ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷം
കണ്ണൂർ ഇരിട്ടിയിൽ യാക്കൂബ് (24) എന്ന സിപിഎം പ്രവർത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഒന്നു മുതൽ 5 വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ(48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി വാർപ്പള്ളിയിലെ പുതിയ വീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ടു ഹൗസിൽ പി.കാവ്യേഷ് (40) എന്നിവരെയാണു തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷ കോടതി ഉച്ചയ്ക്ക് ശേഷം വിധിക്കും.
അതേസമയം, കേസിൽ 14ാം പ്രതിയായിരുന്ന ആർഎസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയെ വെറുതെ വിട്ടു. വൽസൻ തില്ലങ്കേരി ഉള്‍പ്പെടെ 6 മുതൽ 14 വരെ പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. ഗൂഢാലോചന കുറ്റമായിരുന്നു വൽസൻ തില്ലങ്കേരിക്കെതിരെ ചുമത്തിയിരുന്നത്. 23 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചിരുന്നു.
കൃത്യം നടന്ന പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. 2006 ജൂൺ 13നു രാത്രിയായിരുന്നു സംഭവം. കോട്ടത്തെക്കുന്നിലെ ബാബുവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടെ മാരകായുധങ്ങളുമായി അക്രമി സംഘം വരുന്നതു രക്ഷപ്പെടാൻ ശ്രമിച്ച യാക്കൂബിനു നേരെ ബോംബെറിയുകയായിരുന്നു. ദേഹത്തു കൊണ്ടു ബോംബുപൊട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പിൽ യാക്കൂബ് മരിച്ചുവെന്നാണു കേസ്. വാൾ, ബോംബ്, മഴു, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങളുമായി എത്തിയസംഘമാണ് അക്രമിച്ചത്.