UPDATES

ഈ നായ്ക്കളെ രക്തദാഹികളാക്കിയത് കേരളീയരുടെ ചോരക്കൊതി

ജോയ് മാത്യു

മനുഷ്യനെ കടിക്കുന്ന തെരുവ് നായയെ കൊല്ലുകതന്നെ വേണം, അല്ലാത്തവയെ മനേകാ ഗാന്ധിയുടെ വീട്ടിലെത്തിക്കുവാനോ വന്ധ്യംകരിക്കുവാനോ ഏർപ്പാട് സർക്കാർ ചെയ്തോട്ടെ. എന്നാൽ ഇവ എങ്ങനെ മനുഷ്യരക്ത ദാഹികളായി? അതിന് കാരണം തിരക്കിയപ്പോൾ മനസ്സിലായത് കേരളീയരുടെ ചോരക്കൊതിയാണ് ഈ നായ്ക്കളെയും രക്തദാഹികളാക്കിയത് എന്നാണ്.

നമ്മുടെ രാജ്യത്ത് ഏറ്റവും അധികം മാംസം ഭക്ഷിക്കുന്നവരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ജനസംഖ്യയുടെ 95 % പേരും മാംസാഹാരികളാണ്. കേരളത്തിൽ 2011 -2012 ല്‍ നമ്മൾ കഴിച്ച മാംസത്തിന്റെ കണക്ക് ഇപ്രകാരമാണ് :

ബീഫ് – 199788 ടൺ
ആട്ടിറച്ചി – 18938 ടൺ 
പന്നി – 13940 ടൺ 
കോഴി/താറാവ് /കാട തുടങ്ങിയവ 183612 ടൺ 
(അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നതുൾപ്പടെ)

ഇതൊക്കെ നമ്മൾ തിന്നു കൂട്ടിയതിന്റെ കണക്കുകൾ. എന്നാൽ ഇത്രയും മൃഗങ്ങളെയും പക്ഷികളെയും കശാപ്പ് ചെയ്യാൻ എത്ര അറവുശാലകൾ കേരളത്തിൽ ഉണ്ട്?

കേരളത്തിൽ ആകെയുള്ളത് 2100 അറവുശാലാകളാണെങ്കിൽ അതിൽ 101 എണ്ണം മാത്രമേ അംഗീകാരമുള്ളതായിട്ടുള്ളൂ. അതിൽത്തന്നെ രണ്ടെണ്ണം മാത്രമേ ആധുനിക രീതിയിൽ യന്ത്രവൽക്കരിച്ചതായിട്ടുള്ളത്. ബാക്കി 1997 അറവുശാലകളും സർക്കാർ ആംഗീകാരമില്ലാത്തവയാണ് (അഗീകാരമില്ലാത്ത അറവുശാലകളുടെ കണക്ക് അപൂർണ്ണമാണ്‌). 

കാലത്തിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്താനും കഴിക്കാനും കഴിപ്പിക്കുവാനും നമ്മൾ മിടുക്കരാണ്. എന്നാൽ കേരളത്തിലെ അറവുശാലകൾ ഒരു വട്ടമെങ്കിലും സന്ദർശിക്കുവാൻ ഞാൻ നമ്മുടെ ആരോഗ്യ മന്ത്രിയോട് അഭ്യർത്‌ഥിക്കുന്നു.

ശുചിത്വം തൊട്ടുതീണ്ടാത്തതും കൊല്ലപ്പെടുന്ന മൃഗങ്ങളുടെ മലമൂത്രാദി വിസർജ്ജ്യങ്ങൾ നിറഞ്ഞതും തെല്ലും രോഗവിമുക്തമല്ലാത്ത പരിസരം, പ്രാകൃതമായ അറവു രീതികൾ, ഇതിനൊക്കെ പുറമെ അവശിഷ്ടങ്ങൾ സംസ്കരിക്കാൻ യാതൊരു സംവിധാനവും ഇല്ലാത്ത അവസ്ഥയും. ഇവിടെനിന്നും മൃഗഭോജികളായ നമ്മൾ ചോരയൊലിക്കുന്ന മാംസം വാങ്ങി പാചകം ചെയ്തു കഴിക്കുന്നു. (കൂടെ കുറച്ച് രോഗങ്ങൾക്ക് ക്ഷണപത്രവും അയക്കുന്നു.)ശേഷിച്ചവ വഴിയരികിൽ തള്ളുന്നു. രക്തം കലർന്ന മാംസാവശിഷ്ടങ്ങൾ തെരുവ് നായ്ക്കൾക്ക് ഇഷ്ടഭോജ്യമാകുന്നു, തികയാതെ വരുമ്പോൾ അവ ചോരയുള്ള മനുഷ്യമാംസത്തിലേക്ക് പല്ലുകളാഴ്ത്തുന്നു.

പരിഷ്കൃത രാജ്യങ്ങളിൽ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി രോഗ വിമുക്തവും ശാസ്ത്രീയമായി സംസ്കരിച്ചതുമായ മാംസമേ മാർക്കറ്റിൽ ലഭിക്കൂ. 

എന്നാൽ ബുദ്ധിപരമായി ഭയങ്കരന്മാരെന്ന് മേനി നടിക്കുകയും നൂറു ശതമാനം സാക്ഷരതയുണ്ടെന്ന് വീമ്പടിക്കുകയും ചെയ്യുന്ന മലയാളി കഴിക്കുന്ന ചോരകലർന്ന മാംസവും അത് വരുത്തുന്ന രോഗങ്ങളെയും പറ്റി എന്നാണ് ബോധവാനാകുക!

അതിനാൽ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി, ദയവായി ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പൊതു ഇടങ്ങളിൽ മൂത്രപ്പുര ഉപയോഗിക്കുന്നവനോട് പണം പിരിക്കാൻ ഉളുപ്പില്ലാത്ത ഗവണ്‍മ്മെന്റിന് ആധുനികമായ അറവുശാലയുണ്ടാക്കി അതിൽ നിന്നും പണം കൊയ്യാവുന്നതാണ്. ചുരുങ്ങിയപക്ഷം മനുഷ്യനെ രോഗവിമുക്തനാക്കുന്നതിന്റെ പുണ്യവും കിട്ടും; ആശുപത്രി എന്ന അറവുശാലയിൽ രോഗികളുടെ തിരക്കും കുറയ്‌ക്കാം.

 (ജോയ് മാത്യു ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍