അഴിമുഖം പ്രതിനിധി
ജെഎന്‍യുവില്‍ എസ്എഫ്ഐയും ഐസായും സഖ്യം രൂപീകരിക്കുന്നു. സെപ്തംബര്‍ 9-ന് നടക്കുന്ന സര്‍വ്വകലാശാല തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന്‍റെ വിദ്യാർഥി യൂണിയനായ എസ്എഫ്ഐയും സിപിഐ (എംഎല്‍)ന്‍റെ ഐസയും ഒന്നിക്കുന്നത്.
ക്യാംപസിലെ എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിരന്തര പരിശ്രമങ്ങള്‍ക്ക് പിന്നാലെയാണ് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജെഎന്‍യുവില്‍ നടന്നത് മുമ്പുണ്ടാകാത്ത വിധത്തിലുള്ള ആക്രമണങ്ങളാണ്. ജെഎന്‍യുവില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പ്രതിരോധിക്കാനാണ് സഖ്യരൂപീകരണമെന്ന് ഐസാ ദേശീയ അധ്യക്ഷ സുചേതാ ഡേ പറഞ്ഞു. ജെഎന്‍യു തകർക്കാന്‍ ശ്രമിച്ച ശക്തികളെ പരാജയപ്പെടുത്താനാണ് സഖ്യമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സുനന്ദും പ്രതികരിച്ചു.
ഒരുകാലത്ത് എസ്എഫ്ഐയുടെ കുത്തകയായിരുന്ന ജെ.എന്‍.യു ക്യാമ്പസ് കഴിഞ്ഞ ഒരു ദശകമായി ഐസയുടെ കൈപ്പിടിയിലാണ്. ഇതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ വിരുദ്ധ ചേരിയിലുമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജെ.എന്‍.യുവിനെതിരെ നടക്കുന്ന നീക്കങ്ങളാണ് ഈ വിദ്യാര്‍ഥി സംഘങ്ങളെ ഇപ്പോള്‍ ഒരുമിപ്പിച്ചിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായ കനയ്യ കുമാര്‍ ഉള്‍പ്പെടുന്ന എ.ഐ.എസ്.എഫ് ഉള്‍പ്പെടെയുള്ള ഇടത് വിദ്യാര്‍ഥി സംഘടനകളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.