UPDATES

എസ് എഫ് ഐക്ക് ആസ്ഥാന കവിയില്ല; സാം മാത്യുവിനെ വിമര്‍ശിച്ച് ജെയ്ക് സി തോമസ്‌

അഴിമുഖം പ്രതിനിധി

വിവാദമായ സാം മാത്യുവിന്‍റെ ‘ബലാല്‍സംഗ’ കവിതയെ വിമര്‍ശിച്ചു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്‌. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജെയ്ക് സാം മാത്യുവിനെ വിമര്‍ശിച്ചിരിക്കുന്നത്. ‘എസ്എഫ്ഐ യ്ക്ക്‌ ഒരു ആസ്ഥാന കവിയോ, പാട്ടുകാരനോ ഇല്ലായെന്നത് എല്ലാ സഹൃദയരോടും ഓർമിപ്പിച്ചു കൊള്ളട്ടെ. സൂര്യന് കീഴിൽ ഉള്ള ഏതൊരു വിഷയത്തേയും കുറിച്ച് ഏതൊരാൾക്കും എഴുതാനും സംസാരിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ മാനിച്ചു കൊണ്ട് തന്നെ ‘ബലാത്സംഗ’ത്തോട് സമരസപ്പെടൽ പ്രഖ്യാപിക്കുന്ന പ്രമേയങ്ങളോട് യോജിപ്പിന്റെ ഒരു കണിക പോലുമില്ലായെന്നും ഉള്ളത് കലർപ്പില്ലാത്ത തികഞ്ഞ വിയോജിപ്പ് മാത്രമാണെന്നും അറിയിച്ചു കൊള്ളുകയാണ്’. എന്ന് പോസ്റ്റിലൂടെ ജെയ്ക് പറയുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

കവിതകളും വാക്കുകളും ചർച്ചയ്ക്കു വരുമ്പോൾ..

എസ്എഫ്ഐയുടെ ആസ്ഥാന പാട്ടുകാരൻ, സംസ്ഥാന പ്രസിഡന്റിന്റെ പ്രിയപ്പെട്ടവൻ , തുടങ്ങി എം.സ്വരാജ് അവതാരിക എഴുതും എന്നും വരെയുള്ള പരിഹാസത്തോളം വന്നെത്തുന്ന യാതൊരു കാമ്പുമില്ലാത്ത വിമർശനങ്ങൾ അത്ഭുതങ്ങൾക്കു തെല്ലും ഇടയില്ലാത്ത വിധം സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

എസ്എഫ്ഐ യ്ക്ക്‌ ഒരു ആസ്ഥാന കവിയോ, പാട്ടുകാരനോ ഇല്ലായെന്നത് എല്ലാ സഹൃദയരോടും ഓർമിപ്പിച്ചു കൊള്ളട്ടെ. സൂര്യന് കീഴിൽ ഉള്ള ഏതൊരു വിഷയത്തേയും കുറിച്ച് ഏതൊരാൾക്കും എഴുതാനും സംസാരിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ മാനിച്ചു കൊണ്ട് തന്നെ ‘ബലാത്സംഗ’ത്തോട് സമരസപ്പെടൽ പ്രഖ്യാപിക്കുന്ന പ്രമേയങ്ങളോട് യോജിപ്പിന്റെ ഒരു കണിക പോലുമില്ലായെന്നും ഉള്ളത് കലർപ്പില്ലാത്ത തികഞ്ഞ വിയോജിപ്പ് മാത്രമാണെന്നും അറിയിച്ചു കൊള്ളുകയാണ്.

കോളേജിൽ ‘കൌണ്ടർ കൾച്ചർ ‘ പഠിക്കുമ്പോൾ ഫുക്കോയുടെ ‘ഓൺ സെക്ഷ്വാലിറ്റി ‘ പഠിപ്പിച്ച അധ്യാപകനിലെ ”ലൈംഗിക വിചാരങ്ങളെ” കുറിച്ച് സംശയ രോഗത്തോടെ കണ്ട തലച്ചോറുകളെയാണ് ഓർമ്മ വരുന്നത് . ‘രാഷ്ട്രീയമായ ശരികൾ’ കൊണ്ട് തനിമയാർന്നതു മാത്രം തിരഞ്ഞെടുത്തു ആഘോഷിക്കാൻ മാത്രമുള്ള പ്രബുദ്ധതയും, ഉൾക്കാമ്പും നിറഞ്ഞവർ മാത്രമല്ലല്ലോ നമ്മുടെ സഹൃദയ ലോകത്തെ പൂർണമാക്കുന്നത്. പൊതുബോധത്തെ തൃപ്തിപ്പെടുത്തിയ ‘സഖാവ്’ ജനപ്രിയമായതിൽ അതിശയോക്തി ഉണ്ടായിരുന്നില്ല. നമ്മുടെ സാഹിത്യ ചരിത്രത്തിനു അതൊരു അപവാദമാണെന്ന്‌ തെല്ലും കരുതുന്നുമില്ല. പക്ഷേ കൈരളി ചാനലിലെ അഭിമുഖത്തിൽ, ചൊല്ലി കേട്ട വരികളുടെ പ്രമേയത്തെ രാഷ്ട്രീയമായി നഖശിഖാന്തം എതിർക്കുക തന്നെ ചെയ്യും. എന്നാൽ ഏതു ഹൃദയ വിചാരത്തിലും എഴുതാനുള്ള അവകാശം ഒരാൾക്ക് മാത്രം നിഷേധിക്കുമെന്ന മട്ടിലുള്ള വിമർശനങ്ങളോട് വിയോജിച്ചു കൊണ്ട് തന്നെ.

തളം കെട്ടിയ ചളിക്കുണ്ട് പോലുള്ള കാലത്തെക്കുറിച്ചു കക്കാട് പാടിയത് ‘പോത്ത്’ എന്ന തന്റെ കവിതയിലൂടെ ആയിരുന്നു. ചലനാത്മകത ചോർന്നു പോകുമ്പോൾ കാലം ചാവുകയും പിന്നെ ചീയുകയും ചെയ്യും. ദുർഗന്ധത്തെ സുഗന്ധമെന്ന പോലെ സ്വംശീകരിക്കുന്ന ‘പുരോഗമന’ചിത്തർ’ക്കു അവർ ഏതു അവതാര വേഷം ചമഞ്ഞവരെങ്കിലും, ചളിയിൽ കൊഴുത്തു മെയ് ആവോളം താഴ്ത്തി ആഹ്ളാദിക്കുന്ന ‘പോത്ത്’ പലവിധാവർത്തി പാരായണമർഹിക്കുന്നുണ്ട്.

ഏതൊരു കഥാകാരന്റെയും കവിയുടെയും സൃഷ്ടികളെ വിലയിരുത്തപ്പെടുക അവ ഉയർത്തുന്ന ആശയധാരയ്ക്കു അടിസ്ഥാനമായിട്ടാവും. അവിടെ റോലാൻഡ് ബാർത്‌ പറഞ്ഞ പോലെ ‘എഴുത്തുകാരന്റെ മരണം’ അതെഴുതി കഴിയുമ്പോൾ തന്നെ സംഭവിക്കുന്നതും, ജീവിക്കുന്നത് അനുവാചക ലോകവുമാണ്. അതുകൊണ്ട് തന്നെ എഴുത്തുകാരൻ ആശയപരമായി ഏതു വിഭിന്ന ധ്രുവങ്ങളിലാവുമ്പോഴും കൃതികളിലുയരുന്ന പ്രമേയത്തിന്റെ രാഷ്ട്രീയ ശരിയോട്, മറ്റുള്ള വിയോജിപ്പികൾ നിലനിർത്തി കൊണ്ട് തന്നെ ഐക്യദാർഢ്യപ്പെടുക സാധ്യമാണ്.

‘കുഴിമാടത്തിലും ഞാൻ ഉണർന്നിരിക്കും’ എന്ന് ബർലിൻ കുഞ്ഞനന്തൻ നായരുടെ പ്രസ്താവനയെ എല്ലാ വിമർശനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ കമ്മ്യൂണിസ്റുകാരായവർക്കൊക്കെയും ഐക്യദാർഢ്യപ്പെടാൻ കഴിഞ്ഞത് അതുകൊണ്ടാണ്.

ചിന്നു അച്ചബെയും, മഹ്മൂദ് ദാർവിഷുമൊക്കെ അപരിചിതരല്ലാത്ത ക്യാമ്പസുകൾ കുറ്റിയറ്റു പോവാതെയാവുന്നത് ഈ രാഷ്ട്രീയ നേരിന്റെ തിരിച്ചറിവ് എസ്എഫ്ഐക്കുള്ളത് കൊണ്ടാണ്. എസ്എഫ്ഐ യിൽ ഫാസിസ്റ്റ് സ്വഭാവമാരോപിച്ച കഥാകാരൻ എൻ.എസ്‌. മാധവൻ തിരികെ അതേ പ്രസ്ഥാനത്തിന്റെ വേദിയിൽ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ ആഘോഷത്തിൽ ആവേശപൂർവ്വം പങ്കെടുപ്പിച്ചത് വാക്കുകളിലെ രാഷ്ട്രീയ ശരികളുടെ തിരിച്ചറിവുകൊണ്ട് തന്നെയായിരുന്നു.

അതുകൊണ്ട് തന്നെ ശരികൾ ഉയര്‍ത്തിക്കാട്ടപ്പെടുകയും തെറ്റുകൾ ഇകഴ്ത്തുകയും വഴി അനിവാര്യമായി നിർവഹിക്കപ്പെടേണ്ട ‘രാഷ്ട്രീയ അവബോധം’ അഭംഗുരം തുടരുക തന്നെ ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍