UPDATES

വിദേശം

അവിശ്വാസി സ്ത്രീയെ തടവിലാക്കാം; കന്യകമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം- ഐ എസ് ലഘുലേഖ

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എങ്ങനെ തങ്ങളുടെ പിടിയിലാവുന്ന സ്ത്രീ അടിമകളോട് പെരുമാറാം എന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ലഘുലേഖ ഈ മാസം ആദ്യം തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്ര പ്രചാരകര്‍ പുറത്തിറക്കി. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മധ്യേഷ്യ മാധ്യമ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘ഗവേഷണ-ഫത്വ വകുപ്പാണ് ‘യുദ്ധതടവുകാരെയും അടിമകളെയും കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും’, എന്ന പേരിലുള്ള ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.

ഈ വര്‍ഷം മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണങ്ങളുടെയും കൂട്ടക്കൂരുതിയുടെയും സമയത്ത്, ഇസ്ലാമിക് സ്റ്റേറ്റുകാര്‍ ആയിരക്കണക്കിന് സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ചില കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ മതപരിത്യാഗികള്‍ എന്ന് ഇസ്ലാമിക് സ്റ്റേറ്റ് വ്യാഖ്യാനിക്കുന്ന മതവിഭാഗത്തില്‍ പെട്ട 2500 ഓളം യസീദി സ്ത്രീകളും ഉള്‍പ്പെടുന്നു. തീവ്രവാദികളുടെ ക്രൂരതയുടെയും പ്രാകൃതത്വത്തിന്റെയും ഞെട്ടിപ്പിക്കുന്ന വിവരണങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ യസീദി സ്ത്രീകള്‍ പുറംലോകത്തിന് നല്‍കിയത്. തങ്ങളുടെ അധീനതയിലുള്ള നിരവധി ലൈംഗിക അടിമകളെ കുറിച്ച് ജിഹാദികള്‍ തമാശ പറയുന്നതും പിന്നീട് അവരെ ബലാല്‍സംഘം ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ അടങ്ങുന്ന യുടൂബ് വീഡിയോ കഴിഞ്ഞ നവംബറില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഏതൊരു ‘അവിശ്വാസിയായ’ സ്ത്രീയെയും തടവിലാക്കാമെന്നും, അവള്‍ കന്യകയാണെങ്കില്‍ ‘ഉടന്‍ തന്നെ’ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ലഘുലേഖ വിശദീകരിക്കുന്നു. അവള്‍ കന്യകയല്ലെങ്കില്‍ നിര്‍ബന്ധമായും ‘അവളുടെ ഗര്‍ഭപാത്രം ശുദ്ധീകരിക്കണമെന്നും,’ അതില്‍ പറയുന്നു. പക്ഷെ എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ലഘുലേഖ വിശദീകരിക്കുന്നില്ല.

അപഹാസ്യവും തമാശനിറഞ്ഞതുമായ 27 ‘ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും’ അടങ്ങുന്നതാണ് ലഘുലേഖ. ഒരു പുരുഷന്‍, മറ്റൊരാളുടെ ‘സ്ത്രീ അടിമയെ ചുംബിക്കരുതെന്ന്’ അത് മുന്നറിയിപ്പ് നല്‍കുന്നു.
എപ്പോഴാണ് ഒരു സ്ത്രീ അടിമയെ മര്‍ദ്ദിക്കാന്‍ സാധിക്കുന്നത് എന്നതിനെ കുറിച്ചും ലഘുലേഖയില്‍ മാര്‍ഗനിര്‍ദ്ദേശം ഉണ്ട്.

‘അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സ്ത്രീ അടിമയെ മര്‍ദ്ദിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ മര്‍ദ്ദിച്ച് മുറിവേല്‍പ്പിക്കുന്നതും സ്വയം ആനന്ദം കണ്ടെത്തുന്നതിനായി മര്‍ദ്ദിക്കുന്നതും പീഢനത്തിന്റെ ഭാഗമായി മര്‍ദ്ദിക്കുന്നതും നിരോധിച്ചിരിക്കുന്നു. അവരുടെ മുഖത്ത് മര്‍ദ്ദനമേല്‍പ്പിക്കാനും പാടില്ല’.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ (അക്ഷരാര്‍ത്ഥത്തില്‍ ബലാല്‍സംഘം) ഏര്‍പ്പെടുന്നതിനും ജിഹാദികള്‍ക്ക് ലഘുലേഖ അനുവാദം നല്‍കുന്നു: ‘അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള വളര്‍ച്ചയുണ്ടെങ്കില്‍, പ്രായപൂര്‍ത്തിയാകാത്ത സ്ത്രീ അടിമകളുമായി ബന്ധപ്പെടാന്‍ അനുവാദം ഉണ്ടായിരിക്കും’.

അവരുടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും കടുത്ത തീവ്രവാദ നിലപാടുകള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇത്തരം ഒരു ലഘുലേഖയിലൂടെ ലക്ഷ്യമിടുന്നത്. ‘ഈ രേഖ അങ്ങേയറ്റം ജുഗുപ്‌സാവഹവും ഞെട്ടിക്കുന്നതുമാണെങ്കിലും അപ്രതീക്ഷിതമല്ലെന്ന്, ലണ്ടനിലെ ജിഹാദി വിരുദ്ധ സംഘടനയായ ക്വില്ലിയമിലെ ഗവേഷകനായ ചാര്‍ലി വിന്റര്‍ ദ ഇന്റിപെന്റന്റിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. ‘അവരുടെ മുന്‍ പ്രസിദ്ധീകരണങ്ങളിലും അടിമത്തത്തെ ന്യായീകരിക്കാനും നിയമവിധേയമാക്കാനും ഐഎസ് പ്രത്യശാസ്ത്ര പ്രചാരകര്‍ ശ്രമിച്ചിരുന്നതായി നമുക്കറിയാം’.

നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുമെങ്കില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈ മ്ലേച്ഛമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍