അഴിമുഖം പ്രതിനിധി
പാലക്കാടു നിന്നും കാസര്‍ഗോഡു നിന്നും 16 മലയാളികള്‍ ഐ എസില്‍ ചേരാന്‍ പോയി എന്ന അഭ്യൂഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഇന്ത്യയുടെ അന്താരാഷ്ട്ര രഹസ്യാന്വേഷണ റോ കേരളത്തില്‍ എത്തി. കാണാതയവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്കിയ സാഹചര്യത്തില്‍ കേരള പൊലീസും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍ എസ് ജിയും ഇതേ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം മലയാളികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നേതൃത്വം നല്‍കിയത് ഡോക്ടര്‍ ഇജാസ്, അബ്ദുള്‍ റഷീദ് എന്നിവരാണെന്ന് സംശയം. ഇജാസ് ഭാര്യക്കൊപ്പവും അബ്ദുള്‍ റഷീദ് ഗര്‍ഭിണിയായ ഭാര്യക്കും രണ്ടര വയസുള്ള മകള്‍ക്കുമൊപ്പമാണ് പോയിരിക്കുന്നത്.
തിരുവള്ളൂര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു ഡോ. ഇജാസ് പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ ഇവിടെ ചേരുന്നത്. എന്നാല്‍ ഇടക്കാലത്ത് ജോലി സ്ഥലത്തു നിന്നും ഇയാള്‍ മാറിനിന്നിരുന്നുവെന്നും പിന്നീട് തിരികെ വന്നു, ഒന്നരമാസം മുമ്പ് വീണ്ടും പോയെന്നും മെഡിക്കല്‍ സെന്ററിന്റെ ഉടമ പറയുന്നു. വളരെ മാന്യമായി പെരുമാറിയിരുന്ന വ്യക്തിയായിരുന്നു ഇജാസെന്നും പറയുന്നു.
കാണാതയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്ന തിരുവനന്തപുരം സ്വദേശി നിമിഷ(ഫാത്തിമ) ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹപാഠിയായിരുന്നുവെന്ന വിവരം പുറത്തുവരുന്നുണ്ട്. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ ഇരുവരും ഒരുമിച്ചു പഠിച്ചതായാണ് വിവരം. നിമിഷയെ അച്ചടക്കലംഘനത്തിന്റെ പേരില്‍ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നതായി കോളേജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.