ചില ഓട്ടോമാറ്റിക്ക് റൈഫിളുകൾ പൂർണ്ണമായോ ഭാഗികമായോ നിരോധിക്കുമെന്നായിരുന്നു ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജെസിൻഡ പ്രഖ്യാപിച്ചത്.
തോക്ക് നിയമങ്ങൾ ശക്തമാക്കാനും പുനഃപരിശോധിക്കാനും തന്റെ ക്യാബിനറ്റിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും ഉടൻ തന്നെ ചില ആയുധങ്ങളുടെ ഭാഗികമായ നിരോധനമുൾപ്പടെയുള്ള കാര്യങ്ങൾ ‘തത്വത്തിൽ അംഗീകരിച്ചേക്കു’മെന്നും വ്യക്തമാക്കി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡൻ. വെള്ളിയാഴ്ച ക്രൈസ്റ്റ് ചർച്ചിലിലെ രണ്ട് മുസ്‌ലിം പള്ളികളിൽ വെടിവെയ്പുണ്ടാകുകയും 50 പേര് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യത്തിലെ തോക്ക് നിയമങ്ങൾ പരിഷ്കരിക്കാനുള്ള ആവശ്യങ്ങൾ ന്യൂസിലാൻഡ് ക്യാബിനറ്റ് ചർച്ചയ്‌ക്കെടുക്കുന്നത്.
ചില ഓട്ടോമാറ്റിക്ക് റൈഫിളുകൾ പൂർണ്ണമായോ ഭാഗികമായോ നിരോധിക്കുമെന്നായിരുന്നു ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജെസിൻഡ പ്രഖ്യാപിച്ചത്. “ആയുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ തന്റെ ക്യാബിനറ്റിൽ ആർക്കും തന്നെ എതിർപ്പുകളില്ല. പക്ഷെ തോക്ക് നിയമങ്ങൾ ഏതുവിധത്തിലാണ് പരിഷ്കരിക്കേണ്ടതെന്നതിനെ കുറിച്ച് വിശദമായി ആലോചിച്ച് വരുന്നതേയുള്ളൂ. ഇത് എളുപ്പത്തിൽ ചെയ്യാനാകുന്ന കാര്യമല്ല. എങ്കിലും പത്ത് ദിവസത്തിനുള്ളിൽ തന്നെ നിയമങ്ങൾ തത്വത്തിൽ ഭേദഗതി ചെയ്യും.”
ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം പ്രധാനമന്ത്രി ജെസിൻഡ ആർഡൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ആയുധങ്ങൾ നിയന്ത്രിക്കുക മാത്രമല്ല, രാജ്യം ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വെറുപ്പ് പ്രചരിപ്പിക്കുകയും രംഗം കൂടുതൽ വഷളാക്കുകയും ചെയ്യുന്നവരെ കുടുക്കാനും ഗവൺമെൻറ്റ് പദ്ധതിയിടുന്നുണ്ടെന്നും ഇവർ പ്രഖ്യാപിക്കുന്നുണ്ട്. കൊലയാളിയുടെ ലൈവ് വീഡിയോ സാമൂഹ്യമാധ്യമംങ്ങളിൽ പ്രചരിപ്പിക്കുകയും ആക്രമണം നടന്ന മുസ്‌ലിം പള്ളിയുടെ ഫോട്ടോയ്‌ക്കൊപ്പം “ശ്രമങ്ങൾ വിജയം കണ്ടു” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യിക്കുകയും ചെയ്ത പതിനെട്ടുകാരനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്തു. ഇയാൾ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു. പള്ളി ആക്രമിക്കുന്നതിന്റെ അസ്വസ്ഥതപ്പെടുത്തുന്ന ലൈവ് വീഡിയോ ഫേസ്‌ബുക്കിൽ നിന്ന് അടിയന്തിരമായി നീക്കം ചെയ്യാനും ജെസിൻഡ ഫേസ്ബുക് കമ്പനിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.