അഴിമുഖം പ്രതിനിധി
സംഘര്‍ഷം വര്‍ദ്ധിക്കുന്ന കശ്മീരിലേക്ക് കൂടുതല്‍ അര്‍ദ്ധ സൈനികരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 3, 600 സൈനികരെ താഴ് വരയിലേക്ക് അയക്കാനാണ് തീരുമാനം. ദിവസങ്ങളായി സൈന്യവും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
കശ്മീര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തലയോഗമാണ് കൂടുതല്‍ സൈനികരെ അയക്കാന്‍ തീരുമാനം എടുത്തത്. ഇന്നലെ 12 കമ്പനി അര്‍ദ്ധസൈനികരെ അയച്ചിരുന്നു. 24 കമ്പനികള്‍ ഇന്ന് കശ്മീരില്‍ എത്തും.
അതേസമയം സൈന്യത്തിന്റെ വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബം മുഖ്യമന്ത്രി മെഹബൂബ മുഫ്തി സന്ദര്‍ശിച്ചു. വെടിവയ്പ്പ് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ അറിയിച്ചു.
ഹന്ദ്വാരയില്‍ വിദ്യാര്‍ത്ഥിനിയെ സൈന്യം പീഡിപ്പിച്ചെന്നാരോപിച്ചാണ് ജനക്കൂടം അക്രമാസ്‌കതരായത്. പ്രകോപിതരായ നാട്ടുകരെ പ്രതിരോധിക്കാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയും കൗമരാക്കാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. സൈന്യത്തിനെതിരെ ജനരോഷം കൂടുതല്‍ ഉയരുന്നതിനടയില്‍ തന്നെ സൈനികര്‍ പീഡിപ്പിച്ചിട്ടില്ലെന്നും പ്രദേശവാസികളായ യുവാക്കാളാണ് അപമാനിച്ചതെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ വിഡിയോ ദൃശ്യം സൈന്യം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ സൈന്യത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരുമെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.