അഴിമുഖം പ്രതിനിധി
ഹോളണ്ട് ഫുട്‌ബോള്‍ ഇതിഹാസം ജോഹാന്‍ ക്രൈഫ് അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്ന അറുപത്തെട്ടുകാരനായ ക്രൈഫ് ബാഴ്‌സലോണയില്‍ മരിച്ച വിവരം ക്രൈഫിന്റെ പേരിലെ ഔദ്യോഗിക
വെബ്‌സൈറ്റാണ് പുറത്തു വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ കൂടെയുണ്ടായിരുന്നു.
1974-ല്‍ ഹോളണ്ടിനെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ക്രൈഫ് മൂന്നു തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേരിയിട്ടുണ്ട്. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയോട് ഹോളണ്ട് തോല്‍ക്കുകയായിരുന്നു. ആ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു.
1973-ല്‍ അദ്ദേഹത്തെ ബാഴ്‌സലോണ റെക്കോര്‍ഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്.
അര്‍ബുദത്തിന് എതിരായ മത്സരത്തില്‍ താന്‍ 2-0-ന് മുന്നിലാണെന്ന് അദ്ദേഹം കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 1970-കളില്‍ ഹോളണ്ടിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ടോട്ടല്‍ ഫുട്‌ബോളിന്റെ പ്രധാന വക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
1991-ല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനാകും വരെ നിരന്തരം പുകവലിക്കുന്നയാളായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അദ്ദേഹത്തിന്റെ രോഗവിവരം അറിയുന്നത്.
അജാക്‌സിലൂടെയായിരുന്നു അദ്ദേഹം ക്ലബ് ഫുട്‌ബോള്‍ രംഗത്തേക്ക് കടന്നുവന്നത്. അജാക്‌സ് മൂന്നുതവണ തുടര്‍ച്ചയായി യൂറോപ്യന്‍ ചാമ്പ്യന്‍മാരായത് അദ്ദേഹത്തിന്റെ കളിമികവിലാണ്.
1985 മുതല്‍ 84 വരെ അദ്ദേഹം അജാക്‌സിന്റെ പരിശീലകനുമായിരുന്നു. പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ടീമുകള്‍ 387 മത്സരങ്ങളില്‍ 242 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. 75 സമനിലകളും 70 തോല്‍വികളും.
പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹം 1992-ല്‍ ബാഴ്‌സലോണയെ ആദ്യമായി യൂറോപ്യന്‍ ചാമ്പ്യനാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശീലന മിടുക്കില്‍ ബാഴ്‌സലോണ 1990-91 മുതല്‍ 93-94 വരെ നാലു സീസണുകളില്‍ ലാലിഗ കിരീടം നേടുകയും ചെയ്തു.
1984-ല്‍ വിരമിച്ചതിനുശേഷം ക്രൈഫ് അജാക്‌സിന്റേയും ബാഴ്‌സലോണയുടേയും മികച്ച പരിശീലകനായും തിളങ്ങി.