ബ്രയാന്‍ മര്‍ഫി
(വാഷിംഗ്ടണ്‍ പോസ്റ്റ്)
പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിന് തുടക്കം കുറിക്കുന്നതിനുള്ള ആദ്യ ചുവടുകള്‍ കുര്‍ദ്ദിഷ് സായുധസേന കൈക്കൊണ്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദികള്‍ക്കെതിരെ പോരാട്ടം നടത്തുന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള മുന്നണിയുടെ നീക്കങ്ങളെ ഇത് സങ്കീര്‍ണമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
തുര്‍ക്കിയുമായുള്ള ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ സായുധ സേനകളെ സിറിയയിലേക്ക് അയക്കാന്‍ തീരുമാനമായത്. 1980 മുതല്‍ കുര്‍ദ്ദിഷ് നുഴഞ്ഞുകയറ്റത്തിനെതിരെ പോരാടുന്ന തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം പ്രദേശത്ത് കുര്‍ദ്ദിഷ് ഐക്യം ശക്തിപ്പെടുത്തുന്നത് ആശങ്കയ്ക്ക് വക നല്‍കുന്നു.
സിറിയന്‍ അതിര്‍ത്തി പട്ടണമായ കൊബാനിലേക്ക് തുര്‍ക്കി വഴിയുള്ള 300 മൈല്‍ നീളുന്ന യാത്രയ്ക്കായി പോരാളികളും ആയുധങ്ങളുമടങ്ങുന്ന ട്രക്കുകള്‍ തിരിച്ചതായി ഇറാഖി കുര്‍ദ്ദിഷ് നേതൃത്വവുമായി അടുപ്പമുള്ള റുഡാവ് വാര്‍ത്ത ഏജന്‍സി അറിയിച്ചു.
ഇറാഖ് കുര്‍ദ്ദിഷ് സൈനിക വിഭാഗത്തിലെ ബാക്കിയുള്ള 150 അംഗങ്ങള്‍, വടക്കന്‍ ഇറാഖിലെ കുര്‍ദ്ദുകള്‍ക്ക് അര്‍ദ്ധ സ്വയംഭരണാവകാശമുള്ള മേഖലയില്‍ നിന്നും വിമാനത്തില്‍ ലക്ഷ്യം സ്ഥാനത്തേക്ക് നീങ്ങുമെന്ന് മുതിര്‍ന്ന കുര്‍ദ്ദിഷ് ഉദ്യോസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റുഡാവയും മറ്റ് വാര്‍ത്ത ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു.
പെഷ്‌മെര്‍ഗ എന്ന് അറിപ്പെടുന്ന പോരാളികള്‍, സിറിയന്‍ അതിര്‍ത്തി കടന്ന് കൊബാന്‍ സംരക്ഷിക്കുന്ന സിറിയന്‍ കുര്‍ദ്ദുകളുമായി ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുകയറ്റം തടയുന്നതിനായി കടുത്ത അമേരിക്കന്‍ വ്യോമാക്രമണം നടക്കുന്ന മേഖലയാണിത്.
അതിര്‍ത്തിയില്‍ തുര്‍ക്കി സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും കൊബാനിലേക്ക് ഒറ്റയ്‌ക്കൊരു കരമുന്നേറ്റം നടത്താന്‍ അവര്‍ വൈമുഖ്യം പ്രകടിപ്പിക്കുകയാണ്. കൂടുതല്‍ അവകാശങ്ങള്‍ക്കായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഒളിപ്പോര്‍ നടത്തുന്ന തുര്‍ക്കിയിലെ കുര്‍ദ്ദിഷ് വിമതരും സിറിയന്‍ കുര്‍ദ്ദുകളും തമ്മില്‍ ഉടമ്പടിയില്‍ എത്തുന്നതിനെ തുര്‍ക്കി ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സിറിയയിലെയും ഇറാഖിലെയും കുര്‍ദുകളാണ് മുന്‍നിരയിലെങ്കിലും കുര്‍ദ്ദിഷ് സ്വയംഭരണാവകാശത്തെയും വ്യക്തിത്വത്തെയും സംബന്ധിച്ച് പ്രദേശത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആകുലതകളാണ് സേനകളെ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായകമാകുന്നത്.
തുര്‍ക്കി കുര്‍ദ്ദിഷ് വിമതരെ അമേരിക്കയും തുര്‍ക്കിയും ‘ഭീകരര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. കുര്‍ദ്ദുകളുടെ പരമ്പരാഗത മാതൃരാജ്യം സിറിയ, ഇറാഖ്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. കൊബാനില്‍ എത്താനുള്ള ഇറാഖി പെഷ്‌മെര്‍ഗയ്ക്ക് തങ്ങളുടെ രാജ്യത്തിലൂടെ കടന്നു പോകാനുള്ള അനുമതി ഒടുവില്‍ തുര്‍ക്കി നല്‍കുകയായിരുന്നു. എന്നാല്‍ അതിര്‍ത്തി കടക്കുന്ന പോരാളികളുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുര്‍ക്കി ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം കൊബാന്റെ നിയന്ത്രണം നേടിയെടുക്കുന്നത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജകമായി വര്‍ത്തിക്കും. തുര്‍ക്കി അതിര്‍ത്തിയിലുള്ള പത്രപ്രവര്‍ത്തകരുടെയും നിരീക്ഷകരുടെയും കാഴ്ചപ്പുറത്താണ് കൊബാന്‍ യുദ്ധം നടക്കുന്നത്.
മികച്ച ആയുധശേഖരമുള്ള ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നേരിട്ടൊരു ആക്രമണത്തിന് പെഷ്‌മെര്‍ഗ സൈനിക വിഭാഗം മുതിരാനുള്ള സാധ്യതകള്‍ വിരളമാണ്. എന്നാല്‍ അവരുടെ വരവ് സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും.
ഇറാഖി കുര്‍ദ്ദുകള്‍ വഹിക്കേണ്ട പങ്കിനെ കുറിച്ചും ഇതുവരെ വ്യക്തമായ ചിത്രങ്ങള്‍ ഒന്നുമില്ല. പെഷ്‌മെര്‍ഗ തുടക്കത്തില്‍ നേരിട്ടുള്ള പോരാട്ടത്തില്‍ പങ്കാളികളാവില്ലെന്നും എന്നാല്‍ കൊബാന്‍ പ്രതിരോധിക്കുന്നവര്‍ക്ക് ആയുധ പിന്‍ബലം നല്‍കുമെന്നും ഇറാഖി കുര്‍ദ് പ്രദേശങ്ങളുടെ വക്താവ് സാഫീന്‍ ഡിസായീ വ്യക്തമാക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബുധനാഴ്ച പുലര്‍ച്ചയോടെ ഏകദേശം 150 പെഷ്‌മെര്‍ഗകകള്‍ കൊബാനില്‍ എത്തിയതായി കുര്‍ദ്ദിഷ് വാര്‍ത്ത ഏജന്‍സി റുഡാവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ചയ്ക്ക് ശേഷം ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാനങ്ങളെ ലാക്കാക്കി നാല് വ്യോമാക്രമണങ്ങളെങ്കിലും നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്റ് അറിയിച്ചു. യുഎസിന്റെയും സഖ്യ കക്ഷികളുടെയും മറ്റ് വ്യോമാക്രമണങ്ങള്‍ ഇറാഖിലെ ബാഗ്ദാദിന് പടിഞ്ഞാറുള്ള ഇസ്ലാമിക് സ്റ്റേറ്റ് യൂണിറ്റിനെ ലാക്കാക്കിയായിരുന്നു എന്നും സൈന്യം അറിയിച്ചു.