‘ഇന്ദ്രാണി മുഖര്‍ജിയെ കണ്ടത് ചോദ്യം ചെയ്യലിനിടെ മാത്രം’
കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച നിര്‍ണായക മൊഴി തള്ളി മകന്‍ കാര്‍ത്തി ചിദംബരം. ഐഎന്‍എക്‌സ് സ്ഥാപക ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയാണ് കാര്‍ത്തി ചിദംബരം തള്ളിയത്. മന്ത്രിയായിരിക്കെ ചിദംബരത്തെയും കാര്‍ത്തിയേയും കണ്ടുവെന്നായിരുന്നു ഇന്ദ്രാണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.
ഇന്നലെ രാത്രി ചിദംബരത്തെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കാര്‍ത്തി ചിദംബരം ഡല്‍ഹിയിലെത്തിയത്. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴാണ് താന്‍ ഇന്ദ്രാണി മുഖര്‍ജിയെ കണ്ടിട്ടില്ലെന്ന അദ്ദേഹം വ്യക്തമാക്കിയത്.
“ഇന്ദ്രാണി മുഖര്‍ജിയേയും പീറ്റര്‍ മുഖര്‍ജിയെയും ഇതുവരെ കണ്ടിട്ടല്ല. ഇന്ദ്രാണി മുഖര്‍ജിയെ കാണുന്നത് സിബിഐ ചോദ്യം ചെയ്യുന്ന അവസരത്തിലാണ്. വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിലെ ആരെയും കണ്ടിട്ടില്ല’ കാര്‍ത്തി ചിദംബരം പറഞ്ഞു.
20 തവണയാണ് എന്നെ വിളിപ്പിച്ചത്. നാല് തവണ റെയ്ഡ് നടത്തി. എന്നിട്ടും അവര്‍ക്ക് കേസ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും കാര്‍ത്തി ചിദംബരം ആരോപിച്ചു. ചിദംബരത്തിന്റെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ ധന മന്ത്രിയായിരിക്കെ ചിദംബരത്തെ കാണുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാര്‍ത്തി ചിദംബരവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നായിരുന്നു ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി. കൂടിക്കാഴ്ചയ്ക്കിടയില്‍ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് കാർത്തി ചിദംബരം 10 ലക്ഷം ഡോളര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയത്. പിന്നീട് കഴിഞ്ഞമാസം കോടതി ഇവരെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.
305 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് മൗറിഷ്യസ് ആസ്ഥാനമായ കമ്പനികളില്‍ ഐഎന്‍എക്‌സ് നിയമം മറികടന്ന് സ്വീകരിച്ചത്. ഇതിന് വേണ്ട ഒത്താശ ചെയ്തുവെന്നാണ് ചിദംബരത്തിനെതിരായ കേസ്.
കഴിഞ്ഞ ഫ്രെബുവരിയില്‍ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയായിരുന്നു. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കാന്‍ സിബിഐ കോടതിയെ സമീപിക്കുമെന്നാണ സൂചന. അതിനിടെ ഇന്നലെ രാത്രി അറസ്റ്റിലായ ചിദംബരത്തെ ഇന്നും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അദ്ദേഹത്തിനെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെടും.
സിബിഐയെന്നത് വ്യക്തി വിരോധം തീര്‍ത്തുകൊടുക്കുന്ന ഏജന്‍സിയായി പരിണമിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. പട്ടാപകല്‍ ജനാധിപത്യം കൊലചെയ്യപ്പെടുന്നതിനാണ് രണ്ടു ദിവസമായി രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?