അഫ്ഗാനിസ്ഥാനിലുള്ള അബ്ദുള്‍ റഷീദ് ആണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് എന്‍ഐഎ പറയുന്നത്
മലയാളികളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി രണ്ടു വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി എന്‍ ഐ എ കണ്ടെത്തിയാതിയ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഗ്രൂപ്പുകളിലൂടെ ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ കൈമാറുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഏകദേശം 200 മലയാളികള്‍ ഉണ്ടെന്നും ഇവര്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നതായും വാര്‍ത്തയില്‍ പറയുന്നു. ഇവയില്‍ പലതും ശബ്ദ സന്ദേശങ്ങളാണ്. സിറിയ കേന്ദ്രീകരിച്ചുള്ള ഭീകരവാദ സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതാണ് സന്ദേശങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സ് ആപ്പ് വഴിയും ടെലഗ്രാം ആപ്പ് വഴിയും അയച്ച മലയാളത്തിലുള്ള 20 സന്ദേശങ്ങള്‍ കണ്ടെത്തിയെന്നാണ് എന്‍ഡിവി പറയുന്നത്. സന്ദേശങ്ങള്‍ വന്നിരിക്കുന്നത് അഫ്ഗാനിസ്ഥിനില്‍ നിന്നാണെന്നും മലയാളിയായ ഐ എസ് റിക്രൂട്ടര്‍ അബ്ദുള്‍ റഷീദാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍ സെക്കന്‍ഡുകള്‍ക്ക് അകം അത് നീക്കം ചെയ്തുകളയുകയാണ് ഗ്രൂപ്പിലെ പതിവെന്നും പറയുന്നു.
ഗ്രൂപ്പില്‍ അംഗമാക്കപ്പെടുന്നവര്‍ പെട്ടെന്ന് തന്നെ അതില്‍ നിന്നും വിട്ടുപോകുന്നതിനാല്‍ സന്ദേശങ്ങള്‍ കിട്ടുന്നില്ല. മറ്റു ചിലര്‍ ഇത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുന്നു. എന്നാല്‍ ഇത്തരം സന്ദേശങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പറയാതിരിക്കുന്നവരുടെ മേലാണ് ഭയം, ഇത് വ്യക്തമാക്കുന്നത് ഐ എസിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ തുടര്‍ച്ചയായി റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഗ്രൂപ്പില്‍ നിന്നും കിട്ടിയ ഓഡിയോ സന്ദേശത്തിലെ ശബ്ദം അബ്ദുള്‍ റഷീദിന്റെതാണെന്ന് എന്‍ ഐ എ സ്ഥിരീകരിക്കുന്നുണ്ട്. കാസര്‍ഗോഡ് സ്വദേശിയായ റഷീദ് കഴിഞ്ഞ വര്‍ഷം ഐ എഎസില്‍ ചേരാനായി ഇന്ത്യ വിട്ടുപോയതായി സംശയിക്കുന്നയാളാണ്. ഇയാള്‍ തനിക്കൊപ്പം 21 പേരെയും ഭീകരവാദ സംഘത്തിലേക്ക് കൊണ്ടുപോയതായും പറയുന്നുണ്ട്. റഷീദ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് എന്‍ ഐ എ സംശയിക്കുന്നത്.
ഓഡിയോ സന്ദേശങ്ങളില്‍ പലതും അഭിമുഖ രീതിയില്‍ ഉള്ളതാണ്. ഒരു സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരമാണ്; എന്‍ ഐ എ യ്ക്ക് യാതൊരു വിവരവും ഇല്ല. അവര്‍ പറയുന്നത് നേതാവായ റഷീദ് കൊല്ലപ്പെട്ടെന്നാണ്. ഞാനാണ് റഷീദ്. നിങ്ങള്‍ ജീവിത്തെ സ്‌നേഹിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെ സ്‌നേഹിക്കുന്നു. ഒരു മനുഷ്യനും ഇവിടെ വിശപ്പ് മൂലം മരിക്കുന്നില്ല. ഇന്ത്യയില്‍ ഇപ്പോഴും മനുഷ്യര്‍ വിശപ്പുമൂലം മരിക്കുന്നു.
മറ്റൊരു സന്ദേശത്തില്‍ പറയുന്നു; ഇതു സമാധാനപരമായ പ്രാര്‍ത്ഥനെയക്കുറിച്ചല്ല, ഇത് ആവശ്യമായി വന്നിരിക്കുന്ന ജിഹാദിനെക്കുറിച്ചാണ്. നിങ്ങള്‍ ഇതുവരെ ജിഹാദി ആയിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇസ്ലാമിനെ വളര്‍ത്താന്‍ കഴിയില്ല. വാളെടുക്കൂ. മൂന്നോ നാലോ വയസുള്ള കുട്ടികളാണെങ്കില്‍ അവരുടെ കളിപ്പാട്ട തോക്ക് എടുക്കൂ. എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ നിന്നും പോയ ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെ 21 പേരും ഐഎസില്‍ ചേര്‍ന്നിരിക്കാമെന്നാണ് എന്‍ ഐ എ കരുതുന്നത്. ഇവരില്‍ രണ്ടു പുരുഷന്മാര്‍ യു എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അബ്ദുള്‍ റഷീദ് ജീവിച്ചിരിക്കുന്നതായി ഈ സന്ദേശങ്ങളില്‍ നിന്നും മനസിലാക്കുന്നതായും എന്‍ ഐ എ പറയുന്നു.
കണ്ണൂരില്‍ നിന്നും ആറുപേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അബ്ദുള്‍ റഷീദിനു വേണ്ടിയുള്ള തെരച്ചില്‍ എന്‍ ഐ എ ആരംഭിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട ആറുപേരും ഭീകരാക്രമണം നടത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് എന്‍ ഐ എ പറയുന്നത്; എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.