കഴിഞ്ഞ ആഴ്ച ഞാൻ ഇതേ സ്ഥലത്ത് വെച്ച് തീവ്രവാദിയുടെ കണ്ണിലെ വെറുപ്പും വംശീയതയും കണ്ടിരുന്നു. ഇപ്പോൾ ഇതാ അതെ സ്ഥലത്ത് ഞാൻ സ്നേഹവും കരുതലും മാത്രം കാണുന്നു.
‘ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന് മുറിവേറ്റാൽ ശരീരമാകെ വേദനിക്കും’. പ്രവാചകനായ മുഹമ്മദ് നബിയുടെ വചനങ്ങളോടെയാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ അൽ നൂർ മുസ്‌ലിം പള്ളിയിൽ തടിച്ച് കൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്‌ലിം പള്ളികളിൽ ഭീകരാക്രമണം നടന്ന് ഒരാഴ്ചയാകുമ്പോൾ രാജ്യം നിങ്ങൾക്കൊപ്പം വിലപിക്കുന്നുവെന്നും നമ്മൾ ഒന്നാണെന്നുമായിരുന്നു പ്രധാനമന്ത്രി ഉറപ്പിച്ച് പറഞ്ഞത്. വെടിവെയ്പ്പിൽ കൊല്ലപ്പെട്ട 50 മുസ്ലീങ്ങൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും അനുശോചനവും നടന്ന വേദിയിലാണ് ജെസിൻഡ കറുത്ത വസ്ത്രങ്ങളും ഹിജാബും ധരിച്ചെത്തി വിശ്വാസികളോട് സംസാരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ആക്രമണം നടന്ന പള്ളികളിൽ ഒന്നായ അൽ നൂറിൽ നാനാ ജാതി മതങ്ങളിൽ വിശ്വസിക്കുന്ന അയ്യായിരത്തിലധികം ആളുകളാണ് തടിച്ച് കൂടിയത്. ഇസ്ലാം മത വിശ്വാസികൾ ജുമാ നമസ്കാരം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ മുസ്‌ലിം ഇതര വിഭാഗങ്ങൾ മൗനമായി നിന്ന് പ്രാർത്ഥിച്ച് അവരോട് ഐക്യപ്പെട്ടു. ‘കഴിഞ്ഞ ആഴ്ച ഞാൻ ഇതേ സ്ഥലത്ത് വെച്ച് തീവ്രവാദിയുടെ കണ്ണിലെ വെറുപ്പും വംശീയതയും കണ്ടിരുന്നു. ഇപ്പോൾ ഇതാ അതെ സ്ഥലത്ത് ഞാൻ സ്നേഹവും കരുതലും മാത്രം കാണുന്നു.’ വെടിവെയ്പ്പിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട ഇമാം കമൽ ഫൗട വികാരാധീനയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. കരുതലിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃക കാട്ടിത്തന്ന ന്യൂസിലാൻഡ് എന്ന രാജ്യം വിസ്മയിപ്പിക്കുകയാണെന്നാണ് സൈബർ ലോകം ഒന്നടങ്കം പറയുന്നത്.
‘We are one’ says Prime Minister Jacinda Ardern as New Zealand mourns with prayers https://t.co/EGdSzQUgD4 pic.twitter.com/JuJjPyPFum
— Reuters Top News (@Reuters) March 22, 2019
അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് ബ്രെണ്ടൻ ടെറൻറ് എന്ന വെള്ള ഭീകരനെ വെടിവെയ്പ്പ് നടത്താൻ പ്രേരിപ്പിച്ചതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഖുർആൻ വചനകളോടെ ന്യൂസിലാൻഡ് പാർലമെൻറ്റ് ആരംഭിച്ചത് വലിയ വാർത്തയായിരുന്നു. അക്രമ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സെമി ഓട്ടോമാറ്റിക് റൈഫിളുകൾ നിരോധിച്ചതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ രാജ്യത്തെ സ്വന്തം നാട് പോലെ കരുതിയ കുടിയേറ്റക്കാരുടേത് കൂടിയാണ് ഈ രാജ്യമെന്നാണ് വെടിവെയ്പ്പ് നടന്ന ശേഷം ജെസിൻഡ ആർഡൻ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി ഹിജാബ് ധരിച്ചായിരുന്നു ഇവർ പള്ളികളിൽ എത്തിയത്.©
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”