UPDATES

വിദേശം

ഇസ്രായേലിനും പാലസ്തീനുമിടയില്‍ സമാധാനം കൊണ്ടുവരുന്ന ആ ആള്‍ ട്രംപ് ആയിരിക്കുമോ?

പക്ഷെ സ്ഥിതിഗതികള്‍ക്ക് പാകമായ സാഹചര്യമാണുള്ളതെന്ന് വളരെ കുറച്ച് ആളുകളെ വിശ്വസിക്കുന്നുള്ളൂ

പാലസ്തീനില്‍ ജൂതന്മാരുടെ മാതൃരാജ്യം സ്ഥാപിക്കുമെന്ന് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടണ്‍ പ്രഖ്യാപിച്ചതോടെ, ആ വരണ്ട രാജ്യത്ത് ഐക്യം അസ്തമിച്ചു. സമാധാനത്തിന് വേണ്ടിയുള്ള വിഫലമായ അന്വേഷണങ്ങള്‍ക്ക് വേണ്ടി പ്രസിഡന്റുമാരും രാജാക്കന്മാരും പ്രധാനമന്ത്രിമാരും നയതന്ത്രപ്രതിനിധികളും പ്രത്യേക ദൂതന്മാരും ഒരു നൂറ്റാണ്ടോളം അദ്ധ്വാനിച്ചു. എന്നാല്‍ ഇസ്രയേലികളേയും പാലസ്തീനികളേയും ഒന്നിച്ച് കൊണ്ടുവരുക എന്ന വെല്ലുവിളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അധൈര്യപ്പെടുത്തുന്നില്ല. ‘ആളുകള്‍ വര്‍ഷങ്ങളായി കരുതുന്നത് പോലെ അത്ര പ്രയാസമേറിയ കാര്യമല്ല അതെന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായും കരുതുന്നത്,’ എന്നാണ് അദ്ദേഹം ബുധനാഴ്ച പറഞ്ഞത്.

മറ്റ് എന്തൊക്കെ പറഞ്ഞാലും ആത്മവിശ്വാസത്തിന്റെ കുറവ് മൂലം ട്രംപിന് ബുദ്ധിമുട്ടേണ്ട അവസ്ഥ ഉണ്ടാവില്ല. മധ്യേഷ്യയില്‍ ഒടുവില്‍ സമാധാനം പുന:സ്ഥാപിക്കുന്ന പ്രസിഡന്റ് താനായിരിക്കുമെന്ന് പാലസ്തീന്‍ നേതാവ് മഹമൂദ് അബ്ബാസിനെ സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘നമ്മള്‍ അത് ചെയ്തിരിക്കും,’ എന്ന് ട്രംപ് പറഞ്ഞു. താന്‍ നേതൃത്വം നല്‍കുന്ന കാലത്ത്, ‘അത്രകണ്ട് വിദ്വേഷം ദീര്‍ഘകാലം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം,’എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മുന്‍ഗാമിയുടെ ആരോഗ്യശുശ്രൂഷ പദ്ധതി റദ്ദാക്കുന്നതും പുതിയ നയം നടപ്പിലാക്കുന്നതും ‘വളരെ എളുപ്പമാണ്’ എന്ന് അദ്ദേഹം ചിന്തിക്കുന്നു എന്നത് നമുക്ക് ഗൗരവത്തില്‍ എടുക്കാതിരിക്കാം. സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഉത്തര കൊറിയയെ കൊണ്ടുവരികയോ അല്ലെങ്കില്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് മെക്‌സിക്കോയുടെ കൈയില്‍ നിന്നും നഷ്ടപരിഹാരം ഇടാക്കുമെന്നോ ഉള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങളെയും നമുക്ക് കണ്ടില്ലെന്ന് നടിക്കാം. തനിക്ക് ഇസ്ലാമിക സ്റ്റേറ്റിനെ കുറിച്ച് സൈനിക മേധാവികളെക്കാള്‍ വിവരം ഉണ്ടെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന സമയത്ത് അദ്ദേഹം അവകാശപ്പെട്ടതും നമുക്ക് മറക്കാം. കഴിഞ്ഞ 182 വര്‍ഷങ്ങള്‍ കൊണ്ട് കുന്നുകൂടിയ 19 ട്രില്യണിന്റെ ദേശീയകടം ‘ന്യായമായ വേഗത്തില്‍’ താന്‍ മടക്കിക്കൊടുക്കുമെന്ന അദ്ദേഹത്തിന്റെ ശാഠ്യവും നമുക്ക് മറക്കാം.

ദശാബ്ദങ്ങളായുള്ള ട്രംപിന്റെ വ്യക്തിത്വത്തിന്റെ കേന്ദ്രമായി വര്‍ത്തിക്കുന്നത് ഈ വാചാടോപമാണ്. അദ്ദേഹത്തെ റിയല്‍ എസ്റ്റേറ്റ് ഭീമനും ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ താരവുമാക്കാനും ഒടുവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ചതും ആ സ്വഭാവസവിശേഷത തന്നെ. എന്നാല്‍ വൈറ്റ് ഹൗസിലെ കാര്യങ്ങള്‍ ചരിത്രപരമായി തന്നെ പ്രശ്‌നാധിഷ്ടിതമാണ്. ധീരമായ പ്രവചനങ്ങള്‍ നടത്തിയ പ്രസിഡന്റുമാരൊക്കെ പിന്നീട് അതിന്റെ പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ട്. മധ്യേഷ്യയിലെ ഇഷ്ടികച്ചുമരുകളില്‍ ദശാബ്ദങ്ങളോളം തലതല്ലിയ ആളുകളോട് ചോദിക്കുക മാത്രമാണ് ട്രംപിന് മുന്നിലുള്ള മാര്‍ഗ്ഗം.

‘ഈ ഇടപാട് നമ്മള്‍ നടത്തുമെന്ന് പ്രസിഡന്റ് പറയുമ്പോള്‍ ഇതൊരു റിയല്‍ എസ്‌റ്റേറ്റ് ഇടപാടിന്റെ മട്ടിലാണ് വീക്ഷിക്കുന്നത്,’ എന്ന് ഇസ്രായേലികളെയും പാലസ്തീനികളെയും ഒരുമിപ്പിക്കുന്നതിന് വര്‍ഷങ്ങളോളം ശ്രമിച്ച ഒരു മധ്യേഷ്യന്‍ മധ്യസ്ഥനായ ഡേവിഡ് മില്ലര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ‘അത് ഭാഗികമായി ശരിയാണെങ്കിലും,’ ഇസ്രയേലികളെയും പാലസ്തീനികളെയും വേര്‍തിരിക്കുന്ന പ്രശ്‌നങ്ങള്‍, അദ്ദേഹത്തിന് ആലോചിക്കാന്‍ പറ്റുമെന്നു പോലും എനിക്ക് നിശ്ചയമില്ലാത്ത ‘ഇടപാടുകളുടെ കലയെ’ അതിജീവിക്കുന്നു,’ എന്നും മില്ലര്‍ കൂട്ടിച്ചേര്‍ക്കുന്നു. അബ്ബാസിനോട് ട്രമ്പ് ആമുഖമായി പറഞ്ഞ കാര്യവും അത്രതന്നെ നിസാരവല്‍ക്കരിക്കപ്പെട്ട രീതിയിലായിരുന്നു. ഒരു കരാര്‍ ഉണ്ടാക്കുന്നതിനായി ‘ആവശ്യമുള്ളതെല്ലാം’ അദ്ദേഹം ചെയ്യുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയെങ്കിലും എങ്ങനെയാണ് അത് പ്രവര്‍ത്തികമാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നതെന്നോ ആ കരാറിന്റെ സ്വഭാവം എന്തായിരിക്കുമെന്നോ വിശദീകരിക്കാന്‍ ട്രംപിന് സാധിച്ചില്ല.

ഇതിന് കടകവിരുദ്ധമായി, വര്‍ഷങ്ങളായി പാലസ്തീനികള്‍ മുന്നോട്ട് വയ്ക്കുന്ന വ്യവസ്ഥകള്‍ അബ്ബാസ് ആവര്‍ത്തിച്ചു. 1967 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തിന് മുമ്പ് നിലനിന്നിരുന്ന അതിര്‍ത്തികളുടെ അടിസ്ഥാനത്തിലുള്ളതും കിഴക്കന്‍ ജെറുസലേം തലസ്ഥാനമായുള്ളതുമായ ഒരു സ്വതന്ത്ര പലസ്തീന്‍ രാജ്യത്തിന്റെ സൃഷ്ടി; അഭയാര്‍ത്ഥികള്‍ക്ക് മടങ്ങിയെത്താനുള്ള അവകാശം; ഇസ്രായേല്‍ തടവറയില്‍ കഴിയുന്നവരെ മോചിപ്പിക്കല്‍ എന്നിവയായിരുന്നു അവ. തങ്ങളുടെ നിശ്ചിത നിലപാടില്‍ നിന്നും പിന്നോക്കം പോകുന്നതിന്റെ ഒരു ലക്ഷണവും പ്രദര്‍ശിപ്പിക്കാത്ത ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള രൂപവത്ക്കരണം ഒരു തുടക്കം പോലുമാകുന്നില്ല.

രണ്ട് രാജ്യങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒത്തുതീര്‍പ്പിനോടുള്ള യുഎസിന്റെ ദീര്‍ഘകാലത്തെ പ്രതിബദ്ധതയെ തള്ളിക്കളഞ്ഞുകൊണ്ട് കരാറിന്റെ വിശദാംശങ്ങള്‍ തനിക്ക് പ്രശ്‌നമല്ലെന്ന് ട്രംപ് ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇരു വിഭാഗങ്ങളും അംഗീകരിക്കുന്നപക്ഷം രണ്ട് രാജ്യങ്ങളായാലും ഒരു രാജ്യമായാലും തനിക്ക് പ്രശ്‌നമില്ലെന്നാണ് ഫെബ്രുവരിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് വ്യക്തമാക്കിയത്. രണ്ട് രാജ്യ പദ്ധതിയെയായിരിക്കും ട്രംപ് കൂടുതല്‍ പിന്തുണയ്ക്കാന്‍ സാധ്യതയെന്ന് പാലസ്തീനികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, ബുധനാഴ്ച അതിനെ കുറിച്ച് അദ്ദേഹം ഒരു പരാമര്‍ശവും നടത്താതിരുന്നത് അബ്ബാസിനെ നിരാശനാക്കി. ‘ഇസ്രായേലിനും പാലസ്തീനികള്‍ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു,’ എന്ന് ട്രംപ് പറഞ്ഞു. ‘നമ്മള്‍ അത് നടപ്പിലാക്കും. അത് നടപ്പിലാക്കുന്നതിന് നമ്മള്‍ കഠിനമായി യത്‌നിക്കും.’

‘അത് നടപ്പിലാക്കുന്നതിന് വളരെ വളരെ നല്ല സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് ഞാന്‍ കരുതുന്നു. നിങ്ങളും അങ്ങനെ ചിന്തിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്,’ എന്ന് അബ്ബാസിന് നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1993ല്‍ വൈറ്റ് ഹൗസിലെ പുല്‍ത്തകിടിയില്‍ വച്ച് ഓസ്ലോ കരാര്‍ ഒപ്പിട്ട നയതന്ത്ര പ്രതിനിധികളില്‍ ഒരാളായിരുന്നു 82-കാരനായ അബ്ബാസ്. തനിക്ക് പ്രതീക്ഷയുണ്ടെന്നും കാല്‍ നൂറ്റാണ്ടിന് ശേഷം ആ തുടക്ക കരാറിന്റെ അടിസ്ഥാനത്തില്‍ ഒരു അന്തിമ ഒത്തുതീര്‍പ്പുകളില്‍ എത്താന്‍ ട്രംപ് ശ്രമിക്കുമെന്നാണ് വിശ്വാസമെന്നുമാണ് അബ്ബാസ് അഭിപ്രായപ്പെട്ടത്.

പ്രസിഡന്റ് ട്രംപിന്റെ ‘ധീരമായ കാര്യാധീശത്വത്തെയും’ ‘വിവേകത്തെയും’ ‘ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുള്ള സമാര്‍ത്ഥ്യത്തെ’യും പ്രകീര്‍ത്തിച്ച അബ്ബാസ് ഇങ്ങനെ പറഞ്ഞു: ‘ചരിത്രപരമായ ഒരു സമാധാന ഉടമ്പടി ഉണ്ടാക്കുന്ന കാര്യത്തില്‍ നമുക്ക് പങ്കാളികളായിരിക്കാന്‍, യഥാര്‍ത്ഥ പങ്കാളികളായിരിക്കാന്‍ സാധിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’

പാലസ്ത്രീന്റെ കാഴ്ചപ്പാട് മനസിലാക്കാന്‍ ട്രംപിനോട് അബ്ബാസ് അഭ്യര്‍ത്ഥിച്ചു. ‘അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഞങ്ങളുടെ മണ്ണിനും മനുഷ്യര്‍ക്കും നേരെ ഇസ്രായേല്‍ തുടരുന്ന അധിനിവേശം അവസാനിപ്പിക്കണം,’ അദ്ദേഹം പറഞ്ഞു. ‘ഇപ്പോഴും അധിനിവേശം അനുഭവിക്കുന്ന ലോകത്തിലെ ഏക ജനത ഞങ്ങളാണ്. ഞങ്ങള്‍ അഭിലാഷങ്ങള്‍ ഉള്ളവരാണ്. ഞങ്ങളുടെ സ്വാതന്ത്ര്യവും ഞങ്ങളുടെ അഭിമാനവും ഞങ്ങളുടെ സ്വയംനിര്‍ണയാവകാശവും പുനഃസ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.’

ഇസ്രയേലിനെതിരായ പാലസ്തീനികളുടെ പ്രകോപനം നിരുത്സാഹപ്പെടുത്തണമെന്ന് ഇസ്രായേലിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് അബ്ബാസിനോട് ട്രംപ് ആവശ്യപ്പെട്ടു. ‘കലാപത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്നതിനെതിരെ പാലസ്തീന്‍ നേതാക്കള്‍ ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്താന്‍ തയ്യാറാവാത്തിടത്തോളം കാലം ശാശ്വതമായ സമാധാനം ഉണ്ടാവില്ല,’ എന്ന് ട്രംപ് പറഞ്ഞു. ശിക്ഷിക്കപ്പെട്ട ഭീകരരുടെ കുടുംബാംഗങ്ങള്‍ക്ക് പാലസ്തീന്‍ സാമ്പത്തിക സഹായം നല്‍കുന്നതിനെ കുറിച്ച് ട്രംപ് പരസ്യമായി പരാമര്‍ശിച്ചില്ലെങ്കിലും, അദ്ദേഹം സ്വകാര്യമായി വിഷയം അവതരിപ്പിച്ചുവെന്ന് ട്രംപിന്റെ വക്താവ് സീന്‍ സ്‌പൈസര്‍ പറഞ്ഞു. പാലസ്തീനികള്‍ വിദ്വേഷം പ്രസംഗിക്കുന്നില്ലെന്ന ഉറച്ച നിലപാട് അബ്ബാസ് സ്വീകരിച്ചു. ‘ഞങ്ങളുടെ യുവാക്കളെ, ഞങ്ങളുടെ മക്കളെ, ഞങ്ങളുടെ ചെറുമക്കളെ സമാധാനത്തിന്റെ സംസ്‌കാരത്തിലാണ് വളര്‍ത്തുന്നതെന്ന് ഞാന്‍ താങ്കള്‍ക്ക് ഉറപ്പ് തരുന്നു,’ എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇസ്രയേലി ഉദ്യോഗസ്ഥര്‍ തള്ളിക്കളയാന്‍ സാധ്യതയുള്ള ഒരു അവകാശവാദമാണിത്.

എല്ലാ അര്‍ത്ഥത്തിലും മധ്യേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ ട്രംപ് ആത്മാര്‍ത്ഥമായി ഉറച്ചിരിക്കുകയാണ് എന്ന് വേണം വിശ്വസിക്കാന്‍. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കാന്‍ തന്റെ മരുമകന്‍ ജാറേദ് ഖുഷ്‌നറിനോടും അദ്ദേഹത്തിന്റെ ദീര്‍ഘകാല നിയമോപദേഷ്ടാവ് ജാസണ്‍ ഗ്രീന്‍ബ്ലാറ്റിനോടും ട്രംപ് ആവശ്യപ്പെട്ടുകഴിഞ്ഞു. യൂറോപ്പിലേക്ക് നിശ്ചയിച്ചിരിക്കുന്ന യാത്രയ്ക്ക് മുമ്പ് പ്രസിഡന്റ് ഈ മാസം ഇസ്രായേല്‍ സന്ദര്‍ശിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മറ്റുള്ളവര്‍ പരാജയപ്പെട്ടിടത്ത് വിജയിക്കുക എന്ന ആശയത്തില്‍ ട്രംപ് ആകൃഷ്ടനാണ് എന്ന് വേണം കരുതാന്‍. ‘ഇസ്രയേലികളും പലസ്തീനികളുടം തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കുന്നതായിരിക്കും ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ഒത്തുതീര്‍പ്പ് എന്ന് എന്റെ ജീവിതത്തിലുടനീളം ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നു,’ എന്ന് ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ‘അത് തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്ന് നമുക്ക് നോക്കാം.’

പക്ഷെ സ്ഥിതിഗതികള്‍ക്ക് പാകമായ സാഹചര്യമാണുള്ളതെന്ന് വളരെ കുറച്ച് ആളുകളെ വിശ്വസിക്കുന്നുള്ളൂ. പ്രായം വര്‍ദ്ധിക്കുകയും ജനപ്രിയത കുറയുകയും ചെയ്ത അബ്ബാസിനെ സംബന്ധിച്ചിടത്തോളം ഒത്തുതീര്‍പ്പുകള്‍ നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിച്ചാല്‍ പോലും അത് നടപ്പിലാക്കാനുള്ള പിന്തുണ ആര്‍ജ്ജിക്കുക പ്രയാസമാണ്. അതുപോലെ തന്നെ നെതന്യാഹുവിന് ഇത് നാലാം ഊഴമാണ്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന് മേല്‍ ഉടമ്പടി ഉണ്ടാക്കുന്നതിനെതിരെ രാഷ്ട്രീയ വലതുപക്ഷം കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. അങ്ങനെ ഒരു ഉടമ്പടി ഉണ്ടാക്കാന്‍ നെത്യാഹുവിനും താല്‍പര്യമില്ല. എന്നാല്‍ തങ്ങള്‍ ഗൗരവത്തോടെയാണ് കാര്യങ്ങള്‍ കാണുന്നത് എന്ന് ട്രംപിനെ ധരിപ്പിക്കുന്നതില്‍ ഇരുനേതാക്കളും ഉത്സുകരാണ്. അവര്‍ അങ്ങനെയല്ലെങ്കില്‍ പോലും.

‘നെതന്യാഹുവിന് കഴിയുന്നതിനെക്കാള്‍ സമര്‍ത്ഥമായി ഇത് തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും എന്നാണ് പാലസ്തീനികളുടെ കണക്കുകൂട്ടല്‍ എന്നാണ് ഞാന്‍ കരുതുന്നത്,’ എന്ന് ജൂലൈയില്‍ പ്രസിദ്ധീകരിച്ച അബ്ബാസിന്റെ ജീവചരിത്രമായ ‘അവസാനത്തെ പാലസ്തീനി’ എന്ന പുസ്തകത്തിന്റെ സഹരചയിതാക്കളില്‍ ഒരാളായ ഗ്രാന്റ് റൂംലെ പറയുന്നു. ‘പ്രതിരോധിക്കുകയോ അല്ലെങ്കില്‍ ട്രംപിനോട് മതി എന്ന് പറയേണ്ടി വരികയോ ചെയ്യേണ്ടി വരുമ്പോള്‍, ഇരുനേതാക്കളെ സംബന്ധിച്ചിടത്തോളവും അങ്ങനെ ഒരു സാഹചര്യം അനിവാര്യമാണ്, അബ്ബാസിന് അങ്ങനെ ചെയ്യാനും അതേ സമയം അധികാരത്തില്‍ തുടരാനും സാധിക്കുമെന്നും നെതാന്യാഹുവിന് അത് സാധ്യമല്ലെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.’

തോല്‍വി വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്ന് ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസിസ് എന്ന് സ്ഥാപനത്തിന്റെ സീനിയര്‍ കൗണ്‍സിലറും മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചിനിയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച് പരിചയമുള്ള ആളുമായ ജോണ്‍ ഹന്ന പറയുന്നു. ‘ദൈര്‍ഘമേറിയ നയതന്ത്രസമയം ചിലവഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ സമാധാന പ്രക്രിയ ഒരു പ്രയോജനവും ചെയ്യില്ല,’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഈ കല്ലുരുട്ടി കുന്നിന്റെ മുകളില്‍ എത്തിക്കുന്നതിനായി പ്രസിഡന്റും അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേശകരും കൂടുതല്‍ സമയം ചിലവഴിക്കുമ്പോള്‍, ഇറാന്‍, ഐഎസ്‌ഐഎസ്, അല്‍-ക്വയ്ദ തുടങ്ങിയ കടുത്ത വെല്ലുവിളികള്‍ നേരിടുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് അവര്‍ക്ക് ലഭിക്കുന്ന സമയം വല്ലാതെ കുറയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍