UPDATES

വിഘടനവാദി നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

കാശ്മീര്‍ വിഘടനവാദികളായ ഹൂറിയത് കക്ഷികളെ നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നു. ഹൂറിയത് കക്ഷികളിലെ നേതാക്കള്‍ക്കു നല്‍കിവരുന്ന വിദേശയാത്ര, സുരക്ഷ, ചികിത്സ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. തീവ്രവാദികള്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്രനീക്കം. ആഭ്യന്തര വകുപ്പ് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും ഇത് സംബന്ധിച്ച അവസാന തീരുമാനം എടുക്കുകയെന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.

കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിഘടനവാദിനേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. പട്ടാളക്കാരുടെ ഇടയിലേക്ക് വിഘടനവാദി നേതാക്കള്‍ പാവപ്പെട്ട കുട്ടികളെ നിര്‍ബന്ധപ്പൂര്‍വ്വം തെളിവിടുകയാണെന്നാണ് മെഹബൂബ ആരോപിക്കുന്നത്. ‘ദൈവം എല്ലാം കാണുന്നുണ്ട്. വിഘടനവാദികളുടെ മക്കളെല്ലാം മലേഷ്യയിലും ദുബായിലും ബംഗളൂരുവിലും രാജസ്ഥാനിലുമാണ്. ഇവരുടെ മക്കള്‍ക്ക് ഇതുവരെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഒരു ചെറിയ പരുക്കെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടാന്‍ തയ്യാറാണ്’ എന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.

രാജ്നാഥ് സിങിന്റെ വസതിയില്‍ കാശ്മീരിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉന്നതതല ചര്‍ച്ചയില്‍ ഫിനാന്‍സ് മിനിസ്റ്റര്‍ അരുണ്‍ ജെറ്റ്‌ലി, ബിജെപി പ്രസിഡന്റെ് അമിത് ഷാ, പാര്‍ട്ടി ജെനറല്‍ സെക്രട്ടറി രാം മാധവ്, പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിനിധി ജിതേന്ദര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിനായി എല്ലാ സാധ്യതകളും ആരായുമെന്നു മെഹബൂബ മുഫ്തി അറിയിച്ചു.

കാശ്മീര്‍ വിഷയം പരിഹരിക്കാനായി ഹുറിയത്തിന്റെ വിവിധ കക്ഷികളോട് സംസാരിക്കാമെന്ന് മുന്‍ പ്രധാനമന്ത്രി വി പി സിംഗ് സമ്മതിച്ചിരുന്നുവെന്നും എന്നാല്‍ പ്രശ്‌നം തീര്‍പ്പാക്കുന്നതിനായി കേന്ദ്രത്തില്‍ നിന്നുമുള്ള പ്രതിനിധി കാശ്മീരിലെ വിഘടനവാദി നേതൃത്വങ്ങളെ സമീപിച്ചിരുന്നുവെങ്കിലും അവര്‍ അനുനയ ചര്‍ച്ചയക്ക് വരുവാന്‍ കൂട്ടാക്കാഞ്ഞത് കാരണം കാശ്മീര്‍ വിഷയം പരിഹരിക്കാനുള്ള ആദ്യ അവസരം നഷ്ടപ്പെട്ടുവെന്നും മെഹബൂബ പറഞ്ഞു.

മെഹബൂബ തുടരുന്നു; ‘മുമ്പ് 2003-ല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ ഭരണ സമയത്തും അനുനയ ചര്‍ച്ചയ്ക്ക് അവസരം വന്നിരുന്നു. എന്നാല്‍ അന്നും വിഘടനവാദികള്‍ സഹകരിച്ചില്ല. ഇപ്പോള്‍ പ്രശ്‌ന പരിഹാരത്തിനായി വന്ന മറ്റൊരു അവസരവും അവര്‍ നഷ്ടപ്പെടുത്തി. ഇപ്പോള്‍ നമുക്ക് കരുത്തനായ ഒരു പ്രധാനമന്ത്രിയുണ്ട്. രാജ്യത്തിന്റെ സമാധാനത്തിനായി യതൊരു ഉപാധിയുമില്ലാതെ പാര്‍ലമെന്റെ് അംഗങ്ങള്‍ നിങ്ങളോട് സംസാരിക്കാനായി വന്നിരുന്നു. പിഡിപിയുടെ പ്രസിഡന്റൊയിട്ട് ഞാന്‍ എഴുതുകയാണ്. നിങ്ങള്‍ പറയുന്ന എവിടെ വേണമെങ്കിലും ഞങ്ങള്‍ വന്ന് സംസാരിക്കാം കാരണം കുട്ടികള്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുകയാണ്. ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് ധാരാളം ആളുകള്‍ രാത്രിയില്‍ തെരുവോരങ്ങളില്‍ അലയുകയാണ്, കുട്ടികളെ തെറ്റായ ദിശയിലേക്ക് പോകുവാന്‍ പ്രേരിപ്പിക്കുകയാണ്.’

ഈ സാഹചര്യം കശ്മീരില്‍ അധികകാലം ഉണ്ടാവില്ലെന്നും സംഘര്‍ഷങ്ങളെല്ലാം അവസാനിച്ച് വൈകാതെ തന്നെ കശ്മീരില്‍ സമാധാനം നിലവില്‍ വരുമെന്നും മെഹബൂബ പ്രത്യാശ പങ്കുവച്ചു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍