ലവ്ഡേ മോറിസ്, മുസ്തഫ സലീം
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഒരു പ്രധാന മതാഘോഷത്തിന് മുന്നോടിയായി സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളില്‍ നിന്നും കഴിഞ്ഞ ദിവസം പിടിച്ചെടുത്ത തെക്കന്‍ ബാഗ്ദാദിലെ സംഘര്‍ഷ പൂര്‍ണമായ പട്ടണത്തിലെ കെണികളും സ്‌ഫോടക വസ്തുക്കളും നീക്കം ചെയ്തതായി ഇറാഖി സുരക്ഷ സേന അറിയിച്ചു.
രണ്ട് ദിവസത്തെ പോരാട്ടത്തിന് ശേഷം തലസ്ഥാനത്തിന് 40 മൈല്‍ തെക്ക്പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജുര്‍ഫ് അല്‍-സാഖര്‍ പട്ടണത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ എറ്റെടുത്തതായി ഇറാഖി സര്‍ക്കാര്‍ പറഞ്ഞു.
80000 ജനസംഖ്യയുള്ള ഈ പട്ടണത്തിലാണ്, തീവ്രവാദികള്‍ വലിയ ഭൂപ്രദേശം കൈവശം വച്ചിരുന്ന അന്‍ബര്‍ പ്രവിശ്യയിലെ സുന്നി സേനകളും തെക്കന്‍ പ്രവിശ്യകളിലെ ഷിയ ഭൂരിപക്ഷ സേനകളും തമ്മില്‍ തീവ്രയുദ്ധം നടന്നത്.
സുന്നി ഇസ്ലാമിലെ പ്രധാന വ്യക്തികളില്‍ ഒരാളായ ഇമാം ഹുസൈന്റെ ഓര്‍മ ദിവസമായ അഷൂറയ്ക്ക് മുമ്പ് പ്രദേശം സ്‌ഫോടകവസ്തു മുക്തമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെക്കന്‍ നഗരത്തിലെ കര്‍ബലയിലുള്ള അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് എല്ലാ വര്‍ഷവും ഈ ദിവസം മില്യണ്‍ കണക്കിന് തീര്‍ത്ഥാടകരാണ് എത്താറുള്ളത്. ഷിയാക്കളെ വിശ്വാസവഞ്ചകരായി കാണുന്ന തീവ്രവാദികള്‍ അനുഷ്ഠാനകര്‍മ്മങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
‘കര്‍ബലയ്ക്ക് കനത്ത ഭീഷണിയാവാന്‍ സാധ്യതയുള്ള പ്രദേശമാണിത്,’ പത്രക്കാര്‍ വിവരങ്ങള്‍ കൈമാറാന്‍ അധികാരമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. ‘ഭീഷണിയെ കുറിച്ച് മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അറിവുള്ളതിനാല്‍ കൂടുതല്‍ സേനകളെ ഇങ്ങോട്ട് അയച്ചിട്ടുണ്ട്.’ ഇറാന്‍ പിന്തുണയുള്ള ഷിയ സൈനീക വിഭാഗങ്ങളായ ബദ്ര ബ്രിഗേഡ്, അസൈബ അഹല്‍ അല്‍-ഹഖ് തുടങ്ങിയവയില്‍ നിന്നാണ് കൂടുതല്‍ സേനകളെ അയച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
തന്റെ പാര്‍ട്ടിക്കാരനായ രാജ്യത്തെ പുതിയ ആഭ്യന്തര മന്ത്രിയുമായി ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍ നടത്തിയതെന്ന് ബാദ്ര ബ്രിഗേഡ് കമാണ്ടര്‍ ഹാദി അല്‍-അമിരി തന്റെ ടെലിവിഷന്‍ ചാനലിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ അവകാശപ്പെട്ടു.
അമിരിയും ഇറാന്റെ സമ്പന്ന ഖുദ് സേനയുടെ കമാണ്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖ്വാസെം സുലൈമാനിയും യുദ്ധ പ്രദേശത്ത് ഒരുമിച്ച് നില്‍ക്കുന്ന സ്ഥിരീകരിക്കാത്ത ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷ ഉദ്യോഗസ്ഥനും വിഷയത്തിന്റെ ഗൗരവവും നിമിത്തം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സായുധ പോരാളിയും യുദ്ധരംഗത്തെ സാന്നിധ്യം സ്ഥിരീകരിക്കുന്നുണ്ട്.
‘പോരാളികള്‍ എവിടുന്നു തന്നെയായാലും അവര്‍ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു- കര്‍ബല സംരക്ഷിക്കുക,’ സുരക്ഷ ഉദ്യോഗസ്ഥന്‍ പറയുന്നു. ‘ഭീഷണി ഒഴിവാക്കുന്നതിന് വിശ്വാസത്തിന്റെ പ്രചോദനം അവരെ സഹായിക്കുന്നു.’
‘പരിശുദ്ധ നഗരത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന അഞ്ച് കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നു’, അദ്ദേഹം പറഞ്ഞു.
പ്രദേശം പിടിച്ചടക്കുന്നതിന് പരിശ്രമിച്ച ‘പൊതു കൂട്ടായ്മ’യെ അബാദി അഭിനന്ദിക്കുകയും ചെയ്തു. ജൂണില്‍ ഇറാഖിലെ ഷിയകളുടെ പരമോന്നത അധികാരസഭ ജൂണില്‍ ആയുധമെടുക്കാന്‍ അഭ്യര്‍ത്ഥിച്ച ശേഷം പോരാട്ടത്തിന് അണിചേര്‍ന്ന പുതിയ വോളണ്ടിയര്‍മാരെയും സായുധ പോരാളികളെയും സൂചിപ്പിക്കുന്നതിനാണ് ‘പൊതു കൂട്ടായ്മ’ (Public mobiliztions) എന്ന പദം ഉപയോഗിക്കുന്നത്.
കടന്നുകയറ്റക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ ഉപേക്ഷിച്ച 100 കണക്കിന് സ്‌ഫോടകവസ്തുക്കള്‍ ജുര്‍ഫ അല്‍-സഖാറില്‍ നിന്നും നീക്കം ചെയ്തതായി സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലായ ഇറാഖിയ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
പോരാട്ടത്തിനിടയില്‍ വന്‍വാഹനവേധ റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന യുദ്ധ ദൃശ്യങ്ങള്‍ സായുധ പോരാളികളുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു.
‘ഞങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ആയുധങ്ങളും ഇറാനില്‍ നിന്നുള്ളതാണ്. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ തന്റെ സംഘടനയെ യുഎസ് തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത ഒരു കിത്തായെബ് ഹെസ്ബുള്‍ പോരാളി രണ്ട് ദിവസത്തെ യുദ്ധത്തിന് ശേഷം പറഞ്ഞു.
എന്നാല്‍ വടക്കന്‍ ബാഗ്ദാദിലെ ഒരു പട്ടണത്തില്‍ ഷിയ പോരാളികളെ ലക്ഷ്യമിട്ട് ഒരു ബോംബ് ആക്രമണം നടന്നു. താജി പട്ടണത്തില്‍ സായുധ പോരാളികളുടെ കൂട്ടത്തിന് നേരെ ഒരു ചാവേര്‍ പോരാളി തന്നെ ബോംബ് ബല്‍റ്റ് ഉപയോഗിച്ചുവെന്ന് ഇറാഖി പോലീസ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വടക്കന്‍ ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റ് കടുന്നുകയറ്റക്കാര്‍ക്ക് തിരിച്ചടി നേരിട്ടതായി സൂചനകള്‍ ഉണ്ട്. സുമാര്‍ പട്ടണത്തിന്റെയും അനുബന്ധ ഗ്രാമങ്ങളുടെയും നിയന്ത്രണം അവര്‍ക്ക് നഷ്ടമായി. യുഎസ് വ്യോമാക്രമണത്തെ തുടര്‍ന്ന് ഖുര്‍ദ്ദിഷ് സേനകള്‍ക്കെതിരായ കലാപത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് ഈ പട്ടണം തീവ്രവാദികള്‍ പിടിച്ചടക്കിയത്. പുലര്‍ച്ചെ അഞ്ച് വ്യത്യസ്ത ദിശകളില്‍ നിന്നും ഖുര്‍ദ്ദിഷ് സേനകള്‍ പട്ടണത്തിലേക്ക് ഇരച്ചുകയറിയതായി പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത ഒരു രഹസ്യന്വേഷണ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തി.