അഴിമുഖം പ്രതിനിധി
ദളിത്, മുസ്ലീം അധ്യാപകര്‍ ദേശദ്രോഹികളെന്ന് ജെ.എന്‍.യു അധ്യാപിക. ജെ.എന്‍.യുവില്‍ ഇപ്പോള്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പത്രിക.കോം എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍വകലാശാല നിയമ വകുപ്പിലെ അധ്യാപിക പ്രഫ. അമിത സിംഗ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍ പുനിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും ഡല്‍ഹി പോലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.
അധ്യാപികയുടെ പ്രസ്താവന ഗുരുതരമായി തന്നെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പുണ്ടെന്നും ഡല്‍ഹി പോലീസ് എന്താണ് ചെയ്യുക എന്നത് കാത്തിരിക്കുകയാണെന്നും പുനിയ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. സമരത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം എത്ര അധ്യാപകരുണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഏറിയാല്‍ പത്തു പേരുണ്ടാകും. ഇത്തരം ദേശദ്രാഹ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ജെ.എന്‍.യുവിലെ അധ്യാപകര്‍ വിഡ്ഡികളാണെന്ന് കരുതുന്നുണ്ടോ? സമരത്തെ പിന്തുണയ്ക്കുന്ന അഞ്ചോ ആറോ ദളിത്, മുസ്ലീം അധ്യാപകര്‍ കാണുമെന്ന്‍ അവര്‍ പറയുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ നാടായ ബിജ്‌നൂര്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റേയും ഭീകരവാദത്തിന്റേയും കേന്ദ്രമാണെന്ന് ആരോപിക്കുന്ന അധ്യാപിക അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ‘കാശ്മീര്‍ ബന്ധ’വും ആരോപിക്കുന്നുണ്ട്.
അധ്യാപിക നല്‍കിയ അഭിമുഖത്തിന്റെ ഓഡിയോയും വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. ചില ജെ.എന്‍.യു അധ്യാപകര്‍ ജമാത് – ഉദ് -ദുവ തലവന്‍ ഹാഫീസ് സയീദുമായി കൂടിക്കാഴ്ച നടത്തി, ഓരോ ദേശദ്രോഹ പ്രവര്‍ത്തികള്‍ക്കു ശേഷം മദ്യപാന സദസ് നടത്തി ആഘോഷിക്കാറുണ്ട്, ദേശദ്രാഹ പ്രവര്‍ത്തികള്‍ക്ക് ജാമിയ മിലിയയിലെ വിദ്യാര്‍ഥികളെയും വിളിക്കാറുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് അധ്യാപിക ഉന്നയിച്ചിരിക്കുന്നത്.