2014 നു ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യക്ഷമായ ആക്രമണം നടക്കുന്നത്.
ഇസ്രായേലിലെ ടെൽ അവീവിലേക്ക് പലസ്തീൻ രണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചതിനു തൊട്ടു പിന്നാലെ പലസ്തീനിലെ ഗാസയിൽ തിരിച്ചടിച്ച് ഇസ്രായേൽ മിലിട്ടറി. 2014 നു ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യക്ഷമായ ആക്രമണം നടക്കുന്നത്. വീണ്ടും പലസ്തീൻ- ഇസ്രായേൽ സംഘർഷങ്ങൾ കനക്കുകയാണോ എന്ന ആശങ്കയിലാണ് ലോകം. ഗാസയിൽ നിന്നും രണ്ട് റോക്കറ്റുകൾ ടെൽ അവീവിലെ ഒരു ഒഴിഞ്ഞ മൈതാനത്തിൽ പതിച്ചുവെന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. റോക്കറ്റുകൾ വീണ് മണിക്കൂറുകൾക്കുള്ളിൽ തെക്കൻ ഗാസയിലെ ചിലതീവ്രവാദ കേന്ദ്രങ്ങൾ തങ്ങൾ തകർത്തുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
പലസ്തീനിലെ ഒരു തീവ്രവാദ ഗ്രൂപ്പും ഇതുവരെയും റോക്കറ്റുകൾ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. തങ്ങൾക്ക് സംഭവത്തെകുറിച്ച് അറിയില്ലെന്നാണ് ഗാസയിലെ ഹമാസ് സൈനികർ പ്രതികരിക്കുന്നത്. ആക്രമണം നടന്ന് ഉടനെ തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഒരു അടിയന്തിര യോഗം വിളിച്ച് ചേർത്തെന്നും തിരിച്ചടി ആസൂത്രണം ചെയ്‌തെന്നുമാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങൾ ഗാസയിലെ ചില തീവ്രവാദ കേന്ദ്രങ്ങളാണ് ലക്‌ഷ്യം വെച്ചത് എന്നല്ലാതെ തിരിച്ചടിയുടെ കൂടുതൽ വിവരങ്ങളൊന്നും ഇസ്രായേൽ സർക്കാർ പുറത്ത് വിട്ടിട്ടില്ല. നിരവധി ഹെലികോപ്റ്ററുകളും F16 വാർ ജെറ്റുകളും മണിക്കൂറുകൾക്കുള്ളിൽ ഗാസയിലേക്ക് പറന്നിറങ്ങിയെന്നാണ് ആഗോളമാധ്യമങ്ങൾ പറയുന്നത്. വലിയ സ്ഫോടനത്തിന്റെ ശബ്ദങ്ങൾ കേട്ടെന്നും ആളപായം ഒന്നും ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പോർട്ടിലേക്കാണ് ഇസ്രായേൽ യുദ്ധ വിമാനങ്ങൾ പറന്നിറങ്ങിയതെന്നാണ് പലസ്തീൻ മാധ്യമങ്ങൾ പറയുന്നത്.