പ്രധാന ലോകനേതാക്കളോടൊപ്പമായിരുന്നു ഇവാന്‍ക ട്രംപ് ജി-20 വേദിയില്‍ ഇരുന്നത്
വൈറ്റ് ഹൗസിലെ പ്രധാന തസ്തികകളില്‍ ബന്ധുക്കളെ നിയമിച്ചുകൊണ്ട് സ്വജനപക്ഷാപാതമാണ് യുഎസ് പ്രസിഡന്റ് ട്രംപ് നടത്തുന്നത് എന്ന രൂക്ഷമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കേ ഇന്നലെ ജി-20 ഉച്ചകോടിയില്‍ പ്രധാന ലോകനേതാക്കളോടൊപ്പം അദ്ദേഹത്തിന്റെ മകള്‍ ഇവാന്‍ക ട്രംപ് വേദി പങ്കിട്ടത് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നു. ട്രംപ് വേദി വിട്ട ഒരു ചെറിയ ഇടവേളയില്‍ യുഎസിനെ ഇവാന്‍ക പ്രതിനിധീകരിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, തുര്‍ക്കി പ്രസിഡന്റ് റെസെപ് തായിപ് എര്‍ദോഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തുടങ്ങിയ നേതാക്കള്‍ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. എന്നാല്‍ ഇവന്‍ക ഉച്ചകോടിയുടെ പിന്‍നിരയിലുള്ള ഒരു മുറിയിലായിരുന്നുവെന്നും പ്രസിഡന്റിന് അല്‍പ സമയത്തേക്ക് മാറി നില്‍ക്കേണ്ടി വന്നപ്പോഴാണ് അവര്‍ പ്രധാന വേദിയിലേക്ക് എത്തിയതെന്നുമാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. ആഫ്രിക്കന്‍ വികസനം പോലെയുള്ള മേഖലകളില്‍ ലോക ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളെ കുറിച്ച് ലോക ബാങ്ക് പ്രസിഡന്റ് വിശദീകരിക്കുന്ന വേളയിലായിരുന്നു ഇവാന്‍ക മുഖ്യവേദിയിലേക്ക് വന്നത്. മറ്റ് നേതാക്കള്‍ക്ക് വിട്ടുനില്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളിലൊക്കെ അവരെ പ്രതിനിധീകരിക്കാന്‍ മറ്റുള്ളവര്‍ ഉണ്ടായിരുന്നുവെന്നും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു.
എന്നാല്‍ ഈ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് യുഎസിലെങ്ങും ഉയര്‍ന്നുവരുന്നത്. തിരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയില്ലാത്ത, തയ്യാറെടുപ്പുകള്‍ നടത്താത്ത ഒരു ന്യൂയോര്‍ക്ക് പ്രമാണി അമേരിക്കന്‍ ദേശീയ താല്‍പര്യങ്ങളെ പ്രതിനീധികരിക്കാന്‍ നിയോഗിക്കപ്പെട്ട ഏറ്റവും മികച്ച വ്യക്തിയാവുന്നത് അപലപനീയമാണ് എന്ന് ചരിത്രകാരി അന്നെ ആപ്പിള്‍ബൗം ട്വീറ്ററില്‍ കുറിച്ചു.
നേരത്തെ സ്ത്രീ സംരംഭകര്‍ക്കുള്ള ധനസഹായും വര്‍ദ്ധിപ്പിക്കുന്നതിനായി ലോക നേതാക്കള്‍ ഒത്തുകൂടിയപ്പോള്‍ ട്രംപ് മകളെ വാനോളം പുകഴ്ത്തിയിരുന്നു. ആദ്യ ദിവസം മുതല്‍ പുത്രി ഇവന്‍കയെ കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്ന് ട്രംപ് പരാമര്‍ശിച്ചിരുന്നു. താന്‍ മകളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കിയോ എന്ന സന്ദേഹവും അദ്ദേഹം പങ്കുവച്ചിരുന്നു. തന്റെ മകളായല്ല പിറന്നിരുന്നതെങ്കില്‍ അവര്‍ക്ക് ജീവിതം കൂടുതല്‍ അനായാസമാകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.