UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന് മുൻപിൽ വാതില്‍ കൊട്ടിയടച്ച് യുകെ

2015 ലാണ് അന്ന് പതിനഞ്ച്കാരിയായിരുന്ന ബീഗം രണ്ട് സഹപാഠികളോടൊപ്പം കിഴക്കൻ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോകുന്നത്

ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിനും കുഞ്ഞിനും വർഷങ്ങൾക്കുശേഷം ജന്മനാട്ടിലേക്ക് മടങ്ങിവരാനുള്ള പഴുതുകൾ അടയ്ക്കാനൊരുങ്ങി യുകെ ആഭ്യന്തര വകുപ്പ്. ലണ്ടനിലേക്ക് മടങ്ങിവരാനുള്ള അനുമതിക്കായി ബീഗവും കുടുംബവും നിയമ പോരാട്ടം നടത്തുമ്പോൾ, തന്റെ സർവ അധികാരങ്ങളും ഉപയോഗിച്ച് ഈ നീക്കങ്ങളെല്ലാം തടയുമെന്നാണ് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ആഭ്യന്തര വകുപ്പിന്റെ ഈ നീക്കത്തെ അത്യധികം നിരാശാജനകമെന്നാണ് ബീഗത്തിന്റെ കുടുംബം വിശേഷിപ്പിച്ചത്.

2015 ലാണ് അന്ന് പതിനഞ്ച്കാരിയായിരുന്ന ബീഗം രണ്ട് സഹപാഠികളോടൊപ്പം കിഴക്കൻ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോകുന്നത്. ഈ ആഴ്ച ഒരു ആൺകുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് തന്റെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ജന്മനാട്ടിലേക്ക് മടങ്ങിപ്പോകണം എന്ന് ബീഗം തീരുമാനമെടുക്കുന്നത്. 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്റെ സെക്ഷൻ 40(2) പ്രകാരമുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറി ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്യാൻ ശ്രമങ്ങൾ നടത്തുന്നത്. ഇവരുടെ മാതാപിതാക്കൾ ബംഗ്ലാദേശ്ശ് സ്വദേശികളായതിനാൽ ആ നാട്ടിലെ പൗരത്വത്തിനായി അപേക്ഷിക്കാൻ ജാവേദ് നിർദ്ദേശിക്കുന്നുമുണ്ട്. ഒരു നാട്ടിലെയും പൗരനാകാതെ ഒരു വ്യക്തിക്ക് നിലനിൽക്കാൻ നിയമതടസ്സങ്ങളുമുള്ളതിനാൽ ബംഗ്ലാദേശിലേക്ക് പോകാനാണ് യുകെ ആഭ്യന്തര വകുപ്പ് ബീഗത്തോട് പറയുന്നത്. എന്നാൽ താൻ ഇന്നുവരെ ബംഗ്ലാദേശ് സന്ദർശിച്ചിട്ടേയില്ലെന്നാണ് ബീഗത്തിന്റെ വിശദീകരണം.

എന്തെങ്കിലും വ്യക്തിവൈരാഗ്യം കൊണ്ടല്ല, ബ്രിട്ടന്റെയും അവിടുത്തെ ജനങ്ങളുടെയും സുരക്ഷിതത്വവും സമാധാനവുമാണ് പ്രധാനമെന്നാണ് ആഭ്യന്തരവകുപ്പിന്റെ പക്ഷം. “ഒരു തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും പല മാർഗ്ഗങ്ങളുണ്ട് പൗരത്വം റദ്ദ് ചെയ്യുക എന്നതാണ് ഏറ്റവും ഒടുവിലത്തേത്.” ബ്രിട്ടീഷ് വക്താക്കൾ പറയുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

സിറിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് ഇപ്പോൾ ബീഗവും കുഞ്ഞും കഴിയുന്നത്. “ഞാൻ കടന്നുപോയ വഴികളോർത്ത് പലർക്കും എന്നോട് അനുകമ്പ ഉണ്ടെന്ന് എനിക്കറിയാം എന്റെയും കുഞ്ഞിന്റെയും നന്മയ്ക്കായി ഒടുവിൽ അവർ എനിക്ക് മടങ്ങി വരൻ അനുവാദം തരുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്.” സ്കൈ ന്യൂസിന് കൊടുത്ത അഭിമുഖത്തിൽ ബീഗം സൂചിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍