കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്നും ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും സി പി എം
കണ്ണൂർ തലശ്ശേരി ധര്‍മ്മടത്തിനടുത്ത അണ്ടല്ലൂരിൽ ബി ജെ പി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ബി ജെ പി അണ്ടല്ലൂർ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എ സന്തോഷ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. കൊലപാതകത്തിന് പിന്നിൽ സി പി എം ആണെന്ന് ബി ജെ പി ആരോപിച്ചു. എന്നാൽ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്നും ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും സി പി എം നേതാക്കൾ അറിയിച്ചു.
സന്തോഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ബി ജെ പി ഹർത്താൽ ആചരിക്കുകയാണ്. കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ ഹർത്താലിൽ നിന്നും പിൻവാങ്ങണമെന്ന ജില്ലാ കളക്ടറുടെ അഭ്യർത്ഥന ബി ജെ പി തള്ളി.
അതിനിടെ തളിപ്പറമ്പിൽ ആർ എസ് എസ് കാര്യാലയത്തിന് നേരെ ഇന്ന് പുലർച്ചക്കു ബോംബേറുണ്ടായി. അക്രമം വ്യാപിക്കാതിരിക്കാൻ എല്ലാ നടപടികളും എടുത്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു .