ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി നേരിടുന്നതിന് സഖ്യകക്ഷികളെ കൂടെ കൂട്ടുന്നതിനുള്ള ഒബാമ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി അറബ് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ വ്യാഴാഴ്ച സൗദി അറേബ്യയില്‍ എത്തി. മുന്നിലുള്ള ലക്ഷ്യം ലളിതമാണെന്ന തെറ്റിധാരണ യുഎസ് പുലര്‍ത്തുന്നില്ല. ഭീകരസംഘടനയുടെ കടന്നുകയറ്റം അവസാനിപ്പിക്കുന്നതില്‍ അറബ് രാജ്യങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിയ്ക്കാനുണ്ടെന്ന് തന്റെ ബുധനാഴ്ച വൈകുന്നേരത്തെ പ്രസംഗത്തില്‍ പ്രസിഡന്റെ ബരാക്ക് ഒബാമ ഊന്നിപ്പറഞ്ഞിരുന്നു.
ജിദ്ദയില്‍ നിന്നും കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് പോലെ, ഇറാഖിനും സിറിയയ്ക്കും എതിരായ എത് അമേരിക്കന്‍ യുദ്ധ സന്നാഹത്തിനും അതിന്റെ സമൃദ്ധമായ എണ്ണ സമ്പത്തും സുശക്തമായ സൈന്യവും മധ്യേഷ്യയിലെ മറ്റ് സുന്നി രാജ്യങ്ങളിലുള്ള വിശാലമായ സ്വാധീനവും ഉള്ള സൗദി അറേബ്യയുടെ സജീവ സഹകരണം ആവശ്യമാണ്. ഇസ്ലാമിക സ്‌റ്റേറ്റിന് ഇന്ധനം പകര്‍ന്ന സലഫിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ദീര്‍ഘകാല കളിത്തൊട്ടിലാണെങ്കിലും, നിരവധി തീവ്രവാദ ഗ്രൂപ്പുകള്‍ അതിന്റെ വരുതിയില്‍ ഉണ്ടെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോള്‍ പ്രദേശത്ത് രചിച്ചിരിയ്ക്കുന്ന നിയന്ത്രണാതീതമായ കുഴപ്പങ്ങളില്‍ സൗദി ഭരണാധികാരികള്‍ അസ്വസ്ഥരാണ്.
എന്നാല്‍ ആ രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ എന്നെങ്കിലും മാറ്റം വരുമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ഇസ്ലാം മതനിയമങ്ങളെ കുറിച്ചുള്ള കര്‍ക്കശ വഹാബി വായനയുടെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന പ്രാകൃത നിയമങ്ങള്‍ക്ക് കുപ്രസിദ്ധമാണ് സൗദി. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 22 ആളുകളെയാണ് സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേരാക്കിയത്. വധിച്ചവരില്‍ എട്ടുപേരുടെയെങ്കിലും തലവെട്ടുകയായിരുന്നുവെന്ന് യുഎന്‍ നിരീക്ഷകര്‍ പറയുന്നു.
മയക്കുമരുന്ന് കടത്ത്, മായം ചേര്‍ക്കല്‍, മതനിന്ദ, ദുര്‍മന്ത്രവാദം തുടങ്ങിയ കടുത്ത കുറ്റങ്ങള്‍ ആരോപിയ്ക്കപ്പെട്ടവരാണ് ആഗസ്റ്റില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും. മയക്കുമരുന്ന് സ്വീകരിച്ചതിന് ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ തല വെട്ടിയതായി ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥിരമായി തല വെട്ടല്‍ ശിക്ഷ നടപ്പിലാക്കുന്നതിന്റെ പേരില്‍ സൗദി അറേബ്യ തുടര്‍ച്ചയായി ആരോപണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്; പരിശീലനം സിദ്ധിച്ച കശാപ്പുകാരെ കിട്ടാനില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഈ പ്രയോഗം നിറുത്തലാക്കപ്പെടും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ മറിച്ചാണ് സൂചിപ്പിയ്ക്കുന്നത്. രണ്ട് അമേരിയ്ക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ തല ഇസ്ലാമിക് സ്റ്റേറ്റ് കൊയ്തതാണ് യുഎസിന്റെ ഇപ്പോഴത്തെ യുദ്ധ സന്നാഹങ്ങള്‍ക്ക് കാരണമെന്നത് മറ്റൊരു അസന്തുഷ്ടകരമായ വൈരുദ്ധ്യമായി നിലനില്‍ക്കുന്നു.
‘വധശിക്ഷയുടെ ഭാഗമായി തലകൊയ്യുന്നത് ക്രൂരവും, അപമാനകരമായ പെരുമാറ്റവും, എല്ലാ സാഹചര്യങ്ങളിലും അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം നിരോധിക്കപ്പെടേണ്ടതുമാണ്,’ ചൊവ്വാഴ്ച ജനീവയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ പീഢനത്തിനും മറ്റ് ക്രൂരവും, മനുഷ്യത്വരഹിതവും അതുമല്ലെങ്കില്‍ അപമാനകരവുമായ പെരുമാറ്റത്തിനോ ശിക്ഷയ്‌ക്കോ എതിരായ യുഎന്‍ പ്രത്യേക വക്താവ് യുവാന്‍ മെന്‍ഡസ് പറഞ്ഞു.
ശിക്ഷയുടെ കാടത്തപരമായ രീതിയ്ക്കപ്പുറം, വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുന്നവര്‍ കുറ്റവാളികളാണെന്ന് കണ്ടെത്തപ്പെടുന്നതിന്റെ നീതിരാഹിത്യത്തിലേക്കും നിരീക്ഷകര്‍ വിരല്‍ ചൂണ്ടുന്നു.
‘നിസാരമായ കുറ്റകൃത്യങ്ങള്‍ ആരോപിയ്ക്കപ്പെടുന്നവരെ വധശിക്ഷയ്ക്ക് ഇരയാക്കുന്നതും, ഇത് പീഢനങ്ങളിലൂടെ ഊറ്റിയെടുക്കുന്ന ‘കുറ്റസമ്മത’ ത്തിന്റെ അടിസ്ഥാനത്തിലാവുന്നതും സൗദി അറേബ്യയില്‍ ലജ്ജാകരമാകുന്ന വിധത്തില്‍ സാധാരണമായിക്കൊണ്ടിരിയ്ക്കുകയാണ്. സൗദി ഭരണാധികാരികള്‍ അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നങ്ങളെ അവഗണിയ്ക്കുന്ന കാഴ്ച തികച്ചും ഞെട്ടിയ്ക്കുന്നതാണ്.’ കഴിഞ്ഞ ആഴ്ച വിതരണം ചെയ്ത ഒരു പ്രസ്ഥാവനയില്‍ ആംനസ്റ്റിയുടെ സെയ്ദ് ബൌമെദൗ പറഞ്ഞു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ തരുന്ന വിവരപ്രകാരം കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള ഉടമ്പടികളുടെ ലംഘനമായി, പതിനെട്ടു വയസിന് താഴെയുള്ള ഒരു കുട്ടിയെ എങ്കിലും സൗദി അറേബ്യ ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 1985 തൊട്ടുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ പകുതിയോളം പേരെങ്കിലും വിദേശ പൗരന്മാരാണെന്ന് കാണാം. സൗദി നിയമങ്ങള്‍ പ്രകാരം ക്രൂര പീഢനങ്ങള്‍ക്ക് വിധിയ്ക്കപ്പെട്ട ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പെടുന്നു. ഈ നടപടികള്‍ മുന്‍കാലങ്ങളില്‍ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.
‘മനുഷ്യാവകാശ സംഘടനകളുടെ നിരവധി അഭ്യര്‍ത്ഥനകള്‍ക്ക് ശേഷവും വ്യക്തികളെ വധശിക്ഷയ്ക്ക് വിധിയ്ക്കുന്ന പ്രക്രിയ സൗദി അറേബ്യ അനഭിലഷണീയമായ നൈരന്തര്യത്തിലും അന്താരാഷ്ട്ര നിയമങ്ങളെ ലജ്ജാകരമായി അവഹേളിച്ചുകൊണ്ടും തുടരുകയാണ്,’ വിഷയത്തിലുള്ള മറ്റൊരു യുഎന്‍ വക്താവായ ക്രിസ്റ്റോഫ് ഹെയ്ന്‍സ് പറയുന്നു. സൗദി അറേബ്യയിലുള്ള മനുഷ്യാവകാശ വക്താക്കളെ ‘നിരന്തരം അവഹേളിയ്ക്കുന്ന പ്രവണത’ യുടെ പേരില്‍ ജൂലൈയില്‍ യുഎന്‍ രാജ്യത്തെ കുറ്റപ്പെടുത്തിയിരുന്നു.
വിടുവായന്മാരായ സെനറ്റര്‍ ജോണ്‍ മക്കെയിനും ആര്‍ ആരിസും ഉള്‍പ്പെടെയുള്ള യുഎസ് രാഷ്ട്രീയക്കാരെല്ലാം സൗദി അറേബ്യയുടെ മധ്യേഷ്യയിലെ പ്രധാന പ്രാദേശിക, രാഷ്ട്രീയ ശത്രുക്കളായ ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചിരുന്നു. പക്ഷെ സൗദിയിലേക്കാള്‍ പലമടങ്ങ് ശക്തമായ ഒരു ജനാധിപത്യ സംവിധാനമാണ് ഇറാനില്‍ നിലവിലുള്ളതെന്ന് അവരാരും ഓര്‍ത്തില്ല. മാത്രമല്ല, സൗദിയില്‍ നടക്കുന്ന പീഢനങ്ങളെ കുറിച്ച് അവരെല്ലാം മൗനികളും സഹിഷ്ണുക്കളുമാണ് താനും.