ഡോണ അബു-നാസര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)
ദശാബ്ദങ്ങളായി ഭീകരമായ യുദ്ധങ്ങളുടെ കെടുതികള്‍പേറുന്ന പശ്ചിമേഷ്യ ജോര്‍ദാന്‍ വൈമാനികനെ ചുട്ടുകൊന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പൈശാചികതയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്.
മൊവാത് അല്‍-കസാസ്ബെയുടെ കൊലപാതകത്തെ അപലപിക്കുന്നതില്‍ മേഖലയിലെ എതിരാളികളായ സൌദി അറേബ്യയും ഇറാനും ഒന്നിച്ചു. സുന്നി മുസ്ലീംങ്ങളുടെ പ്രമുഖ മതസ്ഥാപനമായ അല്‍-അസര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ‘കൊല്ലാനോ കുരിശിലേറ്റാനോ’ ആവശ്യപ്പെട്ടു. പൈശാചികവും പ്രാകൃതവും എന്നു വിശേഷിപ്പിക്കപ്പെട്ട തരം നടപടികള്‍ ഇനിയുമുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
“വൃത്തികേടിന്റെ ആഴം കൂട്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്,” ഇസ്ളാമിക തീവ്രവാദ വെബ്സൈറ്റുകള്‍ക്കെതിരായ സൌദി സര്‍ക്കാര്‍ പദ്ധതി, അസകീനയുടെ തലവന്‍ അബ്ദുല്‍മനം അല്‍മുഷാവാ പറഞ്ഞു. “പുതിയതെന്തെങ്കിലും ചെയ്തില്ലെങ്കില്‍ ആളുകള്‍ ശ്രദ്ധിക്കില്ല. അതുകൊണ്ടു ഇനിയും വൃത്തികേടുകള്‍ പ്രതീക്ഷിക്കാം.”
ബന്ദികളുടെ വധം ചിത്രീകരിച്ചതില്‍ ഏറ്റവും പുതിയതാണ് ജോര്‍ദാന്‍ വൈമാനികന്‍. ഇറാക്കിലും ശിരയായിലുമായി സ്വയം പ്രഖ്യാപിച്ച തങ്ങളുടെ ഖിലാഫത്തിനെതിരെ യു എസ് നേതൃത്വത്തില്‍ നടക്കുന്ന സൈനികാക്രമണത്തില്‍ സഹായിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. തീവ്രവാദികള്‍ക്കെതിരെ സൈനികേതര സഹായമായി 200 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയുടെ നടപടിക്ക് പ്രതികാരമായി രണ്ടു ജപ്പാന്‍ ബന്ദികളെ തങ്ങള്‍ കൊന്നതായും ഐ എസ് പറയുന്നു.
തീവ്രവാദികള്‍ക്കെതിരായ ബോംബാക്രമണം നടത്തവേ സിറിയയില്‍ വിമാനം തകര്‍ന്നുവീണപ്പോളാണ് 27-കാരനായ അല്‍-കസാസ്ബേ ഐ എസ് പിടിയിലായത്. ജനുവരി 3-നു അയാള്‍ കൊല്ലപ്പെട്ടു എന്നു ജോര്‍ദാന്‍ സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ആ വിവരം എങ്ങനെ കിട്ടി എന്നു വെളിപ്പെടുത്തുന്നില്ല.
അയാളുടെ മരണദൃശ്യം ട്വിറ്ററില്‍ പ്രചരിക്കുന്നു. തലയറുത്തു കൊല്ലുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇതുവരെയുള്ള രീതിയില്‍ നിന്നും വ്യത്യസ്തമാണ് ഈ ചുട്ടുകൊല്ലല്‍.
“മരങ്ങള്‍, ഉറുമ്പുകള്‍, പ്രാണികള്‍ എന്നിവയെപ്പോലും കത്തിക്കുന്നത് ഇസ്ലാം വിലക്കുന്നു,പിന്നെയാണോ മനുഷ്യര്‍,അവര്‍ ശത്രുക്കളായാല്‍ പോലും.” അലുംഷാവാ പറഞ്ഞു. “ഇവരുടെ നടപടികള്‍ക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല.”
ഇസ്ലാമിക് സ്റ്റേറ്റ് “ജീവന്റെയല്ല മരണത്തിന്റെ വ്യവസായത്തിലാണ് കേമന്‍മാരെന്ന്” ഖത്തര്‍ സര്‍വ്വകലാശാലയിലെ ശരിയാ പഠന വിഭാഗം അദ്ധ്യാപകന്‍ സുല്‍ത്താന്‍ അല്‍-ഹാശിമി പറഞ്ഞു.
“അവര്‍ക്ക് ജിഹാദിന്റെ നിയമങ്ങളറിയില്ല, തടവുകാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, മൃതദേഹങ്ങളെ വികൃതമാക്കരുതെന്നും. കിഴക്കും പടിഞ്ഞാറും അവര്‍ ഇസ്ലാമിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി.”
സിറിയന്‍ നഗരമായ റാഗാ 2013-ല്‍ തലസ്ഥാനമാക്കുകയും, തൊട്ടടുത്ത വര്‍ഷം ഖിലാഫത് പ്രഖ്യാപിക്കുകയും ചെയ്തതിനുശേഷം തീവ്രവാദികള്‍ ആയിരങ്ങളെയാണ് കൊന്നത്. വെടിവെച്ചും, തലയറുത്തും, കുരിശിലേറ്റിയും,കല്ലെറിഞ്ഞും, കെട്ടിടങ്ങളില്‍ നിന്നു എറിഞ്ഞും കൊന്നുതള്ളി.
വൈമാനികനെ കൊന്നതും അത് പ്രദര്‍ശിപ്പിച്ചതുമായ രീതിയാണ് അതിനെ വ്യത്യസ്തമാക്കുന്നത്. റാഗായില്‍ അതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായ സന്തോഷം അവര്‍ ദൃശ്യവത്കരിച്ചു എന്നാണ് തീവ്രവാദി സംഘങ്ങളെ നിരീക്ഷിക്കുന്ന SITE Intel Group വെളിപ്പെടുത്തിയത്.
കൊലപാതകം മനുഷ്യതരഹിതവും അനിസ്ലാമികവുമാണെന്ന് ഇറാന്‍ വിശേഷിപ്പിച്ചു. ഹീനമായ കുറ്റം എന്നു വിശേഷിപ്പിച്ച സൌദി അറേബ്യ, ഖുറാനിലെ സഹിഷ്ണുതയുടെ ഇസ്ലാം അനുശാസിക്കുന്ന ഒന്നല്ലെന്നും കൂട്ടിച്ചേര്‍ത്തു.
എല്ലാ തരം തീവ്രവാദത്തെയും നേരിടാനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെയും തന്റെ രാജ്യത്തിന്റെയും പ്രതിബദ്ധതയാണ് യു എ ഇ വിദേശകാര്യ മന്ത്രി പ്രകടമാക്കിയത്.
പുരോഹിതരും നടപടിയെ അപലപിച്ചു. തുടച്ചുനീക്കേണ്ട ഒരു പൈശാചിക ഭീകരവാദി സംഘമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്നാണ് അല്‍ അസറിന്റെ വലിയ ഇമാം പ്രതികരിച്ചത്.
മൊറോക്കോയില്‍, 2003-ല്‍ കാസാബ്ലാങ്കായില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന പേരില്‍ തടവിലാക്കിയ മൊഹമ്മദ് അബ്ദുള്‍വഹാബ് റഫീക്കി തന്റെ ഫെയ്സ്ബുക് പുറത്തില്‍ എഴുതിയത്, ഇസ്ലാമിന് ഒരു വീണ്ടെടുപ്പ് കാലം ആവശ്യമാണ് എന്നാണ്.മാറ്റം ആവശ്യമാണ്, “ഈ മതത്തെ അത് വന്ന രൂപത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്ക് കഴിയണം. ലോകത്തോടുള്ള കരുണ, കത്തിക്കലും, അംഗവൈകല്യം വരുത്തലും, വികൃതമാക്കുകയുമല്ല എന്ന്.”
റബാത്തില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന മോന ഹെയിം എന്ന 27-കാരി വൈമാനികന്റെ കോളയുടെ ദൃശ്യം കണ്ടു: “ഇത് വീണ്ടും ഇസ്ലാമിനോടുള്ള കനത്ത നിന്ദയാണ്.”