UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാങ്കേതിക വിദ്യയുടെ ജനാധിപത്യത്തെ ഭരണകൂടം ഭയക്കുന്നതെന്തിന്?

Avatar

അനൂപ് കുമാരന്‍

ഐ ടി നിയമത്തിന്റെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ജനാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ലഭിച്ച ഒരു വലിയ സമാശ്വാസമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നവരെ തികച്ചും വിവേചന രഹിതമായി അറസ്റ്റു ചെയ്യാന്‍ നിയമപാലകര്‍ക്ക് അനുവാദം നല്‍കിയിരുന്ന ഈ നിയമത്തിനൊപ്പം കേരള പൊലീസ് നിയമത്തിലെ സമാനമായ 118ഡി വകുപ്പും കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പിനപ്പുറം എന്തൊക്കെ ശേഷിക്കുന്നുണ്ട്? ഐ ടി നിയമത്തിന്റെ നിലവിലെ പോരായ്മകള്‍ എന്തെല്ലാം? നിയമജ്ഞരും ഈ നിയമം ചുമത്തപ്പെട്ട വ്യക്തികളും സാമൂഹ്യ നിരീക്ഷകരും ഉള്‍പ്പെടുന്ന ഒരു ചര്‍ച്ച തുടരുന്നു. 

ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സ് ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയകളിലുടെ ചെയ്യുന്ന പോസ്റ്റുകളോ കമന്റുകളോ ലൈക്കുകളോ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടോ ശല്യമോ (inconvenience or annoyance) തോന്നിയാല്‍ പോലും അയാള്‍ക്ക് നിങ്ങള്‍ക്കെതിരെ സ്ഥലം പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കാനും സബ് ഇന്‍സ്‌പെക്ടര്‍ക്ക് നിങ്ങളെ അറസ്റ്റ്‌ ചെയ്ത് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസ് രജിസ്റ്റര്‍ ചെയ്യാനും കഴിയും. എന്നാല്‍ ഇതേ കാര്യം തന്നെ നിങ്ങള്‍ പത്രത്തിലുടെയോ പോസ്റ്റര്‍ ഒട്ടിച്ചോ നോട്ടീസ് അടിച്ചു വിതരണം ചെയ്‌തോ ഫ്‌ളെക്‌സ് വച്ചോ ചെയ്താല്‍ അപമാനിതനായ വ്യക്തിക്ക് ആകെക്കൂടി ചെയ്യാന്‍ കഴിയുന്നത് ക്രിമിനല്‍ കോടതിയില്‍ നേരിട്ടു പരാതി കൊടുത്ത് താന്‍ യാതൊരു തെറ്റും ചെയ്യാതെ അപമാനിതനായെന്ന്‍ കോടതിയെ പൂര്‍ണ്ണമായി ബോധ്യപ്പടുത്തുകയാണ്. അങ്ങനെ സംശയത്തിനിടയില്ലാത്തവിധം കോടതിക്കു ബോധ്യപ്പെട്ടാല്‍ മാത്രമേ പ്രതിക്കെതിരെ നടപടി സ്വീകരിക്കുകയുള്ളൂ. 

ഒരേകാര്യം വ്യത്യസ്ത മാധ്യമങ്ങളില്‍കൂടി ചെയ്യുമ്പോള്‍ എന്തുകൊണ്ട് രണ്ടുതരം ശിക്ഷ എന്ന ന്യായമായ ചോദ്യത്തിന് അല്‍പം ചരിത്രം പറയാം. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ പാസാക്കിയ നിയമമാണ് IT Act 2000. ഈ നിയമത്തിന് ഒരു ഭേദഗതി അഴിമതിയുടെ പേരില്‍ ജയിലിലായ എ. രാജ IT മന്ത്രിയായിരിക്കെ കൊണ്ടുവരികയും യാതൊരു ചര്‍ച്ചയും കൂടാതെ ഇന്ത്യന്‍ ലോകസഭ അത് പാസാക്കുകയും ചെയ്തു. അതാണ് Section 66 A എന്ന കരിനിയമം. ഇതുപയോഗിച്ചാണ് സോഷ്യല്‍ മീഡിയയിലെ മുഴുവന്‍ വിമര്‍ശനങ്ങളെയും ഭരണകൂടം കൂച്ചുവിലങ്ങിടുന്നത്. ഈ ഭേദഗതി ബില്ലായി ലോകസഭയില്‍ അവതരിപ്പിക്കുനതിനു മുന്‍പ് ശിക്ഷകാലാവധി 2 വര്‍ഷമാണ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്, എന്നാല്‍ പാസ്സാക്കിയപ്പോള്‍ അത് 3 വര്‍ഷമായി.

സാങ്കേതികവിദ്യ, വികാസത്തിലുടെ അതിന്റെ തന്നെ ജനാധിപത്യവല്‍ക്കരണത്തിനു ശ്രമിക്കുമ്പോള്‍ നമ്മുടേതുപോലുള്ള മൂന്നാംലോക ഭരണകൂടങ്ങള്‍ ഈ മുന്നോട്ടുപോക്കുകളെ ഭീതിയോടെയും സംശയത്തോടെയുമാണ് നോക്കിക്കാണുന്നത്. തങ്ങള്‍ കുത്തകയാക്കിവച്ചിരിക്കുന്ന പലതും ഈ സുതാര്യവല്‍കരണത്തിലുടെ നഷ്ടപ്പെടുമെന്ന ബോധ്യവും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും ഇതിലുണ്ട്. IT Act, Section 66A എന്നത് സത്യത്തില്‍ U Kയിലെ The Communications Act 2003 ന്റെ Section 127 അതേപടി കോപ്പി ചെയ്താണ്. വിരോധാഭാസമെന്നുപറയട്ടെ UK നിയമത്തില്‍ ശിക്ഷാ കാലാവധി ഏറ്റവും കൂടിയത് വെറും 6 മാസമാണ്. തന്നെയുമല്ല സുപ്രധാനമായ കാര്യം ഈ നിയമം പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അതുകൊണ്ട് നിലനില്‍ക്കില്ലയെന്നും അവിടുത്തെ പരമോന്നത നീതിപീഠമായ House of Lords 2006ല്‍ DPP vs Collins എന്ന കേസില്‍ വിധിക്കുകയുണ്ടായി.

യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമായ Article 19(1)a എന്ന Freedom of Speech & Expression ന്റെ ലംഘനമാണ് ഈ കരിനിയമം. ഈ നിയമത്തിലൂടെ ഉന്നതപദവിയിലിരിക്കുന്നവരുടെ തെറ്റുകളെ ഫേസ്ബുക്കിലുടെ വിമര്‍ശിച്ചതിന്റെ പേരില്‍ യുണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ മുതല്‍ ചെറിയ പെണ്‍കുട്ടികളെവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ടുണ്ട്. കേരളത്തിലാകട്ടെ ഒട്ടനവധി പേര്‍ ഈ നിയമംമൂലം ദിവസവും പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഞാന്‍ ക്രാഫ്റ്റ് ആശുപത്രിയിലെ നേഴ്‌സ്മാരുടെ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തിനു വേണ്ടിയുള്ള സമരത്തെ പിന്തുണച്ചതും കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ പച്ചമരം അന്യായമായി മുറിച്ചു മാറ്റാന്‍ ശ്രമിച്ചത് തടഞ്ഞുകൊണ്ട് മുന്‍സിഫ് കോടതിയില്‍നിന്ന് ഉത്തരവ് സമ്പാദിച്ചതും അധികാരികളെ അസ്വസ്ഥരാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആറുമാസങ്ങള്‍ക്കു മുന്‍പ് ക്രാഫ്റ്റ് ആശുപത്രി കൊടുത്ത പരാതിയില്‍ സമരസമയത്തു മറ്റൊരാള്‍ പോസ്റ്റ്‌ചെയ്ത ഒരു കുറിപ്പില്‍ ലൈക് ചെയ്ത ആയിരത്തില്‍പരം ആളുകളില്‍ ഒരാളായ എന്നെയും United Nurses Association സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷായെയും കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ Section 66A ഉപയോഗിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് ഞങ്ങളെ ജാമ്യത്തില്‍ വിട്ടു. കൂടാതെ എന്‍റെ ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ കൊടുത്ത  പരാതിയിലും Kerala Police Act Section 118 d പ്രകാരവും എന്നെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

തുടര്‍ന്നാണ് ഞാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ് മുതലായ സോഷ്യല്‍ മീഡിയകളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടി ബഹുമാനപ്പെട്ട സുപ്രീംകോടതി മുന്‍പാകെ ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളായ ആര്‍ട്ടിക്കിള്‍ 14, 19(1)മ, 21 എന്നിവയുടെ ലംഘനമാണ് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66A, കേരള പോലീസ് ആക്ടിലെ 118 d എന്നി വകുപ്പുകള്‍ എന്നും അതുകൊണ്ട് ഈ വകുപ്പുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

അഡ്വക്കേറ്റ് ലക്ഷ്മി രഞ്ജിത്ത് മാരാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കും കൊടുങ്ങല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ക്രാഫ്റ്റ് ആശുപത്രിക്കും മലയാള മനോരമയുടെ പ്രാദേശിക കരാറുകാരന്‍ ഗിരീഷ് ഉണ്ണികൃഷ്ണനും നോട്ടീസ് അയക്കാന്‍ ഉത്തരവായി.

ഈ കേസ്, സമാന സ്വഭാവമുള്ള മറ്റു കേസുകളും കൂടി ഒരുമിച്ച് കേട്ട സുപ്രീംകോടതിയുടെ ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് രോഹിന്റന്‍ നരിമാന്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66A യും കേരള പോലീസ് ആക്ടിലെ 118 d യും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന freedom of speech and expression ന് വിരുദ്ധമാകയാല്‍ നിലനില്‍ക്കുന്നതല്ല എന്നു വിധിക്കുകയായിരുന്നു.

Information Technology Act Sec.66A യും Kerala Police Act Sec.118d യും ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഈ വിധി ജനാധിപത്യത്തിന്റെ വിജയമാണ്. എല്ലാം നമ്മളില്‍ നിന്നും പറിച്ചുമാറ്റപ്പെടുമ്പോഴും പ്രത്യാശിക്കാന്‍ ഇനിയും ചിലത് ബാക്കിയുണ്ടെന്നും അതില്‍ പ്രധാനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ഉന്നത നീതിപീഠമെന്നും ഈ വിധി നമ്മോടു പറയാതെ പറയുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് ഈ വിധിയെന്നും വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം മൂലം നിരോധിക്കാന്‍ ഇന്ത്യന്‍ നിയമനിര്‍മാണസഭകള്‍ക്ക് സാധ്യമല്ലെന്നും അതിനുകൂട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ ജുഡിഷ്യറിയെ കിട്ടില്ലന്നു തെളിയിക്കുന്നതുമാണ് ഈ വിധി.

*Views are Personal

(മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍