അഴിമുഖം പ്രതിനിധി
ഇസ്രയേല്‍ പാര്‍ലമെന്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ അനായാസ ജയം നേടി നാലാമതും പ്രധാനമന്ത്രിയാകാമെന്ന ബഞ്ചമിന്‍ നേതനാഹ്യുവിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ നേതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി പിറകിലായതോടെയാണിത്.
120 അംഗ നെസറ്റില്‍ മന്ത്രിസഭ രൂപീകരിക്കണമെങ്കില്‍ 61 സീറ്റ് വേണം. നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് 22 സീറ്റേ നേടുകയുള്ളൂ എന്നാണ് അഹ്‌റാനോട് പത്രം നടത്തിയ സര്‍വ്വേയില്‍ പറയുന്നത്. ഹെര്‍സോഗിന്റെ സിയോണിസ്റ്റ് യൂണിയന് 26 സീറ്റും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തിയാലും മറ്റ് ചെറുകിട പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് നേതന്യാഹുവിന്റെ കണക്കുകൂട്ടല്‍. ഹെര്‍സോഗിന് തന്റെ മന്ത്രിസഭയില്‍ ധനമന്ത്രിസ്ഥാനവും നേതന്യാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിനിടെ വിദേശശക്തികള്‍ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നും നേതന്യാഹു ആരോപണമുന്നയിച്ചിട്ടുണ്ട്. ഇടത്പക്ഷ ഗ്രൂപ്പുകളുടേയും, മാധ്യമങ്ങളുടേയും സഹായത്തോടെയാണ് അവര്‍ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആര്‍മി റേഡിയോയിലൂടെയാണ് നേതന്യാഹുന്റെ വെളിപ്പെടുത്തല്‍. ഇസ്രയേലില്‍ ശക്തമായ ഭരണകൂടം പാടില്ലെന്നാണ് അവരുടെ ആവശ്യം. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല സര്‍ക്കാരാണ് അവരുടെ ലക്ഷ്യമെന്നും നേതന്യാഹു ചൂണ്ടിക്കാട്ടി.