അമീന്‍ ഹസ്സന്‍
ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ അടാലി ഗ്രാമവാസികള്‍ മൂന്ന് ദിവസമായി കുത്തിയിരുപ്പ് സമരത്തിലാണ്. ബല്ലഭഗഢ് പോലീസ് സ്‌റ്റേഷനുമുന്നിലാണ് അവരുടെ സമരം. ഗ്രാമത്തില്‍ ജാട്ടുകള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ സംരക്ഷിക്കാനെന്ന പേരില്‍ തങ്ങളെ സ്‌റ്റേഷനിലേക്ക് കൊണ്ട് വന്ന് സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ജാട്ടുകള്‍ക്ക് കൂട്ടുനിന്ന പോലീസുകാര്‍ക്കും അക്രമികള്‍ക്കുമെതിരെ നടപടി സ്വീകരിക്കാതെ പിരിഞ്ഞു പോവില്ലെന്ന് അവര്‍ പറയുന്നു.
മെയ് 25നു വൈകുന്നേരം വരെ ഒരു പ്രശ്‌നവും ഇല്ലാതിരുന്ന ഗ്രാമത്തിലേക്ക് 2000ത്തിലധികം ആളുകള്‍ സംഘടിച്ച് ഇരച്ച് വരുന്നു. നിര്‍മാണത്തിലിരുന്ന പള്ളിക്കു നേരെ ആക്രമണം നടത്തുകയും താല്‍ക്കാലിക നിസ്‌കാര സ്ഥലും നശിപ്പിക്കുകയും ചെയ്യുന്നു.സ്ത്രീകളും കുഞ്ഞുങ്ങളും മാത്രം വീടുകളിലുള്ള സമയത്തായിരുന്നു ജാട്ടുകളുടെ ആക്രമണം. പല സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു ജാട്ടുകള്‍. തോക്കും വാളും ചാക്കും പെട്രോളും മുട്ടന്‍ വടികളുമായി അട്ടഹസിച്ചെത്തിയ അക്രമികള്‍ക്ക് മുന്നില്‍ പകച്ചു പോയ ഗ്രാമവാസികളുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും കുഞ്ഞുങ്ങളെ പെട്രോളില്‍ മുക്കിയെടുത്ത് തീപന്തം കാണിച്ച് ഗ്രാമം വിട്ടുപോയില്ലെങ്കില്‍ കത്തിച്ചു കളയുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ ദേഹത്തും പെട്രോള്‍ ഒഴിച്ചു. അവര്‍ ജീവനും കൊണ്ട് ഓടി. 20 വീടുകള്‍, മൂന്നു കാറുകള്‍, ഒരു ട്രാക്ടര്‍, രണ്ട് ടെമ്പോ, 15 ബൈക്കുകള്‍, രണ്ടു കടകള്‍ ഇത്രയും കത്തിച്ചത് വൈകുന്നേരം അഞ്ചിനും ആറിനും ഇടയില്‍.
100 മീറ്റര്‍ അകലെ മാത്രമുള്ള ചാസ്സി പോലീസ് സ്‌റ്റേഷനിലെ പൊലീസ് രണ്ട് മണിക്കൂര്‍ നേരത്തേക്ക് വിവരം ‘അറിഞ്ഞില്ല’. കൊള്ളയടിയും തീവെപ്പും അവസാനിച്ച ശേഷം ഗ്രാമവാസികളെ സംരക്ഷിക്കാനെന്ന് പറഞ്ഞ് പോലീസ് വാഹനത്തില്‍ വല്ലഭഗഢ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചാസ്സി എസ് എച്ച് ഒ (സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍) ബാബുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമികള്‍ കൊള്ളയടി തുടര്‍ന്നു. എടുത്തുകൊണ്ട് പോവാന്‍ കഴിയാത്തതെല്ലാം തീയിനിരയാക്കി.
രണ്ടുമണിക്കൂറിനു ശേഷം ആരും പിടിക്കപ്പെടാതെ കാലാപം അവസാനിക്കുന്നു. തിരിച്ചു വന്നാല്‍ കൊന്നുകളയുമെന്ന് ജാട്ടുകള്‍ ഗ്രാമവാസികളെ ഭീഷണിപെടുത്തി. രാത്രി വൈകി പതിനൊന്ന് മണിക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഹരിയാനയിലെ നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സജീദ് ഖാലിദ് സംഭവം മാധ്യമങ്ങളെ അറിയിക്കുന്നു. ചില പ്രാദേശിക ഉര്‍ദു പത്രങ്ങളല്ലാതെ ആരും തന്നെ കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല. പിറ്റെദിവസം സംഭവമറിഞ്ഞ് ഡല്‍ഹിയില്‍ നിന്നടക്കം എത്തിയ സന്നദ്ധ പ്രവര്‍ത്തകരെ ഗ്രാമവാസികളെ കാണാന്‍ അനുവദിക്കാതെ പോലീസ് ദീര്‍ഘനേരം തടഞ്ഞു വെച്ചു.
ഗ്രാമവാസികള്‍ ഇപ്പോഴും പോലീസ് സ്‌റ്റേഷനിലാണ്. ഒരൊറ്റ കേസ് മാത്രമായി രജിസ്റ്റര്‍ ചെയ്യാനുള്ള പോലീസ് നീക്കം സജീദ് ഖാലിദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ സംഘത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വിവിധ കേസുകളായി രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു. 22 അക്രമികളെ തിരിച്ചറിഞ്ഞിട്ടും നാലു ദിവസമായി ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടുമില്ല. ആദ്യമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാറിന്റെ ആര്‍ എസ് എസുകാരനായ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറോ മറ്റു മന്ത്രിമാരോ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ട് പോലുമില്ല.
കലാപബാധിതര്‍ക്കായുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാന്‍ അടാലിക്കാര്‍ വിസ്സമ്മതിക്കുകയും ചെയ്തു. അക്രമികള്‍ക്കും കുറ്റക്കാര്‍ക്കും എതിരെ നടപടി സ്വീകരിക്കുകയും തങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി സുരക്ഷ ഒരുക്കി ഗ്രാമത്തിലേക്ക് തിരിച്ചു പോവാന്‍ അവസരം നല്‍കണം എന്നാണ് അവരുടെ ആവശ്യം. ഒരോ കുടുംബത്തിനും 5000 രൂപ വീതം താല്‍ക്കാലിക സഹായം നല്‍കാന്‍ തയ്യാറായ സന്നദ്ധ സംഘടനയോടുള്ള സമരക്കാരുടെ പ്രതികരണം അവരുടെ നിശ്ചയദാര്‍ഡ്യം വെളിപ്പെടുത്തുന്നതായി. വര്‍ഷങ്ങളായുള്ള തങ്ങളുടെ അധ്വാനമാണ് കൊള്ളയടിച്ചത്. അക്രമികള്‍ക്ക് നടപടി സ്വീകരിക്കാനും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കാനുമുള്ള നിയമസഹായമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന നിലപാടിലാണ് അവര്‍. രണ്ടു കോടിയുടെ നഷ്ടമുണ്ടായെന്നാണ് സര്‍ക്കാറിന്റെ കണക്ക്. എന്നാല്‍ ഏകദേശം 60 കോടിയുടെ നഷ്ടമെങ്കിലും ഉണ്ടായി കാണുമെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്. സമരക്കാര്‍ക്ക് പൂര്‍ണ പിന്തുണയുമായി ഫരീദാബാദ് ഇമാം മുഹമ്മദ് റംസാന്‍ കണ്‍വീണറായ ആക്ഷന്‍ കൗണ്‍സിലും ശക്തമായി രംഗത്തുണ്ട്.
അടാലിയില്‍ ചുറ്റുമുള്ള എട്ട് ഗ്രാമങ്ങളിലായി 25000 ത്തിലധികം ജാട്ട് സമുദായക്കാര്‍ ഉണ്ട്. അടാലിയില്‍ മാത്രമാണ് മുസ്‌ലീംങ്ങള്‍. ആകെയുള്ളത് 200 കുടുംബങ്ങളിലായി എഴുനൂറില്‍ താഴെ മാത്രം. ഇവിടെയുള്ള ഏക മുസ്ലീം പള്ളിയുടെ നിര്‍മാണത്തിനിടെ സ്ഥലവുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായുണ്ടായ കേസില്‍ പ്രാദേശിക കോടതി സ്ഥലത്തിന്റെ ഉടമ തങ്ങള്‍ ആണെന്ന പഞ്ചായത്തിന്റെ അവകാശവാദം തള്ളിയിരുന്നു. തുടര്‍ന്നു പള്ളിയുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി വരികയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പള്ളി പ്രശ്‌നം മറയാക്കി ജാട്ട് സമുദായക്കാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തീര്‍ച്ചയായും ബി.ജെ.പി തന്നെയാണ് ഇതിന്റെ ഗുണഭോക്താവും.
എന്നാല്‍ ആസൂത്രിതമായ ഈ ആക്രമത്തെ കേവലം പ്രദേശിക പ്രശ്‌നമായി കാണാനാവില്ല. ജാട്ടുകളെ ഉപയോഗപ്പെടുത്തി മുസ്ലീം ദലിത് വിഭാഗങ്ങളെ വംശീയമായി ആക്രമിച്ച് നാടുകടത്തുന്ന ബി ജെ പി- ആര്‍ എസ് എസ് തന്ത്രമാണിത്. രാജസ്ഥാനിലും ഹരിയാനയിലും പടിഞ്ഞാറന്‍ യുപി യിലുമുള്ള ജാട്ട് വിഭാഗത്തിന്റെ ഖാപ്പ് പഞ്ചായത്തുകളെ സ്വാധീനിച്ച് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിയാണിവിടെ നടപ്പാക്കപ്പെടുന്നതെന്ന ആരോപണവും ഉണ്ട്. കേരളത്തിലെ ഈഴവര്‍ക്ക് തുല്യമായ സമുദായമാണ് ജാട്ടുകള്‍. ജാട്ടുകളില്‍ സിക്ക്, മുസ്ലീം വിഭാഗങ്ങള്‍ കൂടിയുണ്ടെങ്കിലും ഹിന്ദു ജാട്ടുകളെ മാത്രമായി സംഘടിപ്പിച്ച് ജാട്ട് ഐക്യവും ബി ജെ പി തകര്‍ത്തു. നേരത്തെ ഈ വിഭാഗം ഒന്നാകെ ബി ജെ പി വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. മുസഫര്‍നഗറിലാണ് അമിത് ഷാ ഈ പദ്ധതി ആദ്യമായി വിജയിപ്പിച്ചത്. പിന്നാക്ക വിഭാഗമായ ജാട്ടുകളില്‍ വര്‍ഗീയ വിഷം കുത്തിവെച്ച് പരിശീലനം നല്‍കി കലാപത്തിന് പറഞ്ഞയക്കുന്നു. ആര്‍ എസ് എസിനും ബി ജെ പി ക്കും നേരിട്ട് പങ്കാളിത്തമില്ലാതെ പിന്നാക്ക വിഭാഗങ്ങളെ ഭിന്നിപ്പിച്ച് ഇല്ലാതാക്കുന്ന തന്ത്രം. ഇടത്തരം സാമ്പത്തിക ശേഷിയുള്ള ഗ്രാമങ്ങളാണ് ആക്രമിക്കപ്പെടുന്നത്. കൊള്ളമുതലും ജനങ്ങള്‍ വിട്ടുപോകുന്ന ഭൂമിയുമാണ് ജാട്ടുകള്‍ക്ക് ബി ജെ പിയുടെ ഓഫര്‍. മെയ് പതിനഞ്ചിനു രാജസ്ഥാനിലെ നാഗവൂര്‍ ജില്ലയിലെ ദംഗവാസ് ദലിത് ഗ്രാമത്തിലും (നേരത്തെ ഹരിയാനയില്‍ ദലിതുകള്‍ക്ക് നേരെ വംശീയാക്രമണം ഉണ്ടായിട്ടുണ്ട്) ജാട്ടുകള്‍ സമാനമായ ആക്രമണം നടത്തി.
രാജ്യത്തെ ദലിതുകളെയും മുസ്‌ലീംങ്ങളെയും ഇതര പിന്നാക്ക വിഭാഗങ്ങളെ തന്നെ ഉപയോഗപെടുത്തി വംശീയമായി ഉന്മൂലനം ചെയ്യാനുള്ള പദ്ധതി അധികാരത്തിന്റെ പിന്‍ബലത്തില്‍ നടപ്പാകുമ്പോള്‍ രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും സ്വീകരിക്കുന്ന നിലപാട് ആശങ്കാജനകമാണ്. തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്ക് കൂടിയായ ഗ്രാമത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ പോലും തയ്യാറായില്ല. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവിന്റെ ജന്മസ്ഥലമാണ് അടാലി. അദ്ദേഹവും മൗനം പാലിച്ചു. അഴിമതി ഇല്ലാതായാല്‍ പ്രശ്‌നങ്ങള്‍ എല്ലാം തീരും എന്നായിരുന്നു ആം ആദ്മിയുടെ പ്രദേശിക നേതാവിന്റെ പ്രതികരണം. ഹരിയാനയിലെ പ്രമുഖ കക്ഷിയായ ഓം പ്രകാശ് ചൗതാലയുടെ ഐ എന്‍ എല്‍ ഡി യും തിരിഞ്ഞ് നോക്കിയില്ല. സി പി എം സംസ്ഥാന ഘടകവും പോളിറ്റ് ബ്യൂറോയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹരിയാനയില്‍ പത്രങ്ങള്‍ ലോക്കല്‍ പേജിലാണ് വാര്‍ത്ത നല്‍കിയത്. ഇന്ത്യന്‍ എക്‌സപ്രസ് മാത്രമാണ് പ്രമുഖ ദേശീയ പത്രങ്ങളില്‍ കലാപം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദു മിണ്ടിയില്ല. പ്രമുഖ ഹിന്ദി പത്രമായ ദൈനിക് ഭാസ്‌ക്കര്‍ കഴിഞ്ഞ ദിവസം മാത്രമാണു സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഡല്‍ഹിയില്‍ നാല്‍പ്പത് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഫരീദാബാദിലെത്താന്‍ ഒന്നര മണിക്കൂറാണ് വേണ്ടത്. സംഭവം അറിഞ്ഞിട്ടും മീഡിയ വണ്‍ ഒഴികെയുള്ള മലയാള ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത തമസ്‌കരിച്ചു എന്നു മാത്രമല്ല,നാലു ദിവസമായിട്ടും അവര്‍ അവിടം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല.
ജനാധിപത്യ ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നാം വാര്‍ഷികത്തില്‍ ലഭിച്ച സമ്മാനമാണിത്. ഇന്ത്യ ഗുജറാത്താക്കുമെന്ന് പ്രഖ്യാപിച്ച മോഡി അമിത് ഷാ കൂട്ടുകെട്ടിന് കാര്യങ്ങള്‍ വേഗത്തിലാക്കി കൊടുക്കുന്നതില്‍ നമ്മുടെ മതേതര രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നു. ദുരിതാശ്വാസ ക്യമ്പിലേക്ക് പോവാന്‍ വിസമ്മതിച്ച് നീതിക്കു വേണ്ടി സമരം തുടരുന്ന അടാലിക്കാര്‍ തന്നെയാണ് ജനാധിപത്യത്തിന്റെ പ്രതീക്ഷ.
(കോഴിക്കോട് ലോ കോളേജ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ് ലേഖകന്‍)