേജില്‍ കുറിക്കുന്നു.
സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പൂര്‍ണ്ണ രൂപം;
പരമപുഛത്തോടെയും തികച്ചും അവഹേളനപരമായും ആദിവാസികളേയും പട്ടികജാതിക്കാരെയും കുറിച്ച് നിയമസഭയിൽ സംസാരിച്ച മന്ത്രി എ. കെ. ബാലന്രെ നടപടിക്കെതിരെ ഒരക്ഷരം പ്രതികരിക്കാത്ത കേരളത്തിലെ സാംസ്കാരിക നായകൻമാരെപ്പററി എന്താണ് പറയേണ്ടത്? മിതമായ ഭാഷ ഉപയോഗിച്ചാൽപ്പോലും അതിരുവിട്ടുപോകും. ഇത്രയും ഷണ്ഡത്വം ബാധിച്ച ഒരു പൊതുസമൂഹം ലോകത്ത് വേറെ എവിടെയുമുണ്ടാവുമെന്നു തോന്നുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ അടിമവേല ചെയ്യുന്ന കൂലി എഴുത്തുകാർ. പിന്നെ ഇവരുടെയെക്കെ ഉള്ളിൽ പഴയ ജാതിചിന്തയുടെ വിഴുപ്പ് ഇതുവരെ പോയിട്ടില്ലെന്നുവേണം കരുതാൻ. ബാലനാണെങ്കിൽ താനൊരു പട്ടികജാതിക്കാരനാണെന്ന് മനസ്സുകൊണ്ട് സമ്മതിക്കാൻ തയ്യാറാവാത്ത ഒരുതരം മനോരോഗമാണുതാനും. പല പരിഷ്കാരികളായ പട്ടികജാതി നേതാക്കളും ഈ പ്രവണത കാണിക്കാറുണ്ട്. സാംസ്കാരിക നായകൻമാരെ കണ്ടാൽ കുളിക്കേണ്ട സ്ഥിതിയാണ് കേരളത്തിൽ.