അഴിമുഖം പ്രതിനിധി
രാഷ്ട്രീയ് ദളിത് അധികാര്‍ മഞ്ചിന്‍റെ ക്യാംപയിനുള്ള ഫണ്ട് ജനകീയ കൂട്ടായ്മയായ ബിറ്റ് ഗിവിങ് പിന്‍വലിച്ചു. ദളിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിഗ്നേഷിനെതിരെ പോലീസ് കേസെടുത്തതിനാല്‍ ക്യാംപയിനില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് ബിറ്റ് ഗിവിങ് ഇമെയില്‍ സന്ദേശം അയച്ചു.
ക്യാംപയിന്‍ നടത്തിപ്പിനായി 12 ലക്ഷം രൂപ ബിറ്റ് ഗിവിങ് സമാഹരിച്ചതായി ജിഗ്നേഷ് പറയുന്നു. സമാഹരിച്ച പണം സംഭാവന ചെയ്തവര്‍ക്ക് തിരിച്ചേല്‍പ്പിക്കുമെന്നും ബിറ്റ് ഗിവിങ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്ന ജനകീയകൂട്ടായ്മ പ്ലാറ്റ് ഫോമാണ് ബിറ്റ് ഗിവിങ്. ക്യാംപയിനുമായി സമീപിച്ചപ്പോള്‍ തന്നെ തന്‍റെ വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെൻറ്സും പാന്‍ കാര്‍ഡ് നമ്പറും വിവരങ്ങളും കൈമാറിയിരുന്നതായി ജിഗ്നേഷ് പറയുന്നു. തനിക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മാത്രം പരിഗണിച്ചാണ് ബിറ്റ്ഗിവിങ് പിന്മാറിയിരിക്കുന്നത്. ഗുജറാത്തിലെ പ്രക്ഷോഭത്തിനിടെ തനിക്കും 250 നേതാക്കള്‍ക്കുമെതിരെ അന്യായമായി കേസെടുത്തത് എങ്ങനെ മറന്നു പോയെന്നും ജിഗ്നേഷ് ചോദിക്കുന്നു.
ദളിത് മുന്നേറ്റ ക്യാംപയിനുകളും ബിറ്റ്ഗിവിങ് കണക്കിലെടുത്തില്ല. ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്ന ബിറ്റ്ഗിവിങ് ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണോയെന്നും ജിഗ്നേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.