UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കൊല്ലപ്പെട്ടത് തലേന്ന്‍ രാത്രിയോ? പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പറയുന്നത്

Avatar

കെ.കെ ഷാഹിന 

ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസവും ആറു ദിവസവും പിന്നിടുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചകള്‍ വന്നിട്ടുണ്ടെന്ന കാര്യം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. Police Complaint Authority-യും സര്‍ക്കാരും ഇക്കാര്യം ശരിവെച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ പോലീസിന്റെ ഭാഗത്തു
നിന്നുണ്ടായ വീഴ്ച മൂലം നിര്‍ണായകമായ പല തെളിവുകളും നഷ്ടപ്പെട്ടു. ജിഷയുടെ മൂന്നു ഡയറികള്‍, പെന്‍ക്യാമറ, ഒരു ജോഡി ചെരിപ്പ് എന്നീ നിര്‍ണായകമായ തൊണ്ടികള്‍ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുക്കുന്നത് നാലാം ദിവസമാണ്. അത്രയും ദിവസം പോലീസ് എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പട്ടികജാതി, പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം 2015-ലെ ഭേദഗതി അനുസരിച്ച് പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ പോലീസ് അമ്പേ പരാജയപ്പെട്ടു. ഇത്രയും ഗുരുതരമായ വീഴ്ച്ചകള്‍ വരുത്തിയ പോലീസുകാരെ സ്ഥലം മാറ്റിയത് കൊണ്ടു മാത്രം ഒരു കാര്യവുമില്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വിജിലന്‍സിന്റെ തലപ്പത്തേക്ക് തോമസ് ജേക്കബ്ബിനെ കൊണ്ടുവന്നതും സെന്‍കുമാറിനെ തത്സ്ഥാനത്ത് നിന്നു മാറ്റിയതും ഒരു സന്ദേശമാണെങ്കില്‍ അതിലും ശക്തമായ സന്ദേശം നല്‍കും ഈ പോലീസുകാര്‍ക്കെതിരായ നടപടി.

 

പക്ഷേ, പോലീസ് അന്വേഷണം സംബന്ധിച്ച് നിരവധി സംശയങ്ങളും ഉയരുന്നുണ്ട്. ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28 ന് വൈകിട്ട് 5 മണിക്കും 5.45 നും ഇടയിലാണ് എന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. പോസ്റ്റ് മോര്‍ട്ടം നടന്നിട്ടുള്ളത് 29-ന് ഉച്ചക്ക് ശേഷം രണ്ടരയോടെയും. അതനുസരിച്ച് പോലീസ് പറയുന്നതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. അതായത് പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27-ന്) അര്‍ധരാത്രിക്ക് ശേഷം അല്ലെങ്കില്‍ അന്ന് പുലര്‍ച്ചെയാണ്. ഇത്ര സുപ്രധാനമായ ഒരു കണ്ടെത്തല്‍ എങ്ങനെ പോലീസിനു കിട്ടാതെ പോയി? പഴയ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരോട് വീണ്ടും സംസാരിച്ചപ്പോള്‍ മരണസമയം സംബന്ധിച്ച പഴയ നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനു കാരണമായി പറയുന്നത് അന്നേ ദിവസം വൈകിട്ട് നാല് മണിയോടെ വെള്ളമെടുക്കാനായി ജിഷ പുറത്തു നില്‍ക്കുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയും. സംഭവം നടന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാട്ടുകാര്‍ ഇത്തരം വിവരങ്ങള്‍ പോലീസിനോട് പറയാന്‍ തയ്യാറായത് എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. മരണസമയം കണ്ടെത്താന്‍ ആശ്രയിക്കേണ്ടത് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുന്ന ശാസ്ത്രീയമായ വിവരങ്ങളെയാണോ അതോ ഇത്തരത്തിലുള്ള സാക്ഷിമൊഴികളെയാണോ? ഇത്തരം സാക്ഷി മൊഴികള്‍ തെറ്റിപ്പോവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ചിലപ്പോള്‍ തലേ ദിവസം വൈകിട്ടാകാം സാക്ഷി ജിഷയെ കണ്ടിട്ടുണ്ടാവുക. 

 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ ഭാഗമാണ് മരണസമയം സംബന്ധിച്ച സുപ്രധാന സൂചന നല്‍കുന്നത്. Rigor mortis passed off from all parts of the body except at ankles. Post mortem staining at the back, not fixed.There was marbling on both side of lower part of face, chin, front of neck, upper part of of chest and top of shoulders. 

 

മൃതശരീരത്തിന് ഈ മാറ്റം സംഭവിക്കുന്നത് കുറഞ്ഞത് 36 മണിക്കൂറിനു ശേഷമാണെന്ന് റിട്ടയേഡ് പോലീസ് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു പറയുന്നു. മരണം നടന്ന്‍ എട്ടു പത്തു മണിക്കൂറിനുള്ളില്‍ ശരീരം മരവിച്ച് വടി പോലെയാവും. അടുത്ത 24 മണിക്കൂര്‍ ഈ മരവിപ്പ് നിലനില്‍ക്കും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോരോ അവയവങ്ങളായി മരവിപ്പ് വിടും. 34 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരം ശരീരം പൂര്‍ണമായും മരവിപ്പ് വിട്ട് മൃദുലമാവും. അഴുകാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ഇത്. ശരീരം പൂര്‍ണമായും മരവിപ്പ് വിട്ടിരുന്നു എന്ന പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍ നല്‍കുന്ന സൂചന കുറഞ്ഞത് 36 മണിക്കൂര്‍ മുന്‍പാണ് മരണം നടന്നത് എന്നാണ്.

 

മാത്രമല്ല, ആന്തരികാവയവങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു എന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. Blood stained frothy fluid seen oozing out of nostrils എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശം അഴുകാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശം അഴുകാന്‍ തുടങ്ങുമ്പോള്‍ അകത്തുള്ള വായു പുറത്തേക്കു തള്ളും. അപ്പോള്‍ മൂക്കിലൂടെ രക്തം കലര്‍ന്ന സ്രവം പുറത്തേക്കു വമിക്കാന്‍ ഇടയുണ്ട്. There was marbling on both side of the lower part of the face,chin,front of neck, upper part of chest and top of shoulders എന്ന പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശവും മേല്‍പ്പറഞ്ഞ വസ്തുതകളെ സാധൂകരിക്കുന്നു. മൃതദേഹത്തില്‍ ‘മാര്‍ബ്ലിംഗ്’ സംഭവിക്കുന്നത്‌ 36 മണിക്കൂറുകള്‍ കഴിഞ്ഞാണെന്ന് റിട്ടയേഡ് എസ് പി ജോര്‍ജ് ജോസഫ് പറയുന്നു; ഡോ. ഷേര്‍ളി വാസുവിന്റെ നിഗമനങ്ങളെ അദ്ദേഹം ശരിവെക്കുകയും ചെയ്യുന്നു.

 

 

മരണസമയം സംബന്ധിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വസ്തുതകള്‍ക്ക് കടകവിരുദ്ധമായ നിഗമനമാണ് പോലീസിനുള്ളത്. ആര്‍ക്കാണ് തെറ്റ് പറ്റിയത്? പോലീസിനല്ലെങ്കില്‍ മറ്റാര്‍ക്കാണ്? പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് തെറ്റാന്‍ ഇടയില്ലല്ലോ. അന്തരീക്ഷ താപനില ഉയര്‍ന്നതാണെങ്കില്‍ മൃതശരീരം പെട്ടെന്ന് അഴുകും എന്നതും വസ്തുതയാണ്. പക്ഷേ അതുകൊണ്ട് അഞ്ചോ ആറോ മണിക്കൂറിന്റെ വ്യത്യാസമേ വരൂ എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മരണസമയം തെറ്റായി രേഖപ്പെടുത്തുന്നത് കൊണ്ട് മാത്രം വിചാരണാ വേളയില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടാം. മരണസമയം സംബന്ധിച്ച നിഗമനങ്ങളോട് ചേര്‍ന്നുപോകുന്ന രീതിയില്‍ സാക്ഷി മൊഴികള്‍ ഉണ്ടാക്കുകയാണ് പല കേസുകളിലും പോലീസ് ചെയ്യാറുള്ളത്. പക്ഷെ ക്രോസ് എക്‌സാമിനേഷനില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ശരിയായ സമയം തന്നെ പറയുകയും പ്രോസിക്യൂഷന്റെ കഥ പൊളിയുകയും ചെയ്യും. ഇത് ജിഷയുടെ കേസില്‍ സംഭവിച്ചു കൂടാ. അന്വേഷണച്ചുമതല വഹിക്കുന്ന എ ഡി ജി പി സന്ധ്യയോട് സ്ഥിരീകരണം തേടാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ സംസാരിക്കാന്‍ തയാറായില്ല.  

 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളനുസരിച്ച് തലേന്ന് പുലര്‍ച്ചെ അല്ലെങ്കില്‍ അര്‍ധരാത്രി ജിഷ കൊല്ലപ്പെട്ടു എന്ന് കരുതേണ്ടി വരും. വയറ്റില്‍ ദഹിച്ചിട്ടില്ലാത്ത രൂപത്തില്‍ ഭക്ഷണമുണ്ടായിരുന്നു എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ പുലര്‍ച്ചെയല്ല, അര്‍ധരാത്രി തന്നെയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തില്‍ എത്തേണ്ടി വരും. അത് മറ്റു പല ചോദ്യങ്ങളും തുറന്നിടുന്നുണ്ട്. ഇക്കാര്യത്തില്‍ ജിഷയുടെ അമ്മയ്ക്ക് എന്താണ് പറയാനുള്ളത് എന്നതടക്കം.

 

(ഓപ്പണ്‍ മാസികയില്‍ അസിസ്റ്റന്‍റ് എഡിറ്ററാണ് ലേഖിക)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍