അഴിമുഖം പ്രതിനിധി
ജപ്പാന്‍കാര്‍ വളര്‍ത്തുമൃഗങ്ങളോട് ഏറെ പ്രിയമുള്ളവരാണ്. വളര്‍ത്തു മൃഗങ്ങള്‍ക്ക് മികച്ച സൌകര്യങ്ങളൊരുക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട് ഇവര്‍. കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ജപ്പാനിലെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം. ജപ്പാനിലെ നായകളുടെയും പൂച്ചകളുടെയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നായകളുടെയും പൂച്ചകളുടെയും ശരാശരി ആയുസ് റെക്കോര്‍ഡ് ഭേദിച്ചതായി ജപ്പാനിലെ സ്മോള്‍ അനിമല്‍ വെറ്ററിനറി അസോസിയേഷനും ടോക്യോ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍റ് ടെക്നോ ലോഗിയും നടത്തിയ പഠനം വ്യക്തമാക്കുന്നു. നായകളുടെ ആയുസ്സ് 13.2 വര്‍ഷം ആയും പൂച്ചകളുടേത് 11.9 ആയും വര്‍ധിച്ചു. ജപ്പാന്‍കാരുടെ വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹം തന്നെയാണ് ഇതിനും കാരണം. കൃത്യമായ വാക്സിനേഷനുകളും മൃഗസംരക്ഷണവും മികച്ച ഭക്ഷണവും മൃഗങ്ങളുടെ ആയുസും ആരോഗ്യവും സുരക്ഷിതമാക്കുന്നു. വളര്‍ത്തുമൃഗങ്ങളെ വീടിനുള്ളില്‍ തന്നെ സംരക്ഷിക്കാനും സംവിധാനമൊരുക്കാറുണ്ട്.
ജപ്പാനിലെ കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് വളര്‍ത്തുമൃഗങ്ങള്‍. ജപ്പാന്‍ പെറ്റ് ഫുഡ് അസോസിയേഷന്‍റെ കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വേ പ്രകാരം 19.8 മില്യണ്‍ വളര്‍ത്തുമൃഗങ്ങളാണ് ജപ്പാനിലുള്ളത്. അതേസമയം 14 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം 15.9 മില്യൺ മാത്രമാണ്. എന്നാല്‍ ജപ്പാനിലെ എല്ലാ വളര്‍ത്തുമൃഗങ്ങളുടെയും കാര്യം ഇങ്ങനെയല്ല. കഴിഞ്ഞ വര്‍ഷം മാത്രം ഒരു ലക്ഷത്തിലധികം വളര്‍ത്തുമൃഗങ്ങളെ കൊന്നു കളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.