പൊലീസ് വെടിവയ്പിൽ ജാഫ്‌ന സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികൾ മരണമടഞ്ഞതിനെ തുടർന്ന് ശ്രീലങ്കയിൽ വിദ്യാർത്ഥികളുടെ വ്യാപക പ്രതിഷേധം. ശ്രീലങ്കയിലെ ആയിരക്കണക്കിന് വിദ്യാർഥികൾ ജാഫ്‌ന നഗരത്തിൽ ഒത്തുകൂടുകയും എ 9 എന്ന രാജ്യത്തെ പ്രധാന ഹൈവേ ഉപരോധിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിലെ ക്രിമിനൽ അന്വേഷണ വിഭാഗം കേസിൽ 5 പോലീസുകാരെ അറസ്റ്റ് ചെയ്തത് തടവിൽ പാർപ്പിച്ചിട്ടുണ്ട്.
കൊലപാതകത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജാഫ്‌ന സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. തമിഴ് ജനസംഖ്യ കൂടുതലുള്ള ജാഫ്‌നയിൽ മാത്രം ഒതുങ്ങാതെ രാജ്യത്തെ എല്ലാ സർവകലാശാലയിലെ വിദ്യാർത്ഥികളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തമിഴ് നാഷണൽ അലയൻസ് പാർട്ടിയുടെ നേതാവ് ആർ. സമ്പന്തൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ശ്രീലങ്കൻ രാഷ്ട്രപതി മൈത്രിപാല സിരിസേന സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിറക്കി. ഇത് പോലൊരു സംഭവം നടക്കുന്നത് പശ്ചിമ മേഖലയിലാണെങ്കിൽ ഗവൺമെന്റിന്റെ പ്രതികരണം മറ്റൊരു തരത്തിൽ ആയേനെ എന്ന് ടി എൻ എ പ്രവർത്തകൻ സുരേഷ് പ്രേമചന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച ഹർത്താലിന് ആഹ്വനം ചെയ്തിരിക്കുകയാണ് തമിഴ് നാഷണൽ അലയൻസ്.
കൂടുതൽ വായിക്കാൻ: https://goo.gl/QBM2xZ