അഴിമുഖം പ്രതിനിധി
ആശ്വാസമുണ്ട്, ചില സംശയങ്ങള്‍ ബാക്കിയാണെങ്കിലും. ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് അതിനുത്തരവാദി (?) 50 ദിവസത്തിനു ശേഷമാണ് പിടിയിലാകുന്നത്. അതുകൊണ്ട് തന്നെ പൊന്‍തൂവല്‍ ചാര്‍ത്താന്‍ മാത്രം വൈശിഷ്ട്യമൊന്നും പൊലീസിന്റെ തൊപ്പിയില്‍ കാണേണ്ടതില്ല. മറിച്ച് വൈകിയെങ്കിലും ഒരു കുറ്റവാളിയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞതില്‍ അഭിനന്ദിക്കാം.
അമിയൂര്‍ ഇസ്ലാം എന്ന 23 വയസുമാത്രം പ്രായമുള്ള ഒരു അസം സ്വദേശിയാണ് ജിഷയുടെ ഘാതകനെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അതു പറഞ്ഞു കഴിഞ്ഞു. കൂടുതല്‍ വ്യക്തത പൊലീസിന്റെ ഭാഗത്തു നിന്നു തന്നെ വൈകാതെ പുറത്തു വരും.
ആദ്യമേ പറഞ്ഞല്ലോ, വലിയൊരു ആശ്വാസം തന്നെയാണു പൊലീസ് ഇന്നു നല്‍കിയിരിക്കുന്നത്. ഇത്രയും ദിവസം സ്വയമൊരു കുറ്റവാളിയുടേതെന്ന പാപബോധം ഓരോ മലയാളിക്കുമുണ്ടായിരുന്നിരിക്കണം… അമിയൂര്‍ ഇസ്ലാം; ആ പാപഭാരം ഇനി മുതല്‍ നിങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടതുണ്ട്…
പക്ഷേ സംശയങ്ങള്‍ ബാക്കിയാവുകയാണ്. ആ അസംകാരനു പിന്നില്‍ വ്യക്തമാകാത്ത ചില നിഴലുകള്‍ ഉണ്ടോ?
ക്രൂരമായൊരു കൊലപാതകം ചെയ്തിട്ടും എന്തുകൊണ്ട് അമിയൂര്‍ കേരളം വിട്ടില്ല? ഒരുപക്ഷേ അയാള്‍ അതേ നാട്ടില്‍, പെരുമ്പാവൂരില്‍ തന്നെ ഉണ്ടാകുമായിരുന്നിരിക്കണം. എന്നിട്ടും 50 ദിവസമെടുത്തു നമ്മുടെ പൊലീസിന് അയാളിലേക്ക് എത്താന്‍. ക്രിമിനല്‍ മെന്റാലിറ്റിയുള്ളൊരാളാണെങ്കില്‍ ഈ ബഹളമൊന്നും ശല്യപ്പെടുത്താത്തവിധം കേരളത്തില്‍ തന്നെ തങ്ങാന്‍ അമിയൂറിനെ പ്രേരിപ്പിച്ചതെന്താവണം? അമിയൂറും ജിഷയും സുഹൃത്തുക്കാളായിരുന്നുവെന്നു പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെയൊരാളെ അറിയില്ലെന്നു ജിഷയുടെ സഹോദരി ദീപയും പറയുന്നു. ഇവരുടെ വീടിന്റെ നിര്‍മാണത്തൊഴിലാളി ആയിരുന്നു അമിയൂറെന്നും അങ്ങനെയാണ് ജിഷയുമായി പരിചയത്തിലാകുന്നതെന്നും പൊലീസ് പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജിഷയുടെ വീട്ടില്‍ ഇയാള്‍ വരാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതൊക്കെ സത്യമാണെങ്കില്‍ സഹോദരിക്കും അമ്മയ്ക്കും ഇയാളെപ്പറ്റി അറിവില്ലെന്നു പറയുമ്പോള്‍ പൊരുത്തക്കേടുകള്‍ തോന്നുന്നുണ്ട്. അതിനുള്ള ഉത്തരം ഒരുപക്ഷേ പൊലീസിന്റെ പക്കലുണ്ടാവും. എന്നാല്‍ പിന്നില്‍ നിന്നും തുടങ്ങിയാല്‍ ചില സംശയങ്ങള്‍ക്ക് അമിയൂര്‍ ഇസ്ലാം മതിയായ ഉത്തരമാവണമെന്നില്ല.
ക്രൂരമായതെന്ന് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയ കൊലപാതകം രണ്ടുദിവസത്തേക്കെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ നിന്നും മറച്ചുവയ്ക്കാന്‍ പൊലീസ് വിജയിച്ചു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? കൊലപാതകത്തെ കുറിച്ച് വ്യക്തമായൊരു ധാരണയും കിട്ടിയിട്ടില്ലെന്നിരിക്കെ തന്നെ ജിഷയുടെ മൃതദേഹം തിടുക്കപ്പെട്ടു ദഹിപ്പിച്ചതിനു പിന്നലെ ചേതോവികാരം എന്തായിരുന്നു? അതും പൊതുശ്മശാനത്തില്‍ ശവദാഹത്തിന് നിശ്ചപ്പെടുത്തിയിരിക്കുന്ന സമയം കഴിഞ്ഞിട്ടും (രാത്രി 9.30) നിര്‍ബന്ധപൂര്‍വം ജിഷയെ ദഹിപ്പിക്കാന്‍ കാരണം? സമാനസാഹചര്യത്തിലുള്ള മരണങ്ങളില്‍ വിക്റ്റിമിന്റെ ബോഡി ദഹിപ്പിക്കുകയല്ല, മറവു ചെയ്യുകയാണ് പതിവെന്ന് പൊലീസിന് അറിയാതെ പോയതാണോ? ക്രൈം നടന്ന വീട് സീല്‍ ചെയ്യാന്‍ പൊലീസ് തയ്യാറയത് തന്നെ നാലു ദിവസങ്ങള്‍ക്കുശേഷം. മാധ്യമപ്രവര്‍ത്തകരും പുറത്തു നിന്നുള്ളവരുമടക്കം നിരവധി ആളുകള്‍ ജിഷയുടെ വീട്ടിലും പരിസരത്തുമായി വന്നുപോയിട്ടും യാതൊരു തെളിവും നശിപ്പിക്കപ്പെടില്ലെന്ന് കരുതാന്‍ മാത്രം ആത്മവിശ്വാസം പൊലീസിന് എങ്ങനെ കിട്ടി? അതോ വേണ്ട തെളിവുകളൊക്കെ പൊലീസ് ആദ്യം തന്നെ കൈവശപ്പെടുത്തിയിരുന്നോ? ഇത്ര ഉത്തരവാദിത്വരഹിതമായി പെരുമാറാന്‍ പൊലീസ് തയ്യാറായതിനും കാരണം പറയണം.
ജിഷയുടെ അമ്മയും ചേച്ചിയും വരെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സംശയത്തിന്റെ നിഴലിലേക്ക് വന്നുപെട്ടവരാണ്. ജിഷയുടെ ചേച്ചി ദീപയെ പൊലീസ് ചോദ്യം ചെയ്യുകയും ദീപയുടെ ചില സുഹൃത്തുക്കളിലേക്ക് പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ ജിഷയുടെ അമ്മയെ ഒരു ഘട്ടത്തിലും ചോദ്യം ചെയ്യാന്‍ തയ്യാറായിരുന്നില്ല. പ്രത്യേകിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ രംഗത്തു വരികയും വലിയ വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍. സദാചാരലംഘനമാകുമെന്ന കണക്കൂട്ടല്‍ നടത്താതെ ജിഷയുടെ അമ്മയെ വിശദമായ ഒരു ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ട്? തെറ്റിദ്ധാരണകള്‍ മാറാനെങ്കിലും അത് ഉപകരിക്കുമായിരുന്നല്ലോ!
അമിയൂര്‍ ഇസ്ലാം എന്ന അസംകാരന്‍ പിടിയിലാകുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണങ്ങള്‍ എവിടെയെത്തി നില്‍ക്കും? ജോമോന്‍ വലിയൊരു നുണ പറഞ്ഞതാണോ? ജോമോന്‍ പറയാതെ പറഞ്ഞ ആ കോണ്‍ഗ്രസ് നേതാവ് താന്‍ തന്നെയാണെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ രംഗത്തു വന്നത് ജോമോനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നു പറഞ്ഞാണ്. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നനിലയില്‍ തങ്കച്ചന്‍ എന്തുകൊണ്ട് ജോമോന്റെ വെല്ലുവിളി ഏറ്റെടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായില്ല. അവിടെ ജയിക്കാനായിരുന്നെങ്കില്‍ തങ്കച്ചന് പ്രത്യേകിച്ചൊരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണ്ടി വരില്ലായിരുന്നല്ലോ? ഇവിടെയിപ്പോള്‍ ഒരു പ്രതി ഉണ്ടായിരിക്കുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം ഇതോടെ വ്യര്‍ത്ഥമായിരിക്കുന്നു എന്നാണോ കരുതേണ്ടത്?
ഇതെല്ലാം കൊണ്ടു തന്നെ ജിഷയുടെ കൊലപാതകി ജയിലഴികള്‍ക്കുള്ളിലായാലും പല സംശയങ്ങളും പുറത്തു കറങ്ങി നടക്കുക തന്നെ ചെയ്യും. ഒപ്പം, ഇപ്പോള്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളികളെ രണ്ടാംതരം പൌരന്മാരായി കാണുന്ന മലയാളികളുടെ ഇനിയുള്ള പെരുമാറ്റം ഏത് വിധത്തിലായിരിക്കും?
അഴിമുഖം പ്രതിനിധി
ആശ്വാസമുണ്ട്, ചില സംശയങ്ങള്‍ ബാക്കിയാണെങ്കിലും. ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് അതിനുത്തരവാദി (?) 50 ദിവസത്തിനു ശേഷമാണ് പിടിയിലാകുന്നത്. അതുകൊണ്ട് തന്നെ പൊന്‍തൂവല്‍ ചാര്‍ത്താന്‍ മാത്രം വൈശിഷ്ട്യമൊന്നും പൊലീസിന്റെ തൊപ്പിയില്‍ കാണേണ്ടതില്ല. മറിച്ച് വൈകിയെങ്കിലും ഒരു കുറ്റവാളിയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞതില്‍ അഭിനന്ദിക്കാം.
അമിയൂര്‍ ഇസ്ലാം എന്ന 23 വയസുമാത്രം പ്രായമുള്ള ഒരു അസം സ്വദേശിയാണ് ജിഷയുടെ ഘാതകനെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അതു പറഞ്ഞു കഴിഞ്ഞു. കൂടുതല്‍ വ്യക്തത പൊലീസിന്റെ ഭാഗത്തു നിന്നു തന്നെ വൈകാതെ പുറത്തു വരും.
ആദ്യമേ പറഞ്ഞല്ലോ, വലിയൊരു ആശ്വാസം തന്നെയാണു പൊലീസ് ഇന്നു നല്‍കിയിരിക്കുന്നത്. ഇത്രയും ദിവസം സ്വയമൊരു കുറ്റവാളിയുടേതെന്ന പാപബോധം ഓരോ മലയാളിക്കുമുണ്ടായിരുന്നിരിക്കണം… അമിയൂര്‍ ഇസ്ലാം; ആ പാപഭാരം ഇനി മുതല്‍ നിങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടതുണ്ട്…
പക്ഷേ സംശയങ്ങള്‍ ബാക്കിയാവുകയാണ്. ആ അസംകാരനു പിന്നില്‍ വ്യക്തമാകാത്ത ചില നിഴലുകള്‍ ഉണ്ടോ?
ക്രൂരമായൊരു കൊലപാതകം ചെയ്തിട്ടും എന്തുകൊണ്ട് അമിയൂര്‍ കേരളം വിട്ടില്ല? ഒരുപക്ഷേ അയാള്‍ അതേ നാട്ടില്‍, പെരുമ്പാവൂരില്‍ തന്നെ ഉണ്ടാകുമായിരുന്നിരിക്കണം. എന്നിട്ടും 50 ദിവസമെടുത്തു നമ്മുടെ പൊലീസിന് അയാളിലേക്ക് എത്താന്‍. ക്രിമിനല്‍ മെന്റാലിറ്റിയുള്ളൊരാളാണെങ്കില്‍ ഈ ബഹളമൊന്നും ശല്യപ്പെടുത്താത്തവിധം കേരളത്തില്‍ തന്നെ തങ്ങാന്‍ അമിയൂറിനെ പ്രേരിപ്പിച്ചതെന്താവണം? അമിയൂറും ജിഷയും സുഹൃത്തുക്കാളായിരുന്നുവെന്നു പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെയൊരാളെ അറിയില്ലെന്നു ജിഷയുടെ സഹോദരി ദീപയും പറയുന്നു. ഇവരുടെ വീടിന്റെ നിര്‍മാണത്തൊഴിലാളി ആയിരുന്നു അമിയൂറെന്നും അങ്ങനെയാണ് ജിഷയുമായി പരിചയത്തിലാകുന്നതെന്നും പൊലീസ് പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജിഷയുടെ വീട്ടില്‍ ഇയാള്‍ വരാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതൊക്കെ സത്യമാണെങ്കില്‍ സഹോദരിക്കും അമ്മയ്ക്കും ഇയാളെപ്പറ്റി അറിവില്ലെന്നു പറയുമ്പോള്‍ പൊരുത്തക്കേടുകള്‍ തോന്നുന്നുണ്ട്. അതിനുള്ള ഉത്തരം ഒരുപക്ഷേ പൊലീസിന്റെ പക്കലുണ്ടാവും. എന്നാല്‍ പിന്നില്‍ നിന്നും തുടങ്ങിയാല്‍ ചില സംശയങ്ങള്‍ക്ക് അമിയൂര്‍ ഇസ്ലാം മതിയായ ഉത്തരമാവണമെന്നില്ല.
ക്രൂരമായതെന്ന് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയ കൊലപാതകം രണ്ടുദിവസത്തേക്കെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ നിന്നും മറച്ചുവയ്ക്കാന്‍ പൊലീസ് വിജയിച്ചു. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? കൊലപാതകത്തെ കുറിച്ച് വ്യക്തമായൊരു ധാരണയും കിട്ടിയിട്ടില്ലെന്നിരിക്കെ തന്നെ ജിഷയുടെ മൃതദേഹം തിടുക്കപ്പെട്ടു ദഹിപ്പിച്ചതിനു പിന്നലെ ചേതോവികാരം എന്തായിരുന്നു? അതും പൊതുശ്മശാനത്തില്‍ ശവദാഹത്തിന് നിശ്ചപ്പെടുത്തിയിരിക്കുന്ന സമയം കഴിഞ്ഞിട്ടും (രാത്രി 9.30) നിര്‍ബന്ധപൂര്‍വം ജിഷയെ ദഹിപ്പിക്കാന്‍ കാരണം? സമാനസാഹചര്യത്തിലുള്ള മരണങ്ങളില്‍ വിക്റ്റിമിന്റെ ബോഡി ദഹിപ്പിക്കുകയല്ല, മറവു ചെയ്യുകയാണ് പതിവെന്ന് പൊലീസിന് അറിയാതെ പോയതാണോ? ക്രൈം നടന്ന വീട് സീല്‍ ചെയ്യാന്‍ പൊലീസ് തയ്യാറയത് തന്നെ നാലു ദിവസങ്ങള്‍ക്കുശേഷം. മാധ്യമപ്രവര്‍ത്തകരും പുറത്തു നിന്നുള്ളവരുമടക്കം നിരവധി ആളുകള്‍ ജിഷയുടെ വീട്ടിലും പരിസരത്തുമായി വന്നുപോയിട്ടും യാതൊരു തെളിവും നശിപ്പിക്കപ്പെടില്ലെന്ന് കരുതാന്‍ മാത്രം ആത്മവിശ്വാസം പൊലീസിന് എങ്ങനെ കിട്ടി? അതോ വേണ്ട തെളിവുകളൊക്കെ പൊലീസ് ആദ്യം തന്നെ കൈവശപ്പെടുത്തിയിരുന്നോ? ഇത്ര ഉത്തരവാദിത്വരഹിതമായി പെരുമാറാന്‍ പൊലീസ് തയ്യാറായതിനും കാരണം പറയണം.
ജിഷയുടെ അമ്മയും ചേച്ചിയും വരെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സംശയത്തിന്റെ നിഴലിലേക്ക് വന്നുപെട്ടവരാണ്. ജിഷയുടെ ചേച്ചി ദീപയെ പൊലീസ് ചോദ്യം ചെയ്യുകയും ദീപയുടെ ചില സുഹൃത്തുക്കളിലേക്ക് പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ ജിഷയുടെ അമ്മയെ ഒരു ഘട്ടത്തിലും ചോദ്യം ചെയ്യാന്‍ തയ്യാറായിരുന്നില്ല. പ്രത്യേകിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ രംഗത്തു വരികയും വലിയ വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍. സദാചാരലംഘനമാകുമെന്ന കണക്കൂട്ടല്‍ നടത്താതെ ജിഷയുടെ അമ്മയെ വിശദമായ ഒരു ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ട്? തെറ്റിദ്ധാരണകള്‍ മാറാനെങ്കിലും അത് ഉപകരിക്കുമായിരുന്നല്ലോ!
അമിയൂര്‍ ഇസ്ലാം എന്ന അസംകാരന്‍ പിടിയിലാകുമ്പോള്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണങ്ങള്‍ എവിടെയെത്തി നില്‍ക്കും? ജോമോന്‍ വലിയൊരു നുണ പറഞ്ഞതാണോ? ജോമോന്‍ പറയാതെ പറഞ്ഞ ആ കോണ്‍ഗ്രസ് നേതാവ് താന്‍ തന്നെയാണെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ രംഗത്തു വന്നത് ജോമോനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നു പറഞ്ഞാണ്. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നനിലയില്‍ തങ്കച്ചന്‍ എന്തുകൊണ്ട് ജോമോന്റെ വെല്ലുവിളി ഏറ്റെടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായില്ല. അവിടെ ജയിക്കാനായിരുന്നെങ്കില്‍ തങ്കച്ചന് പ്രത്യേകിച്ചൊരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണ്ടി വരില്ലായിരുന്നല്ലോ? ഇവിടെയിപ്പോള്‍ ഒരു പ്രതി ഉണ്ടായിരിക്കുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണം ഇതോടെ വ്യര്‍ത്ഥമായിരിക്കുന്നു എന്നാണോ കരുതേണ്ടത്?
ഇതെല്ലാം കൊണ്ടു തന്നെ ജിഷയുടെ കൊലപാതകി ജയിലഴികള്‍ക്കുള്ളിലായാലും പല സംശയങ്ങളും പുറത്തു കറങ്ങി നടക്കുക തന്നെ ചെയ്യും. ഒപ്പം, ഇപ്പോള്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളികളെ രണ്ടാംതരം പൌരന്മാരായി കാണുന്ന മലയാളികളുടെ ഇനിയുള്ള പെരുമാറ്റം ഏത് വിധത്തിലായിരിക്കും?