മറീന ബീച്ചിന് സമീപമുള്ള ഐസ്ഹൗസ് പൊലീസ് സ്റ്റേഷന് പ്രക്ഷോഭകർ തീ വച്ചു.
ചെന്നൈയില്‍ ജല്ലിക്കട്ട് പ്രക്ഷോഭം അക്രമാസക്തമാകുന്നു. മറീന ബീച്ചിന് സമീപമുള്ള ഐസ്ഹൗസ് പൊലീസ് സ്റ്റേഷന് പ്രക്ഷോഭകർ തീ വച്ചു. പലയിടങ്ങളിലും പൊലീസിന് നേരെ കല്ലേറുണ്ടാവുകയും തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. കല്ലേറിൽ അഞ്ച് പൊലീസുകാർക്കും സമരക്കാര്‍ക്കും പരിക്കേറ്റു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
പ്രക്ഷോഭകരെ നിയന്ത്രിക്കാൻ പൊലീസ് ശ്രമം തുടരുകയാണ്. മറീന ബീച്ചിൽനിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനിടെ ആത്മഹത്യാ ഭീഷണിയുമായി സമരക്കാർ രംഗത്തെത്തി. ഒഴിപ്പിക്കൽ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. 75% പേരെയും ഒഴിപ്പിച്ചെങ്കിലും ഇവർ വീണ്ടും സംഘടിച്ചെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മധുരയിലെ അളങ്കാനല്ലൂര്‍ അടക്കമുള്ള പ്രദേശങ്ങളിലും സംഘര്‍ഷം തുടരുകയാണ്.