ഇത്തരം സമൂഹ മാധ്യമങ്ങളും വ്യാജ വാർത്ത പ്രചാരകരും അവരുടെ എക്കാലത്തെയും പങ്കാളികളായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയും കൂടി ഒത്തുകളിക്കുകയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്.
അപകടകാരികളായ മനുഷ്യരെന്ന് വിധിച്ച് ഫേസ്‌ബുക്ക് നിരോധിച്ച തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളോട് നിരുപാധികം ഐക്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരം മനുഷ്യരെ സൈബർ ഇടത്തിൽ നിന്നും വിലക്കിക്കൊണ്ടുള്ള ഫേസ്‌ബുക്കിന്റെ നടപടികളെ തുടർച്ചയായ ട്വീറ്റുകളിലൂടെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് ട്രംപ്. ഫേസ്ബുക് പോലുള്ള സമൂഹമാധ്യമങ്ങൾ പക്ഷഭേദം കാണിക്കുന്നുവെന്നും യാഥാസ്ഥിതികരെ മാത്രം തിരഞ്ഞ് പിടിച്ച് വിലക്കുന്നത് അനീതിയാണെന്നുമാണ് ട്രംപിന്റെ വാദം. താൻ ഈ പ്രശ്നത്തെ വളരെ ഗൗരവമായും സൂക്ഷമമായും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ഔദ്യോഗിക ട്വീറ്റിലൂടെ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പ് പടർത്തുന്നു എന്ന് നിരീക്ഷിച്ചുകൊണ്ട് ഫേസ്ബുക് ‘അപകടകാരികളായ മനുഷ്യർ’ എന്ന് പട്ടികപ്പെടുത്തി തീവ്ര വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ചില വ്യക്തികളുടെ പ്രൊഫൈലുകളും പേജുകളും നിരോധിക്കുന്നത്. എന്നാൽ ഇത് വലതുപക്ഷ രാഷ്ട്രീയം പേറുന്നവരോടുള്ള കൃത്യമായ അനീതിയാണെന്നും ഫേസ്ബുക് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിനെ ഒന്നുകൊണ്ടും നീതികരിക്കാനാകില്ലെന്നുമാണ് ട്രംപ് ട്വീറ്റുകളിലൂടെ വ്യക്തമാക്കുന്നത്. ഇത്തരം സമൂഹ മാധ്യമങ്ങളും വ്യാജ വാർത്ത പ്രചാരകരും അവരുടെ എക്കാലത്തെയും പങ്കാളികളായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയും കൂടി ഒത്തുകളിക്കുകയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായി എല്ലാവരോടും തുല്യ സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്നും ട്രംപ് പറയുന്നു.
തീവ്ര വലതുപക്ഷ ആശയം പ്രചരിപ്പിക്കുന്ന മാധ്യമസ്ഥാപനം ഇൻഫോവാർസ് എഡിറ്റർ ലൂയിസ് ഫറാഖാനെ നിരോധിച്ച നടപടിയിൽ ട്രംപ് പരസ്യമായി തന്നെ തന്നെ എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്. ഇൻഫോവാർസിനെ മുൻപും പരസ്യമായി പിന്തുണച്ചിട്ടുള്ള ട്രംപ് ചില ട്വീറ്റുകളിലൂടെ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് മുതലായ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. വലതുപക്ഷ ആക്ടിവിസ്റ്റ് ലോറെൻ സതേർണിനെ വിലക്കിയതിനെതിരെയും ട്രംപ് പരസ്യമായി തന്നെ രംഗത്തെത്തി. വെള്ളക്കാരന്റെ ശ്രേഷ്ഠതയിൽ അടിയുറച്ച് വിശ്വസിക്കുന്ന ലോറ ലൂമിർ, പോൾ നെഹ്‌ലൻ തുടങ്ങിയവരെ നിരോധിച്ചതിനെതിരെയും ട്രംപ് തന്റെ അതൃപ്തി രേഖപ്പെടുത്തി.