അഴിമുഖം പ്രതിനിധി
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പടെ 21 പേരെ അടുത്ത സെമസ്റ്ററിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ജെഎന്‍യു ഭരണ സമതി വിലക്കി. ഫെബ്രുവരി 9നു നടന്ന അനിഷ്ട സംഭവങ്ങളില്‍ പങ്കാളികളായവരെയാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. കനയ്യ ഉള്‍പ്പടെ 21 പേരുടെ രജിസ്ട്രേഷന് ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ വിലക്കുകയാണെന്നുള്ള ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാറിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ഈ ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ക്ക് തയാറെടുക്കുകയാണ് വിലക്കേര്പ്പെടുത്തിയവരെല്ലാം.
കനയ്യയെ കൂടാതെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ക്കും വിലക്കുണ്ട്. പാര്‍ലമെന്റ് ആക്രമിച്ച കുറ്റത്തിന് തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ അനുസ്മരണം നടത്തുകയും രാജ്യത്തിനെതിരായി മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നതുമായിരുന്നു കേസ്. തങ്ങള്‍ക്കെതിരെ നടപടികളെടുക്കുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയുടെ ലംഘനമാണ് ഈ ഉത്തരവെന്ന് വിലക്കു ലഭിച്ച വിദ്യാര്‍ഥി അശുതോഷ് പറഞ്ഞു. ഭരണസമതി നിഷ്കര്‍ഷിച്ച പിഴ ഒടുക്കാത്തതിനാല്‍ തങ്ങളെ വിലക്കിയതെന്നാണ് യൂണിവേഴ്സിറ്റിയുടെ ഓണ്‍ലൈനില്‍ സംവിധാനത്തില്‍ പറഞ്ഞിരിക്കുന്നതെന്നും അശുതോഷ് കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിന്റെ ശിക്ഷയായാണ് തങ്ങളെ വിലക്കിയതെന്ന് ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന് ജോയിന്റ് സെക്രട്ടറി സൗരബ് ശര്‍മ ആരോപിച്ചു. രാജ്യദ്രോഹ മുദ്രവാക്യങ്ങള്‍ വിളിച്ച വിദ്യാര്‍ഥികളെ അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ല എന്നതാണ് തന്റെ പേരിലുള്ള കുറ്റമെന്ന് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പ്രവര്ത്തവന് സൗരബ് കൂട്ടിച്ചേര്‍ത്തു. മറ്റു സര്‍വകലാശായില്‍ നിന്നു വന്ന രണ്ട് പേര് ഉള്‍പ്പടെ 21 പേര്‍ക്കെതിരെ ജെഎന്‍യു ഭരണസമതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.