UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊട്ടുകൂടായ്മ മുഖ്യമന്ത്രിയെ തൊട്ടപ്പോള്‍; അത്ര സ്വച്ഛമല്ല ഭാരതം

Avatar

ടീം അഴിമുഖം

ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി ദര്‍ശനം നടത്തിയ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയതായി ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മുസാഹര്‍ എന്ന ദളിത് വിഭാഗത്തില്‍പ്പെട്ട മഞ്ജി പ്രവേശിച്ചതോടെ ക്ഷേത്രത്തിന്റെ ശുദ്ധി കളങ്കപ്പെട്ടതിനാലാണത്രെ ശുദ്ധികലശം വേണ്ടി വന്നത്. ആഗസ്റ്റിലാണ് മഞ്ജി ബിഹാറിലെ മധുബനി ജില്ലയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. 

ഈ കാര്യം മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞിരിക്കുന്നത്. “ഇത്തരമൊരു നടപടി ക്ഷേത്രത്തില്‍ നടന്നിട്ടുണ്ടോ എന്നതിന്റെ സത്യം പുറത്തുകൊണ്ടുവരാന്‍ ലോക്കല്‍ ഡിവിഷണല്‍ കമ്മിഷണറോടും പോലീസ് ഐജിയോടും ആവശ്യപ്പെട്ടിട്ടുണ്ട്”, ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടിയുടെ പ്രതിനിധികൂടിയായ അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. “ഇന്ത്യന്‍ സമൂഹത്തിലെ ജാതി വേര്‍തിരിവിന്റെ പ്രകടമായ ഉദാഹരണമാണ് ഈ സംഭവം. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ കുറ്റം തെളിയുകയാണെങ്കില്‍, ഉത്തരവാദികള്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും”, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1955 ല്‍  ഇന്ത്യയില്‍ ജാതിവിവേചനവും തൊട്ടുകൂടായ്മയും നിരോധിച്ചതാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഫ്യൂഡല്‍ മനഃസ്ഥിതി രാജ്യത്തിന്റെ പലഭാഗത്തും ഇപ്പൊഴും നിലനില്‍ക്കുന്നുണ്ട്. ദളിത് വിഭാഗങ്ങള്‍ ഓരോ മേഖലയിലും മാറ്റി നിര്‍ത്തപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഉദ്യോഗത്തിന്റെ കാര്യത്തിലുമൊക്കെ ഇതാണ് സ്ഥിതി.

നിര്‍ഭാഗ്യമെന്ന് പറയട്ടെ നമ്മുടെ നിയമവ്യവസ്ഥയ്ക്ക് ദളിത് സമൂഹത്തിന്റെ നിത്യജീവിതത്തില്‍ പറയത്തക്ക മാറ്റമൊന്നും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. 2000 ജനുവരി 25ന്, റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് അന്നത്തെ രാഷ്ട്രപതിയായിരുന്നു കെ ആര്‍ നാരായണന്‍ തന്റെ പ്രസംഗത്തിനിടയില്‍ ചൂണ്ടിക്കാട്ടിയത് “ഈ നിയമ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കപ്പെടാത്തത് ഉദ്യോഗസ്ഥ വീഴ്ചയുടെയും ഭരണരംഗത്തു നിന്നുള്ള ശക്തമായ ഇടപെടലുകളലില്ലാത്തതിന്റെയും ഫലമായാണെന്നാണ്”. ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കെ ആര്‍ നാരായണനും.

ദളിത് വിഭാഗങ്ങള്‍ക്ക് മറ്റ് സവര്‍ണ്ണ ഹൈന്ദവവിഭാഗങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്ന് അകലെ മാറി മാത്രം താമസിക്കാനാണ് അനുവാദമുള്ളത്. പൊതു കിണറില്‍ നിന്ന് കുടിവെള്ളം എടുക്കാന്‍പോലും അവര്‍ക്ക് അവകാശമില്ല. പലയിടങ്ങളിലും പൊതുഭക്ഷണശാലകളില്‍പ്പോലും ഇവര്‍ക്ക് കയാറാനാവില്ല. ഉന്നതജാതിക്കാരായ കച്ചവടക്കാരില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നതിനും വിലക്കാണ്. ചായയോ കാപ്പിയോ കുടിക്കാന്‍പോലും പ്രത്യേകം ഗ്ലാസ് ഉപയോഗിക്കണം. മറ്റു ജാതിക്കാരുമായി ഭക്ഷണം പങ്കുവയ്ക്കുന്നതും തടഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും ഇന്നും അമ്പലങ്ങളിലും പള്ളികളിലും ദളിതരെ കയറ്റാറില്ല. വ്യത്യസ്ത ജാതിക്കാരുമായുള്ള വിവാഹം പോലും ഇന്നും പല മതങ്ങളും ജാതികളും ശക്തമായി തടഞ്ഞിരിക്കുകയാണ്.

ജിതന്‍ റാം മഞ്ജി ഒരു താഴ്ന്ന വ്യക്തിയല്ല. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡിനുണ്ടായ വന്‍ തോല്‍വിയെത്തുടര്‍ന്ന് നിതീഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞതോടെ ബിഹാറിന്റെ മുഖ്യമന്ത്രിയായ വ്യക്തിയാണദ്ദേഹം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ ദളിതനാണ് മഞ്ജി. മൊത്തം ജനസംഖ്യയുടെ 15 ശതമാനം ദളിതരാണ് ബിഹാറിലുള്ളത്. മഞ്ജിക്കുണ്ടായ ദുരഃനുഭവത്തോട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ശക്തമായി വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് അവരുടെ ആവശ്യം.

ബെസ്റ്റ് ഓഫ് അഴിമുഖം 

മതേതരത്വം ആരുടെ ആവശ്യമാണ്‌? ശിവസേന നല്കുന്ന ദുരന്തസൂചനഅത്ര നിശബ്ദമല്ല ബഖോരയിലെ തയ്യല്‍ കേന്ദ്രങ്ങള്‍
ആണ്‍കുട്ടികളല്ലേ, അവര്‍ക്ക് തെറ്റുകള്‍ പറ്റും
ജാതിഹിന്ദുക്കളുടെ വികസന വോട്ടുകള്‍
അംബേദ്ക്കറിന്റെ നിന്ന്‍ അംബാനിയുടെ ഇന്ത്യയിലേക്ക്

‘തൊട്ടുകൂടായ്മ ഇന്ത്യയില്‍ കുറ്റമാണ്. സാധാരണ ജനങ്ങളുടെ മേല്‍ ഇത് നടപ്പാക്കുന്നത് അനുവദിച്ചുകൂടാ’- കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയും പ്രമുഖ ദളിത് നേതാവുമായ റാം വിലാസ് പസ്വാന്‍ പറഞ്ഞു. തന്റെ സന്ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയെന്ന് ഒരു മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നതില്‍ വലിയ നാണക്കേട് എന്താണുള്ളത്? കേന്ദ്രത്തിലെ ഭരണമുന്നണിയില്‍ അംഗമായ ലോക്ജനശക്തി പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയായ പസ്വാന്‍ ചോദിക്കുന്നു.

ആയിരക്കണക്കിന് താഴ്ന്ന ജാതിക്കാരായ പാവങ്ങള്‍ ഇപ്പോഴും മനുഷ്യ വിസ്സര്‍ജ്യം നീക്കം ചെയ്തും അഴുക്കുചാലുകള്‍ വൃത്തിയാക്കിയും ജീവിക്കുന്നതായി കഴിഞ്ഞമാസം ന്യുയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്ന ലജ്ജാകരമായ ഈ സമ്പ്രദായം നിര്‍ത്തലാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍