യെമന്‍ ആഭ്യന്തര യുദ്ധത്തിലെ ഇടപെടലടക്കം ചൂണ്ടിക്കാട്ടി, യുഎഇയുടെ ഇരട്ട താപ്പ് എടുത്ത് പറഞ്ഞ് സന്ദർശനത്തിന്റെ പേരിൽ മാര്പാപ്പയ്‌ക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
“ഈ സന്ദർശനം ലോകം എക്കാലവും ഓർക്കും, അറേബ്യൻ നാടുകൾ ഔദ്യോഗികമായി സന്ദർശിക്കാനെത്തിയ ആദ്യത്തെ പോപ്പ് എന്ന് ചരിത്രം ഫ്രാൻസിസ് മാർപാപ്പയെ വാഴ്ത്തും, ഈ അടുത്തകാലം വരെ ഒരു പോപ്പിനും ചിന്തിക്കാൻ പോലും വയ്യാതിരുന്ന ഒരു സന്ദർശനമാണിത്. അറബ്യയിലെ ക്രിസ്ത്യാനികൾ വർഷങ്ങളായി കാത്തിരുന്ന അസുലഭ മുഹൂർത്തം…!” ഫ്രാൻസിസ് മാർപ്പാപ്പയുടെ യുഎഇ സന്ദർശനത്തെ ദക്ഷിണ അറേബ്യൻ ബിഷപ്പ് പോൾ ഹിൻഡർ സ്വാഗതം ചെയ്യുന്നതിങ്ങനെയാണ്.
ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്‌യാനിന്റെ ക്ഷണം സ്വീകരിച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഈ ചരിത്ര സന്ദർശനം നടത്തുന്നത്. സമാധാനത്തിന്റെയും, വിവിധ വിശ്വാസ സമൂഹങ്ങൾ തമ്മിൽ ഇടകലർന്നു ജീവിക്കേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതിക്കൊണ്ട് 2019 സഹിഷ്ണുത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള യുഎഇ ആഘോഷ പരിപാടികളുടെ ഭാഗമായാണ് പോപ്പ് എത്തുന്നത്. ഇന്ന് വൈകിട്ടോടെ അബുദാബിയിലെത്തുന്ന പോപ്പ് 12,000 പേരെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയ്യിബിനൊപ്പം പോപ്പ് പ്രതീകാത്മകമായി ഒരു ക്രിസ്ത്യൻ പള്ളിയ്ക്കും ഒരു മുസ്ലീം പള്ളിക്കും തറക്കല്ലിടും. അവിടെ വെച്ച്, രണ്ട് വിശ്വാസങ്ങൾ കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ മത നേതാക്കൾ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഉടമ്പടികൾ ഒപ്പു വെയ്ക്കും.
യുഎഇ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയെന്ന് ലോകം പ്രകീർത്തിക്കുമ്പോഴും സഹിഷ്ണുത വർഷം ആഘോഷിക്കുമ്പോളും വ്യാപകമായ ആക്ഷേപങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉയർന്നുവരുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒരു വിഭാഗം ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തെ അപലപിക്കുന്നത്. സമാധാനം കാംഷിക്കുന്നുവെന്ന് പറയുമ്പോഴും യെമൻ യുദ്ധവുമായി ബന്ധപ്പെട്ട യുഎഇയുടെ ഇടപെടലുകൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന വിമർശനം ശക്തമാണ്.
ഞങ്ങൾ മനുഷ്യത്വത്തിലും മൂല്യങ്ങളിലും ഉറച്ച വിശ്വസിക്കുന്നവരാണ്, ഈ ചരിത്ര സന്ദർശനം അപര വിശ്വാസങ്ങളെ കുറിച്ചുള്ള മനസിലാക്കലുകൾ മെച്ചപ്പെടു ത്തി, സഹിഷ്ണുത വളർത്തുമെന്ന കാര്യത്തിൽ സംശയമില്ല, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഞങ്ങളുടെ മണ്ണിലേക്ക് സ്വാഗതം എന്ന് യു എ ഇ വൈസ് പ്രസിഡന്റ് ഭരണാധികാരി വൈസ് പ്രസിഡന്റും ദുബായ് ഭരണത്തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വീറ്റ് ചെയ്തു.
We welcome Pope Francis to the UAE. This historic visit will deepen the values of tolerance, understanding and interfaith dialogue.
We are bound by our humanity, our common values and belief in the future of humankind.
Welcome to the UAE in this, our year of tolerance .
— HH Sheikh Mohammed (@HHShkMohd) February 2, 2019