ഗ്ലെന്‍ കാരി
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഇറാഖിൽ മുറുകി വരുന്ന വിമത പോരാട്ടങ്ങൾ തങ്ങളുടെ അറബിപ്പൊന്ന് വിളയുന്ന സമ്പദ്ഘടനയെ ലഷ്യം വെച്ച് നീങ്ങുമോ എന്ന ഭയത്തിലാണ് സൌദി അറേബ്യ.സുരക്ഷാ ഭീഷണി നേരിടുന്ന തങ്ങളുടെ 800 കിലോ മീറ്റർ അതിർത്തിയിൽ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ഹെലിക്കോപ്റ്ററുകളെ വിന്യസിക്കുകയും റോന്തുചുറ്റല്‍ അധികരിപ്പിക്കുകയും ചെയ്തു കഴിഞ്ഞു.
“റോന്തുചുറ്റല്‍ അധികരിച്ചതോടെ ദേശീയ സുരക്ഷാ സേനയും പ്രതിരോധ മന്ത്രാലയവും ആയിരം പേരെ വീതം പുതുതായി നിയമിക്കുകയും ജൂണ്‍ അവസാനത്തോട് കൂടെ ഹെലിക്കോപ്റ്ററുകളെ അയക്കുകയും ചെയ്തിട്ടുണ്ട് “, വടക്കൻ സൗദി അതിർത്തി സംരക്ഷണ സേനയുടെ തലവനായ ജെനറൽ ഫലെഹ് അൽ- സബിപറഞ്ഞു. അറാറിനു 60 കിലോമീറ്റർ അകലെയാണ് OPEC ലെ രണ്ടു വലിയഓയിൽ നിർമ്മാതാക്കളെ വേർതിരിക്കുന്ന വേലിയും 7 മീറ്റർ ഉയരമുള്ള മണല്‍ വരമ്പുമുള്ളത്.
വടക്ക് – പടിഞ്ഞാറൻ ഇറാഖിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പിടിച്ചടക്കിയ സുന്നികളിൽ നിന്നും, പ്രധാനമന്ത്രി നൂരി അൽ-മാലികിയുമായ്സഖ്യത്തിലുള്ള ഷിയാക്കളിൽ നിന്നുമുള്ള ആക്രമണം ചെറുക്കാനായാണ് സൗദിഅറേബിയ സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. സുന്നി രാജാധിപത്യം നിലനില്‍ക്കുന്ന സൗദി അറേബ്യക്ക് അമേരിക്കയുമായുള്ള ബന്ധത്തെ ചില സുന്നി വിഭാഗങ്ങൾ വിമർശിച്ചിരുന്ന. അതേ സമയം രാജ്യം അക്രമികൾക്ക് സഹായം നൽകുന്നു എന്ന് ഇറാഖിലുള്ള ഷിയാക്കളും കുറ്റപ്പെടുത്തിയിരുന്നു.
2003 ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷം സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധം വളരെ ദുര്‍ബലമായ നിലയിലാണ്. ഹജ്ജ് യാത്രികർക്കു വേണ്ടി മാത്രമാണ് അറാറിലുള്ള അതിർത്തി തുറക്കാറുണ്ടായിരുന്നത്. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി ഈ സ്ഥലം സന്ദർശിച്ച പത്രപ്രവർത്തകർക്ക് അടച്ചിട്ട കസ്റ്റംസ്- ഇമിഗ്രേഷൻ കെട്ടിടങ്ങൾ മാത്രമാണ് കാണാൻ സാധിച്ചത്.
” അതിർത്തിയിൽ കാറുകളും, ക്യാമറകളും, പട്ടാളക്കാരും അധികരിച്ചിട്ടുണ്ട്. ഞങ്ങൾ രാജ്യം സംരക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ്” അൽ- സബി പറഞ്ഞു. സേന നിരീക്ഷണ ഗോപുരത്തിൽ നിന്നും ക്യാമറകളും മോഷൻ ഡിറ്റെക്ടറുകളും ഉപയോഗിച്ചാണ് അതിർത്തി നിരീക്ഷിക്കുന്നത്. അറാറിലുള്ള ഓപ്പറേഷൻ സെന്ററിലെ കമ്പ്യൂട്ടർ സ്‌ക്രീനിൽ വാഹനങ്ങൾക്ക് വേണ്ടിയും മറ്റുള്ള അനധികൃത പ്രവർത്തനങ്ങൾക്ക് വേണ്ടിയുമുള്ള റഡാറിന്റെ തിരച്ചിൽ തത്സമയം കാണാൻ സാധിക്കും.അതേ സമയം പട്ടാളക്കാർ യന്ത്രത്തോക്കുമായ് വാഹനങ്ങളിൽ റോന്തു ചുറ്റുന്നുമുണ്ട്.അക്രമികൾ വിക്ഷേപിച്ച മൂന്ന് റോക്കറ്റുകളാണ് ജൂലായ് ഏഴാം തിയതി അറാർ അതിർത്തി സേനയുടെ താമസസ്ഥലത്തിനു തൊട്ടടുത്ത് പതിച്ചത്. അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടങ്ങളിൽ ചിതറിക്കിടപ്പുണ്ട്.
കുറച്ചു ദിവസങ്ങൾക്കു മുന്പാണ് യെമൻ അതിർത്തിയിൽ വെച്ച് ഇസ്ളാമിക തീവ്രവാദികള്‍ നാല് സൗദി പട്ടാളക്കാരെ കൊലപ്പെടുത്തിയത്. സൗദി ആഭ്യന്തര മന്ത്രാലയം നൽകിയ വിവരമനുസരിച്ചു ഒരു സൗദി രഹസ്യാന്വേഷണ സംഘത്തിന്റെ കെട്ടിടത്തിൽ ഈയിടെ നടന്ന മനുഷ്യ ബോംബാക്രമണത്തിൽ രണ്ടു അക്രമികൾ മരണപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് വിമതര്‍ സൗദി അറേബ്യയെ ലക്‌ഷ്യം വെച്ച് നീങ്ങിത്തുടങ്ങിയിട്ടുണ്ടെന്നാണ്.