ഫോട്ടോഗ്രാഫുകൾ ലഭിച്ചത് കൊണ്ട് മാത്രം ഇസ്ലാമിക് സ്റ്റേറ്റ്സിന് ആക്രമണത്തിൽ പങ്കുണ്ട് എന്ന് ഉറപ്പിക്കാനാവില്ല എന്നാണ് വിലയിരുത്തൽ.
ശ്രീലങ്കൻ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കപ്പെടുന്ന മൂന്ന് ചാവേറുകളുടെ ചിത്രങ്ങള്‍ പുറത്ത്. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിൽ നടന്ന സ്ഫോടനത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് പ്രവർത്തിച്ചിട്ടുണ്ടോ എന്ന സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു ഐ എസ്ബന്ധമുള്ള ചില ടെലിഗ്രാം ചാനലുകളിൽ നിന്നും പുറത്തുവന്ന മൂന്ന് ചിത്രങ്ങള്‍.
ചിത്രങ്ങളിലെചാവേറുകളുടെ പശ്ചാത്തലത്തിലുള്ള ഐ എസ് പതാകയും ചൂണ്ടുവിരൽ ഉയർത്തിപിടിച്ചുകൊണ്ടുള്ള ഐ എസ് കോഡും ഇതിന്റെ സൂചനയാണെന്നാണ് സംശയിക്കുന്നത്.
എന്നാൽ ഇത് മറ്റാരെങ്കിലും കൃത്രിമമായി നിര്മിച്ചതാണോ എന്നും തെറ്റിദ്ധാരണ പരത്താൻ ആസൂത്രിതമായി അയക്കപ്പെട്ടതാണോ എന്നും സംശയം ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ചിത്രത്തിൽ അബു ഉബൈദ എന്ന ആളുടെ മുഖം വളരെ വ്യക്തമായി ദൃശ്യമാകുന്നുണ്ട്. മറ്റ് രണ്ടുപേരും മുഖം ഭാഗികമായി മറച്ചുപിടിച്ചിരിക്കുകയാണ്. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടനയെന്ന് ശ്രീലങ്കൻ സർക്കാർ ആദ്യം മുതലേ സംശയിച്ചിരുന്നു നാഷണൽ തൗഹീത് ജമാഅത് എന്ന സംഘടനയും ഈ മൂവരുമായുള്ള ബന്ധവും അന്വേഷിച്ചുവരികയാണ്.
ഫോട്ടോഗ്രാഫുകൾ ലഭിച്ചത് കൊണ്ട് മാത്രം ഇസ്ലാമിക് സ്റ്റേറ്റ്സിന് ആക്രമണത്തിൽ പങ്കുണ്ട് എന്ന് ഉറപ്പിക്കാനാവില്ല എന്നാണ് വിലയിരുത്തൽ. ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെപ്പിന് ശ്രീലങ്കയിൽ ഐ എസ് പകരം വീട്ടിയതാണോ എന്ന മട്ടിലും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. മുഖം മറച്ച രണ്ട് ചാവേറുകള്‍
അബുൽബറാ, അബുൽമുക്താർ എന്നിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്.
ഐ എസ്സിന്റെ നാവായ അമഖ് പോലുള്ള ഇടങ്ങളിൽ നിന്നുമുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ഔദ്യോഗിക അറിയിപ്പിനുവേണ്ടിയും ഉദ്യോഗസ്ഥർ കാത്തിരിക്കുന്നുണ്ട്.
രാജ്യത്തിനകത്ത് തന്നെയുള്ള ചില ആഭ്യന്തര തീവ്ര ഇസ്ലാമിക് ഗ്രരൂപുകളാണ് സ്ഫോടനം നടത്തിയതെന്ന് ചില കണ്ടെത്തലുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരു അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയുടെ പിന്തുണയില്ലാതെ ഇത്രയും വലിയ സ്ഫോടന പരമ്പര നടപ്പിലാക്കാൻ കഴിയില്ലെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി 8 സ്ഫോടന പരമ്പരകളായിരുന്നു ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ അരങ്ങേറിയത്.