ലൈംഗികാരോപണ കേസുകൾക്കും യുഎസ്സിലെ ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് വിട്ട കേസുകൾക്കുമാണ് അസാഞ്ചെ ശിക്ഷ അനുഭവിക്കേണ്ടി വരിക
വിസിൽ ബ്ലോവർമാരുടെ വെബ്‌സൈറ്റായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ ഇക്വഡോറിൽ നിന്നും പുറത്താക്കപ്പെടുമെന്ന് സൂചന. അസാഞ്ചെയെ ഇക്വഡോറിന്റെ ലണ്ടൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്ന് ഇക്വഡോറിലെ ചില വിശ്വസ്ത സ്രോതസ്സുകൾ അറിയിച്ചിട്ടുണെന്ന് വിക്കിലീക്സ് ഓർഗനൈസേഷൻ ട്വീറ്റ് ചെയ്തതിനെ തുടർന്ന് എംബസി ഓഫീസിനു മുൻപിൽ ജനാധിപത്യവാദികൾ തടിച്ചുകൂടി. അഭിപ്രായസ്വാതന്ത്രത്തിനു വേണ്ടിയാണ് ഞങ്ങൾ സമരം ചെയ്യുന്നതെന്ന് പറഞ്ഞ് ‘ഫ്രീ സ്പീച്ച്’ എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപിടിച്ചാണ് മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും നാട്ടുകാരും എംബസി കെട്ടിടത്തിന് മുന്നിൽ സംഘടിച്ചത്. എന്നാൽ ഊഹാപോഹങ്ങൾക്ക് മറുപടി പറയാൻ തങ്ങൾക്ക് യാതൊരു താല്പര്യവുമില്ലെന്നും വിക്കിലീക്സിന്റെ ഈ ‘സിദ്ധാന്ത’ത്തിന് യാതൊരു തെളിവുകളുമില്ലെന്നുമാണ് ഇക്വഡോർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
അസാഞ്ചിനെ ഇക്വഡോറിയൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്നും യുകെ സർക്കാരിന് കൈമാറുമെന്നും മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്നുമാണ് വിക്കിലീക്സിനെ പിന്തുണയ്ക്കുന്നവർ ഭയക്കുന്നത്. ലൈംഗികാരോപണ കേസുകൾക്കും യുഎസ്സിലെ ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് വിട്ട കേസുകൾക്കുമാണ് അസാഞ്ചെ ശിക്ഷ അനുഭവിക്കേണ്ടി വരിക. നിരവധി കാലങ്ങൾ നീണ്ട നിയമ യുദ്ധങ്ങൾക്കൊടുവിലാണ് അസാഞ്ചെ ഇക്വഡോറില്‍ രാഷ്ട്രീയാഭയം തേടുന്നത്.
‘സത്യം നിങ്ങളെ സ്വാതന്ത്രനാക്കും, ജൂലിയൻ അസ്സഞ്ചെയെ വിട്ടയയ്ക്കുക’ എന്നാണ് പ്രതിഷേധപ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. “ഞങ്ങൾ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയാണു ഒത്തുകൂടിയത അസാഞ്ചെയെ പോലീസ് പിടിക്കുമോ എന്ന് ഞങ്ങൾക്ക് ഭയമുണ്ട്. യുകെ യിൽ എത്തിപ്പെട്ടാൽ അസ്സഞ്ചയെ ഉടൻ തന്നെ തെരേസ മേ സര്‍ക്കാര്‍ അമേരിക്കയ്ക്ക് കൈമാറും. ഞങ്ങൾക്ക് ഭയമാണ്. ഈ ലോകത്തെ സകല ഭരണകൂടത്തെയും അസ്സെഞ്ചെ തുറന്ന് കാട്ടി” പ്രതിഷേധ കൂട്ടായ്മയ്ക്ക് മുൻപിൽ നിന്ന ഫെത്തി എന്നയാൾ ദി ഗാർഡിയനോട് പറഞ്ഞു.