UPDATES

സിനിമ

ഓസ്കർ സമിതിയിലേക്ക് തിരിച്ചെടുക്കണം; ലൈംഗികാരോപണത്തെ തുടര്‍ന്ന് പുറത്തായ സംവിധായകന്‍ റോമൻ പൊളാൻസ്കി

പൊളാൻസ്കിയെ പുറത്താക്കിയ നടപടി നീതിയുക്തമായിരുന്നില്ലെന്നും മാധ്യമ റിപ്പോർട്ടുകളിൽ നിന്നുമാണ് അദ്ദേഹം തന്നെ പുറത്താക്കിയെന്ന് അറിയുന്നതെന്നും പൊളാൻസ്കിയുടെ അഭിഭാഷകൻ ഹർലാൻഡ് ബ്രൗൺ ദി ഗാർഡിയനോട് പറയുന്നു.

ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഓസ്കർ സമിതിയിൽ നിന്നും പുറത്തായ സുപ്രസിദ്ധ സംവിധായകൻ റോമൻ പൊളാൻസ്കി തന്നെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രംഗത്ത്. പൊളാൻസ്കിയെ പുറത്താക്കിയിട്ട് ഇപ്പോൾ ഏകദേശം ഒരു വര്‍ഷം കഴിയാറാകുമ്പോഴാണ് തന്നെ പുറത്താക്കിയ നടപടികളെ വിമർശിച്ചുകൊണ്ട് ഇദ്ദേഹം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളെ തുടർന്നാണ് ഓസ്കർ അവാർഡുകൾ തീരുമാനിക്കുന്ന അക്കാദമി ഓഫ് മോഷൻ പിക്ചേർ ആർട്ട്സ് ആൻഡ് സയൻസ് പൊളാൻസ്കിയെ പുറത്താക്കുന്നത്.

തന്നെ പുറത്താക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരിയിൽ പൊളാൻസ്കി ഒരു അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും സമിതി ഈ ആവശ്യം തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊളാൻസ്കി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. സമിതിയിൽ നിന്നും ഒരാളെ പുറത്താക്കാനുള്ള നടപടിക്രമങ്ങളുടെ പ്രാഥമിക മര്യാദകൾ പോലും തന്റെ കാര്യത്തിൽ ആരും കാണിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. തനിക്കോ തൻ നിയോഗിക്കുന്ന അഭിഭാഷകർക്കോ തന്റെ ഭാഗം പറയാനുള്ള യാതൊരു അവസരവും സമിതി അനുവദിച്ചിട്ടില്ലെന്നാണ് പൊളാൻസ്കി സമർപ്പിച്ച പരാതിയിലുള്ളത്. സ്വന്തം നയങ്ങൾക്കും ഭരണഘടനയ്ക്കും കടകവിരുദ്ധമായാണ് സമിതി പ്രവർത്തിച്ചതെന്നാണ് ആക്ഷേപം. എന്നാൽ പരാതിപ്പെട്ടതിനു ശേഷം പൊളാൻസ്കിയെ പുറത്താക്കാനുള്ള നടപടി നീതിയുക്തമായിരുന്നുവെന്ന് മാത്രമാണ് സമിതിയിൽ നിന്നും പ്രതികരണമെത്തിയത്.

ഇപ്പോൾ 85 വയസ്സ് പ്രായമുള്ള പൊളാൻസ്കിയ്ക്കെതിരെ 1977 ലാണ് പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു എന്ന നിലയ്ക്ക് ആരോപണം പുറത്ത്‌ വരുന്നത്. 50 വർഷത്തോളമായി ഇദ്ദേഹം അക്കാദമിയുടെ അംഗമായിരുന്നു. ലൈംഗികാരോപണങ്ങളെ തുടർന്ന് ഇദ്ദേഹം യൂറോപ്പിലേക്ക് പലായനം ചെയ്യുകയായിരുന്നു. 2003 ൽ പുറത്തിറങ്ങിയ ‘ദി പിയാനിസ്റ്റ്’ എന്ന പ്രശസ്തമായ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയ്ക്കാണ് പൊളാൻസ്കിയെ ലോകമറിയുന്നത്. ഈ ചിത്രത്തിന് ഓസ്‌ക്കാർ പുരസ്‌കാരം ലഭിച്ചിരുന്നു. പൊളാൻസ്കിയെ പുറത്താക്കിയ നടപടി നീതിയുക്തമായിരുന്നില്ലെന്നും മാധ്യമ റിപ്പോർട്ടുകളിൽ നിന്നുമാണ് അദ്ദേഹം തന്നെ പുറത്താക്കിയെന്ന് അറിയുന്നതെന്നും പൊളാൻസ്കിയുടെ അഭിഭാഷകൻ ഹർലാൻഡ് ബ്രൗൺ ദി ഗാർഡിയനോട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍