അഴിമുഖം പ്രതിനിധി
സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് പെരുമ്പാവൂര്‍ ദുരന്തത്തില്‍ പ്രതികരിച്ചുകൊണ്ട് ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘ മേലോട്ട് വികസിക്കുന്ന നാട്ടില്‍ താഴെയുള്ള വീട്ടിലെ രോദനം കേള്‍ക്കുന്ന സംവിധാനം നമുക്ക് ഉണ്ടാവണ്ടേ?’ എന്നാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ജേക്കബ്തോമസ് കുറിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വികസന വളര്‍ച്ചയെ കുറിച്ച് അഭിമാനം കൊള്ളുന്ന ഭരണകൂടത്തിന് ഒരു പെണ്‍കുട്ടി അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ട് അതിന് ഉത്തരവാദിയായവരെ പിടികൂടാന്‍ കഴിയാത്തതിനെതിരെ ഉയരുന്ന ജനവികാരത്തെ അനൂകൂലിക്കുന്നതാണ് ജേക്കബ് തോമസിന്റെ കുറിപ്പ്. സ്ത്രീകള്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കഴിയാത്ത ഭരണകൂടത്തിന് വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ എന്തു യോഗ്യതയാണുള്ളതെന്ന പൊതുവികാരം ഈ കുറിപ്പിലും പങ്കുവയ്ക്കപ്പെടുന്നുണ്ട്. സ്മാര്‍ട്ട് സിറ്റിയും വിമാനത്താവളവും തുറമുഖവും വികസനത്തിന്റെ ചിഹ്നങ്ങളായി പറഞ്ഞു നടക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജീവിക്കുന്നുണ്ടായിരുന്നുവെന്ന് അറിയുന്നത് അവള്‍ പൈശാചികമായി കൊല ചെയ്യപ്പെട്ടതിനുശേഷമാണ്. ആ പെണ്‍കുട്ടിയെ പോലെ ആയിരിക്കണക്കിന് പെണ്‍കുട്ടികള്‍ ജീവിതത്തിനും മാനത്തിനും യാതൊരു സുരക്ഷതിത്വവുമില്ലാതെ ഏപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്തവും പ്രതീക്ഷിച്ചു കഴിയുന്നുണ്ട്. അവരുടെ അമ്മമാര്‍ ഉറക്കമൊഴിഞ്ഞും കാവലിരുന്നും നെഞ്ചുപൊള്ളി കഴിയുന്നുണ്ട്. ഇത്തരമൊരു നാട് ഏതു വികസനത്തിന്റെ പേരില്‍ ഊറ്റം കൊള്ളണമെന്നാണ് ജേക്കബ് തോമസും ചോദിക്കുന്നത്. ആ ചോദ്യം മലയാളി സമൂഹം മൊത്തം ഏറ്റെടുത്തെത്തു തങ്ങളുടേതുകൂടിയാക്കിയിരിക്കുന്നു എന്നതാണ് ജേക്കബ് തോമസിന്റെ പോസ്റ്റ് വൈറല്‍ ആകാന്‍ കാരണവും.