UPDATES

വിദേശം

സൗദിയില്‍ രണ്ട് മന്ത്രിമാരെ പുറത്താക്കി; ബിന്‍ സല്‍മാന്‍ രാജകുമാരന് കൂടുതല്‍ അധികാരം; കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക്?

സ്വേച്ഛാധിപത്യ വ്യവസ്ഥയും എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതും തുടര്‍ന്നുകൊണ്ട് തന്നെ ഒരു ഉദാരവത്കരിക്കപ്പെട്ട കമ്പോളം ലോകത്തിന് മുന്നില്‍ തുറന്നിടാനാണ് സല്‍മാന്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

ഇന്നലെ സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് രണ്ട് മന്ത്രിമാരെ പുറത്താക്കുകയും തല്‍സ്ഥാനത്ത് പുതിയ രണ്ട് പേരെ കൊണ്ടുവരുകയും ചെയ്തു. പുറത്താക്കപ്പെട്ടവരില്‍ ഒരാള്‍ മുന്‍ രാജാവ് അബ്ദുള്ളയുടെ മകനും നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്ന മിതെബ് ബിന്‍ അബ്ദുള്ള രാജകുമാരനാണ്. മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അദ്ധ്യക്ഷനായി പുതിയ അഴിമതി വിരുദ്ധ കമ്മിറ്റിയെ നിയോഗിച്ചു. നിലവില്‍ 11 രാജകുമാരന്മാരെ അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതായാണ് അല്‍ അറേബ്യ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്‌. നിലവിലെ നാല് മന്ത്രിമാരും 10 മുന്‍ മന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മിതെബ് ബിന്‍ അബ്ദുള്ളക്ക് പകരം ഖാലിദ് ബിന്‍ അയഫ് നാഷണല്‍ ഗാര്‍ഡ് മന്ത്രിയാക്കി. സാമ്പത്തികകാര്യ മന്ത്രിയായിരുന്ന അദല്‍ ഫകിയയ്ക്ക് പകരം സഹമന്ത്രിയായിരുന്ന മൊഹമ്മദ് അല്‍ തുവൈജ്രിയെ കൊണ്ടുവന്നു.

മിതെബ് അബ്ദുള്ള മുഖ്യ കിരീടാവകാശിയാകും എന്നായിരുന്നു നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് അപ്രതീക്ഷിതമായി സല്‍മാന്‍ രാജാവിന്‍റെ മകനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ (32) ഉയര്‍ന്നുവന്നത്. സൗദി അറേബ്യയുടെ പരമ്പരാഗത ഗോത്ര സൈന്യങ്ങളെ ചേര്‍ത്ത് രൂപീകരിച്ച ആഭ്യന്തര സുരക്ഷാസേനയാണ് നാഷണല്‍ ഗാര്‍ഡ്. 50 വര്‍ഷത്തോളം ഇതിന്റെ ചുമതല വഹിച്ചത് അബ്ദുള്ള രാജാവായിരുന്നു. പിന്നീട് മിതെബ് അബ്ദുള്ള ഇത് ഏറ്റെടുത്തു. മിതെബ് പുറത്താവുന്നതോടെ രാജകുടുംബത്തിലെ അബ്ദുള്ള ശാഖയാണ് അധികാരത്തില്‍ നിന്ന് പുറത്താവുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ മുഴുവന്‍ ബിന്‍ സല്‍മാന്റെ നിയന്ത്രണത്തിലേയ്ക്ക് വന്നിരിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ പ്രതിരോധ മന്ത്രി കൂടിയായ ബിന്‍ സല്‍മാന്‍ തന്നേക്കാള്‍ പ്രായമുള്ള കസിന്‍ മൊഹമ്മദ് ബിന്‍ നയെഫ് രാജകുമാരനെ മറികടന്നാണ് ജൂണില്‍ കിരീടാവകാശിയായത്. നിലവില്‍ പ്രതിരോധ മന്ത്രി കൂടിയായ ബിന്‍ സല്‍മാന്‍ തന്നേക്കാള്‍ പ്രായമുള്ള കസിന്‍ മൊഹമ്മദ് ബിന്‍ നയെഫ് രാജകുമാരനെ മറികടന്നാണ് ജൂണില്‍ കിരീടാവകാശിയായത്. നയെഫ് ആഭ്യന്തര മന്ത്രിയായിരുന്നു. യെമനില്‍ സൗദി യുദ്ധരംഗത്തിറങ്ങിയതിന് പിന്നില്‍ സല്‍മാന്‍ രാജകുമാരനാണ്. രാജ്യത്തിന് പുതിയ ഊര്‍ജ്ജനയം രൂപീകരിക്കുന്നതിന് പിന്നിലും സല്‍മാനാണ്. എണ്ണലഭ്യത ഇല്ലാതായേക്കാവുന്ന ഭാവിയില്‍ എന്ത് ചെയ്യുമെന്നത് പരിഗണിച്ചാണ് സല്‍മാന്റെ ഊര്‍ജ്ജനയം. അഴിമതി കേസുകള്‍ അന്വേഷിക്കാനും അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിക്കാനും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്ത് കണ്ടുകെട്ടാനും മറ്റും സല്‍മാന്റെ നേതൃത്വത്തിലുള്ള സമിതിക്ക് വിപുലമായ അധികാരങ്ങളുണ്ടാകും.

പുതിയ സാമ്പത്തികകാര്യ മന്ത്രി തുവൈജ്രി മുന്‍ വ്യോമസേന പൈലറ്റും എച്ച്എസ്ബിസിയുടെ മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു. 200 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഗവണ്‍മെന്റ് വസ്തുക്കള്‍ സ്വകാര്യവത്കരിക്കാനുള്ള പരിഷ്‌കരണ പരിപാടി ആവിഷ്‌കരിച്ചത് തുവൈജ്രിയാണ്. നീക്കം ചെയ്യപ്പെട്ട മന്ത്രി ഫകിയയും സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളയാളാണ്. അതേസമയം തൊഴില്‍ മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ബിസിനസ് സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂട്ടുന്നതിനായി വിദേശ തൊഴിലാളികള്‍ക്ക് കോട്ട ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് പ്രതിഷേധമുയര്‍ത്തിയത്. സൗദിയില്‍ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്ന മന്ത്രിമാര്‍ ഉപദേശക റോളുകളിലേയ്ക്ക് ചുരുങ്ങുകയാണ് പതിവ്.

അൽ സഊദും വഹാബിസവും വേർ പിരിയുമോ?

സൗദി മാറ്റത്തിന്റെ പാതയിലാണ്. ജനസംഖ്യയുടെ 70 ശതമാനത്തിലധികം വരുന്ന 30 വയസ്സിന് താഴെയുള്ള യുവജനതയുടെ ആഗ്രഹാഭിലാഷങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മാറ്റങ്ങൾ എന്ന അഭിപ്രായമുള്ളവരുണ്ട്. സാമ്പത്തിക രംഗത്തുള്ള പരിഷ്കരണ നടപടികളും പദ്ധതികളും ഇതിന്റെ അവിഭാജ്യ ഘടകമാണ്. അൽ സൗദ് ഭരണകൂടം പതിറ്റാണ്ടുകളായി ബില്യൺ കണക്കിന് ഡോളർ ചിലവഴിച്ച് ലോക മുസ്ലിങ്ങളിൽ വളർത്തിയെടുക്കുന്ന വഹാബിസ്റ്റ് ആശയധാരയെ ഭരണകൂടം കയ്യൊഴിയുന്നതിന്‍റെ ഭാഗമായുള്ള മാറ്റങ്ങളാണ് സൗദിയില്‍ സംഭവിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

സ്വേച്ഛാധിപത്യ വ്യവസ്ഥയും എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതും തുടര്‍ന്നുകൊണ്ട് തന്നെ ഒരു ഉദാരവത്കരിക്കപ്പെട്ട കമ്പോളം ലോകത്തിന് മുന്നില്‍ തുറന്നിടാനാണ് സല്‍മാന്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. വഹാബിസവും ശരീഅത്തുമൊന്നുമില്ലാത്ത, സുലഭമായി മദ്യമൊഴുകുന്ന, പാശ്ചാത്യ രാജ്യങ്ങൾക്കും കമ്പനികൾക്കും വമ്പിച്ച അവസരമൊരുക്കുന്ന ഒരു ‘തുറന്ന’ മാർക്കറ്റ് ആയാണ് മുഹമ്മദ് സൗദിയെ ലോകത്തിന് മുമ്പിൽ വെക്കുന്നത്. സ്ത്രീകള്‍ക്ക് പൊതുവേദികളിലും ആഘോഷപരിപാടികളിലും പങ്കെടുക്കാന്‍ അവസരം നല്‍കിയതും കാര്‍ ഓടിക്കാന്‍ അനുമതി നല്‍കിയതുമെല്ലാം ഇതിന്റെ ഭാഗമായാണ്. 500 ബില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക മേഖല മുഹമ്മദ് എടുത്ത് പറയുന്നു. “രാജ്യത്ത് നിലവിലുള്ള ശരീഅത്ത് നിയമങ്ങൾ” ഒന്നും തന്നെ പദ്ധതി പ്രദേശത്ത് ബാധകമായിരിക്കില്ലെന്ന് നേരത്തേ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍