തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർസെക്കൻററി സ്കൂളിലെ പ്രഥമാദ്ധ്യാപകൻ ഇ.പി ശശിധരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എംഎൽഎയും, സിപിഎം സംസ്ഥാന സമിതി അംഗവുമായ ജയിംസ് മാത്യുവിനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കും. കേസിൽ രണ്ടാം പ്രതിയാണ് ജെയിംസ്മാത്യു. ആത്മഹത്യാ പ്രേരണാകുറ്റമാണ് ജെയിംസ് മാത്യുവിനെതിരെയുള്ളത്. ഇദ്ദേഹത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിനൊരുങ്ങുന്നത്.
എൽഎയുടെ പള്ളിക്കുന്നിലെ വീട്ടിൽ പോലീസ് ഇന്നലെ എത്തിയെങ്കിലും ജയിംസ് മാത്യു സ്ഥലത്തുണ്ടായിരുന്നില്ല. പൊതുപരിപാടിക്കിടെ എംഎൽഎയെ അറസ്റ്റ് ചെയ്യേണ്ട എന്ന നിലപാടിലാണ് പോലീസ്. അതെസമയം ജെയിംസ്മാത്യുവിനെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന വിവരം പോലീസ് നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടുണ്ട്.
അതിനിടെ കേസിലെ ഒന്നാം പ്രതിയും ഇതെ സ്കൂളിലെ അദ്ധ്യാപകനുമായ എം.വി ഷാജിയെ അറസ്റ്റ് ചെയ്തതിനു ശേഷം മതി ജെയിംസ് മാത്യുവിൻറെ അറസ്റ്റ് എന്നാണ് പോലീസ് നിലപാടെന്നും സൂചനയുണ്ട്. എംവി ഷാജി ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ ചുഴലി വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ ബംഗളൂരുവിലെ ബന്ധുവീട്ടിലാണെന്നാണ് പോലീസിന് ലഭിച്ച സൂചന.
പ്രതികൾക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. ടാഗോർ വിദ്യാനികേതൻ സ്കൂളിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജെയിംസ്മാത്യു എംഎൽഎ അനാവശ്യ ഇടപെടലുകൾ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ശശിധരൻ മരിക്കുന്നതിൻറെ തലേ ദിവസം വരെ ജെയിംസ് മാത്യുവും ഷാജിയും ശശിധരനോട് വളരെയധികം നേരം ഫോണിൽ സംസാരിച്ചിരുന്നതായി സൈബർസെൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കൂടാതെ സ്കൂളിലെ ചില അദ്ധ്യാപകർ ഇരുവർക്കുമെതിരെ പോലീസിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.